വീഡിയോസ്

അയ്യപ്പജ്യോതി തെളിയിച്ചത് കേസെടുക്കാൻ ഉതകുന്ന ക്രിമിനൽ കുറ്റം ആണെങ്കിൽ വനിതാ മതിൽ കെട്ടുന്നവർക്കെതിരെയും കേസെടുക്കണ്ടേ? ക്രിമിനലുകൾ അല്ലാത്തവർക്കെതിരെ ക്രിമിനൽ കുറ്റം ചാർത്തുന്ന ഏകാധിപതിയുടെ രീതികൾ അവസാനിപ്പിക്കാൻ നേരമായില്ലേ? തൊട്ടതിനും പിടിച്ചതിനുമൊക്കെ കേസെടുക്കുന്ന ഫാസിസ്റ്റ് രീതി അവസാനിപ്പിക്കാൻ ഇനിയെങ്കിലും പിണറായി വിജയന് ബുദ്ധി തെളിയട്ടേ

നവോത്ഥാന സംഗമവും വനിതാ സംഗമവും നവോത്ഥാന ജാഥയും വനിതാ മതിലും അയ്യപ്പ ജ്യോതിയുമൊക്കെ പ്രളയാനന്തര കേരളത്തിലെ ഇഷ്ട വിഷയങ്ങളാണ്. പ്രളയത്തിൽ മുങ്ങി പോയ കേരളത്തെ രക്ഷിക്കാൻ ഒരുമിച്ചു ചേർന്നപ്പോൾ ഇത്തരം വ്യത്യാസങ്ങൾ ഇല്ലായിരുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കേരളത്തിലെ ജനങ്ങൾ ജാതിക്കും മതത്തിനും സമുദായത്തിനും ഒക്കെ അടിമകളാണെന്നും അവരെ വേർതിരിക്കുന്ന മതിലുകൾ ഏറെയുണ്ടെന്നും അവയോക്കെ മറികടക്കാൻ ഇങ്ങനെയുള്ള മതിലുകൾ സൃഷ്ടിക്കാണമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് ചിന്തയുണ്ടായിരുന്നു.

ഒരു പക്ഷേ ഇതിന്റെ തുടക്കക്കാർ എന്ന നിലയിൽ ഈ നവോത്ഥാന പാരമ്പര്യത്തിന്റെ കുത്തക അവകാശം സിപിഎമ്മിനും അവർ ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിനും നൽകാം. എന്നാൽ അതിന്റെ ഭാഗമായി അയ്യപ്പ ജ്യോതി തെളിയിച്ചുകൊണ്ട് അയ്യപ്പ ഭക്തരും പ്രത്യേകിച്ച് എൻഎസ്എസും സംഘപരിവാറും അടങ്ങുന്ന സംഘടനകളും രംഗത്ത് വന്നു. യുഡിഎഫിന്റെ വകയായും കേരളത്തെ രക്ഷിക്കാൻ ഒരു ജാഥ നടന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നത് വനിതാ മതിൽ തന്നെയാണ്. അതിന് കാരണം കേരളത്തിലെ ശബരിമല യുവതി പ്രവേശന വിഷയത്തിലെ മറുപടിയായി പ്രഖ്യാപിക്കപ്പെട്ട ഒന്നാണ് വനിതാ മതിൽ എന്നതു തന്നെയാണ്.

എന്നാൽ ഹിന്ദു ജാതി സംഘടനകളെ കൂട്ടുപിടിച്ചുകൊണ്ട് അവയ്ക്ക് നവോത്ഥാന പ്രസ്ഥാനങ്ങൾ എന്ന് ഓമന പേരുകൾ നൽകി സിപിഎം എൽഡിഎഫും സർക്കാരും ചേർന്ന് നടത്തുന്ന പരിപാടി ഇത്രയെറെ വിവിദമായതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. അതിന് ലക്ഷ്യം ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിലുള്ള അയ്യപ്പ ഭക്തരുടെ സംഘപരിവാറിന്റെയും നിലപാടിന് എതിരെയുള്ള പ്രഖ്യാപനമാണെങ്കിലും അതിനു വേണ്ടി ഉയർത്തി കാണിക്കുന്നത് അതല്ല. സർക്കാരിനൊപ്പം നിന്ന് വനിതാ മതിലിന് ഓക്കെ പറഞ്ഞ ചില സ്ത്രീകളുമായി ഞാൻ സംസാരിക്കുകകയുണ്ടായി അവരൊക്ക ഇതിന് കൊടിപിടിക്കുന്നത് സ്ത്രീകളുടെ നവോത്ഥാന പ്രസ്ഥാനം എന്ന നിലയ്ക്കാണ്.

എന്നാൽ ജില്ലാ കളക്ടർമാരുടെയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരുടെയും പിആർഡിയുടെയും മേൽനോട്ടത്തിൽ സർക്കാർ പരിപാടിയായി നടത്തുന്ന ഈ മതിൽ തീർച്ചയായും ഈ സർക്കാരിന്റെ അജയാണെന്നതിൽ തർക്കം വേണ്ട. ഒരു വനിതാ മതിൽ ആരെങ്കിലും ഉണ്ടാക്കിയതുകൊണ്ട് കേരളത്തിന് ഒരു നഷ്ടവും സംഭവിക്കില്ല എന്നിരിക്കെ അതേക്കുറിച്ച് ഒരുപാട് ബഹളം വയ്ക്കാനോ ഒച്ചപ്പാട് ഉണ്ടാക്കാനോ എനിക്ക് താത്പ്പര്യമില്ല. എന്നാൽ വനിതാ മതിൽപ്പോലെ തന്നെ മറ്റൊരു മതിൽ സൃഷ്ടിച്ച അയ്യപ്പ ഭക്തന്മരുടെ പേരിൽ കേസെടുക്കാൻ തുനിഞ്ഞ പിണറായി വിജയന്റെ ബുദ്ധിക്കും കഴിവിനും മുൻപിൽ നമിക്കാതെ വയ്യ. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read