അഭിമുഖം

ബിയർകുപ്പികളുമായെത്തി പാഡിയിൽ ഇരുന്ന് അടിച്ചു പൂസായി; ലക്കുകെട്ട സാബുവിനെ അയാളുടെ വണ്ടിയിൽ എറണാകുളത്ത് വിട്ടത് മണിയുടെ ഡ്രൈവർ; സെഡേഷൻ നൽകിയത് ആശുപത്രിയിൽ പോകാൻ നടൻ വിസമ്മതിച്ചതിനാൽ; കലാഭവൻ മണിയുടെ മാനജേർ മറുനാടനോട് പറഞ്ഞത്

കൊച്ചി: പാഡിയിൽ വച്ച് കലാഭവൻ മണിയക്കൊപ്പം മദ്യപിച്ചില്ലെന്ന ടെലിവിഷൻ അവതാരകൻ സാബുവിന്റെ വാദം തെറ്റ്. ബിയറുമായെത്തിയ സാബുവും സംഘവും മണിയ്‌ക്കൊപ്പം മദ്യപിക്കുന്നത് നേരിട്ട് കണ്ടെന്ന് കലാഭവൻ മണിയുടെ മാനേജർ ജോബി മറുനാടൻ മലയാളിയോട് പറഞ്ഞു. കലാഭവൻ മണിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയം തന്നെയാണ് ജോബിയുടെ വാക്കുകളിലും ഉള്ളത്. മണിക്ക് ശാരീരികപ്രശ്‌നങ്ങൾ ഉണ്ടായ മണിയുടെ താൽക്കാലിക വിശ്രമകേന്ദ്രമായ പാഡിയിൽ നിന്നും ആദ്യം അനുജനായ രാമകൃഷ്ണനെ ഇക്കാര്യം ആദ്യം അറിയിക്കുന്നത് കലാഭവൻ മണിയുടെ മാനേജർ ജോബി ആയിരുന്നു എന്ന് രാമകൃഷ്ണൻ പറഞ്ഞിരുന്നു. ഇത് ജോബിയും സമ്മതിക്കുന്നു.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത അരുൺ, മുരുകൻ, വിപിൻ എന്നിവരിൽ അരുൺ, കലാഭവൻ മണി രക്തം ഛർദ്ദിച്ചുവെന്നും അവശത കാണിച്ചുവെന്നും ഫോണിൽ തന്നെ വിളിച്ചു പറയുമ്പോഴാണ് താൻ പാഡിയിൽ എത്തുന്നതെന്ന് ജോബി പറഞ്ഞു. താൻ അവിടെ എത്തുന്നതിനു മുൻപ് അരുൺ വീണ്ടും വിളിച്ചിരുന്നു. അവിടെ ചെന്നപ്പോൾ ചാലക്കുടിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയായ കപ്പൽ ഹോസ്പിറ്റലിലെ ലേഡി ഡോക്ടർ ഉൾപ്പെടെയുള്ളവർ അവിടെ ഉണ്ടായിരുന്നു എന്നും മണിക്ക് ഇവർ ട്രിപ്പ് കയറ്റുകയായിരുന്നു എന്നും ജോബി പറഞ്ഞു. അവിടെ ചെന്നിട്ടും മദ്യപാനത്തിന്റെ അസ്വസ്തതകളാണ് മണി കാണിച്ചതെന്ന കാര്യം ആരും തന്നോട് പറഞ്ഞില്ല. മണിക്കപ്പോഴും ബോധമുണ്ടായിരുന്നു. രാവിലെ രക്തം ഛർദ്ദിച്ചത് മൂലം ക്ഷീണം കാണിച്ചിരുന്നതിനാലാണ് ട്രിപ്പ് കയറ്റുന്നതെന്ന് അവിടെയുണ്ടായിരുന്ന അരുൺ, വിപിൻ, മുരുകൻ തുടങ്ങിയവർ പറഞ്ഞു.

അപ്പോഴും മണി ആശുപത്രിയിൽ പോവാൻ സമിതിക്കുന്നുണ്ടായിരുന്നില്ല. ഈ സമയം മണിയുടെയും തന്റെയും സുഹൃത്തായ ഡോ. സുമേഷിനെ താൻ വിളിച്ചുവരുത്തി. സുമേഷ് പറഞ്ഞിട്ടും സമ്മതിക്കാതിരുന്നപ്പോഴാണ് മണിക്ക് സേഡേഷൻ കൊടുത്തത്. ഇതിനിടെ മണിയുടെ അനുജൻ രാമകൃഷ്ണനെ വിളിച്ചു കാര്യം പറഞ്ഞു. കരൾ രോഗം വന്നതിനുശേഷവും മണിയുടെ അമിത മദ്യപാനം പലപ്പോഴും അനിയൻ രാമകൃഷ്ണൻ ചോദ്യം ചെയ്തിരുന്നു. തുടർന്ന് മണിയെ അതുവരെ ചികിത്സിച്ചിരുന്ന അമൃത ആശുപത്രിയിലേക്ക് ഡോ. സുമേഷിന്റെ വാഹനത്തിൽ കൊണ്ടുപോയിയെന്നും ഈ സമയത്തും മണിക്ക് ബോധം ഉണ്ടായിരുന്നുവെന്നും വെള്ളം കുടിക്കണമെന്നും പറഞ്ഞതായി ജോബി പറയുന്നു.

മണിയെ കാണുവാൻ തലേന്നു വന്ന തരികിട സാബു താൻ അന്ന് മദ്യപിച്ചിരുന്നില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ പറഞ്ഞത് തെറ്റാണെന്നും ജോബി പ്രതികരിച്ചു. സാബുവും കൂട്ടാളികളും പാഡിയിൽ മണിയെ കാണാനായി എത്തുമ്പോൾ അവിടെ മണിക്കൊപ്പം താനും ഉണ്ടായിരുന്നു. ഇവർ വന്ന വണ്ടിയുടെ അകത്ത് ബിയർ ഉണ്ടായിരുന്നു. ഇത് പുറത്തെടുത്ത് സാബുവും കൂട്ടുക്കാരും കഴിച്ചു. മദ്യപിച്ച സാബുവിനെ വണ്ടി ഓടിച്ചു പോവാൻ മണി അനുവദിച്ചില്ല. തുടർന്ന് മണിയുടെ ഡ്രൈവർ പീറ്റർ, സാബുവിനെ എറണാകുളത്ത് സാബുവിന്റെ വണ്ടിയിൽ തന്നെ കൊണ്ടുപോയാക്കിയെന്നും ജോബി പറയുന്നു. സാബുവിനോടൊപ്പം ജാഫർ ഇടുക്കിയും ഉണ്ടായിരുന്നു.

ഇവർ രണ്ടു പേരുമല്ലാതെ മലയാള സിനിമയിലെ ഒരു പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവും, പുതിയതായി സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ഒരു യുവ സംവിധായകനും ഉൾപ്പെടെ നാലോളം പേർ സബുവിനോടൊപ്പം ഇവരുടെ കൂടെ പാഡിയിൽ വന്നതായി ജോബി പറയുന്നു. തുടർന്ന് ഇവർ കൊണ്ടുവന്ന ബിയർ മണിയോടൊപ്പം ഇരുന്നു കഴിച്ചുവെന്നും ജോബി വ്യക്തമാക്കി. ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്ന അരുൺ, വിപിൻ, മുരുകൻ എന്നിവർ കലാഭവൻ മണി ചാലക്കുടിയിൽ എത്തിയാൽ എപ്പോഴും കൂടെയുണ്ടാകുന്നവരാണെന്നും, ഇതിൽ അരുൺ എപ്പോഴും മണിക്കൊപ്പം ഉണ്ടാവാറുള്ള ആളാണെന്നും, വിപിൻ മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധുവാണെന്നും ജോബി വ്യക്തമാക്കി.

അസുഖം വന്നതിനു ശേഷം കലാഭവൻ മണിയോട് അനിയനും, ഭാര്യ നിമ്മിയും താനും പലപ്പോഴും മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് മണിയും അനിയൻ രാമകൃഷ്ണനുമായി വാക്കുതർക്കം വരെ ഉണ്ടായിട്ടുള്ളതായി ജോബി പറയുന്നു. മണിയുടെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ല എന്നും മാനേജർ ജോബി മറുനാടനോട് പ്രതികരിച്ചു.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read