ധനം

കേരളത്തിന്റെ സ്വന്തം ബാങ്കായ എസ് ബി ടിയെ മായ്ച്ചുകളയുന്ന നടപടികള്‍ തുടങ്ങി; എസ് ബി ഐയില്‍ ലയിപ്പിക്കുന്നതിന്റെ ഭാഗമായി ബോര്‍ഡുകള്‍ മാറ്റിവയ്ക്കുന്ന നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഏറെ എതിർപ്പുകൾ ഉണ്ടായെങ്കിലും അതൊന്നും വകവയ്ക്കാതെ കേരളത്തിന്റെ സ്വന്തം ബാങ്കായി നിന്നിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഇല്ലാതാകാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായി എസ്‌ബിറ്റിയുടെ ബോർഡുകൾ മാറ്റിവയ്ക്കുന്ന നടപടികൾ തുടങ്ങാൻ നിർദേശമെത്തി. ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ എസ്‌ബിറ്റി ശാഖകളുടെയും ബോർഡുകൾ മാറ്റി പകരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നു രേഖപ്പെടുത്താൻ എസ്‌ബിഐക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും അസോസിയറ്റ് ബാങ്കുകളുടെയും ലയനം കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ കേരളത്തിന് സ്വന്തം ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഇല്ലാതാകും. കാലങ്ങളായി ജീവനക്കാരും പൊതുസമൂഹവും ഉയർത്തിയ എതിർപ്പുകളെ അവഗണിച്ചാണ് പുത്തൻ ബാങ്കിങ് പരിഷ്‌കരണങ്ങളുടെ ഭാഗമായ തീരുമാനം. എസ്‌ബിറ്റി എസ്‌ബിഐയിൽ ലയിക്കുന്നതോടെ അഞ്ഞൂറിൽപ്പരം എസ്‌ബിറ്റി ശാഖകൾ ഇനി എസ്‌ബിഐയുടെ ശാഖകളാകും. എടിഎമ്മുകളുടേയും ബോർഡുകൾ മാറ്റും.

ഇരു ബാങ്കുകളിലെയും ഇടപാടുകാരുടെ അക്കൗണ്ട് നമ്പറുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പട്ടികയും തയാറായിക്കഴിഞ്ഞു. ഇനി ലയന വിജ്ഞാപനം എന്ന ഔദ്യോഗിക നടപടിക്രമം മാത്രമാണു ബാക്കി. എസ്‌ബിറ്റി എന്നീ മൂന്നക്ഷരങ്ങളും ഇവയ്ക്കിടയിൽ ഉയർന്നു നിൽക്കുന്ന തെങ്ങുമാണ് എസ്‌ബിറ്റിയുടെ ലോഗോ. ഇതു മാറ്റി, പകരം പീകോക് ബ്ലൂ എന്ന നിറത്തിൽ എസ്‌ബിഐ എന്ന മൂന്നക്ഷരങ്ങളാണു ബോർഡുകളിൽ സ്ഥാനം പിടിക്കുക. സംസ്ഥാനത്തെ 1700 എടിഎമ്മുകളിലെയും 1177 ശാഖകളിലെയും ബോർഡുകൾ മാറ്റുന്നതിനുള്ള ചുമതല കരാറുകാർക്കു വീതിച്ചു നൽകുന്ന നടപടി തുടങ്ങിക്കഴിഞ്ഞു. പലർക്കായി കരാർ നൽകി ഒറ്റയടിക്കുതന്നെ മാറ്റം പ്രാബല്യത്തിൽ വരുത്താനാണ് ആലോചന.

സംസ്ഥാന സർക്കാരിന്റെ ട്രഷറി ഇടപാടുകൾ എസ്‌ബിറ്റിയാണ് നിർവഹിക്കുന്നത്. ഏഴു പതിറ്റാണ്ടായി കേരളീയ സമൂഹത്തിന്റെ ഏറ്റവും വിശ്വാസ്യതയാർജിച്ച ധനകാര്യ സ്ഥാപനമാണ്. വായ്പകളുടെ കാര്യത്തിലും ഉദാരസമീപനമാണ്. ഇതെല്ലാം അന്യമാകുമോയെന്ന ആശങ്കയാണ് ഇടപാടുകാർ ഉയർത്തിയതെങ്കിൽ ജീവനക്കാർ ഭയക്കുന്നത് ഇനി സംസ്ഥാനത്തിന് പുറത്തേക്ക് സ്ഥലംമാറ്റപ്പെടുമെന്ന ഭീഷണിയേയാണ്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്ക് ശാഖകൾ പൂട്ടുന്നതോടെ വിദേശ-കോർപറേറ്റ് ബാങ്കുകൾക്ക് രംഗപ്രവേശം ചെയ്യാൻ അവസരമൊരുക്കുകയാണ് കേന്ദ്രസർക്കാരെന്ന ആരോപണവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന നിലയിൽ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിക്കാൻ ഇടതുസർക്കാർ നടപടിയും തുടങ്ങിയിട്ടുണ്ട്. ഇനി ട്രഷറി ഇടപാടുകൾ ഭാവിയിൽ സ്റ്റേറ്റ് ബാങ്കിൽ നിന്ന് കേരളാ ബാങ്കിലേക്ക് മാറ്റാനും സാധ്യതയുണ്ട്.

ഇപ്പോൾ എസ്‌ബിറ്റിയിലും എസ്‌ബിഐയിലും അക്കൗണ്ടുള്ളവർക്ക് ഇവ വെവ്വേറെ അക്കൗണ്ടുകളായിത്തന്നെ സൂക്ഷിക്കാമെങ്കിലും ഒറ്റ കസ്റ്റമർ ഐഡന്റിഫിക്കേഷൻ നമ്പറിനു കീഴിലാക്കും. എന്നാൽ, ചിലർക്ക് ഇരുബാങ്കുകളിലും ഒരേ അക്കൗണ്ട് നമ്പറാണെന്നു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് എങ്ങനെ പരിഹരിക്കണമെന്ന ആലോചന നടക്കുകയാണ്. 2014ൽ കോർ ബാങ്കിങ് സംവിധാനം വരുന്നതിനു മുൻപ് ബാങ്ക് മാസ്റ്റർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു എസ്‌ബിറ്റിയും എസ്‌ബിഐയും ഇടപാടുകൾ നടത്തിയിരുന്നത്.അന്ന് രണ്ടു ബാങ്കുകളും ഇടപാടുകാർക്ക് ഒരേ അക്കൗണ്ട് നമ്പർ നൽകിയാൽ കണ്ടെത്താൻ മാർഗമില്ലായിരുന്നു. ഒരേ നമ്പറുള്ളവർക്കു പുതിയ അക്കൗണ്ട് നമ്പർ നൽകിയേക്കുമെന്ന് എസ്‌ബിഐ വൃത്തങ്ങൾ പറയുന്നു.

എസ്‌ബിറ്റിയെ കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയപൂർ എന്നീ അസോസിയറ്റ് ബാങ്കുകളും എസ്‌ബിഐയിൽ ലയിക്കും. ഇന്ത്യയിലെ 20 ദേശസാൽകൃത ബാങ്കുകളേയും പരസ്പരം ലയിപ്പിച്ച് എസ്‌ബിഐ അടക്കം ആറ് വൻകിട ബാങ്കുകളാക്കാനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ കർമപദ്ധതികളുടെ ഭാഗമാണ് ഈ നടപടി.

MNM Recommends


Most Read