യുഎസ്എ

21 വയസിൽ താഴെയുള്ളവർക്ക് സിഗരറ്റ് വിൽക്കുന്നത് തടയുന്നതിനെ അനുകൂലിച്ച് നാലിൽ മൂന്ന് അമേരിക്കക്കാരും

വാഷിങ്ടൺ: പുകവലിക്കും പുകയില ഉത്പന്നങ്ങൾക്കുമെതിരേയുള്ള പൊതുജന പോരാട്ടത്തിന് ഏറെ പങ്കാളിത്തം ഏറിവരുന്നതായി റിപ്പോർട്ട്. 21 വയസിൽ താഴെയുള്ളവർക്ക് സിഗരറ്റ് വിൽക്കുന്നത് തടയുന്നതിനെ അനുകൂലിച്ച് നാലിൽ മൂന്ന് അമേരിക്കക്കാരും അഭിപ്രായം രേഖപ്പെടുത്തി. സെന്റർ ഫോർ ഡിസീസ് കൺട്രോൾ നടത്തിയ സർവേയിലാണ് ഇതു വ്യക്തമായിരിക്കുന്നത്. നിലവിലുള്ള പുകവലിക്കാരിൽ പത്തിൽ ഏഴു പേരും ഈയഭിപ്രായത്തോട് യോജിക്കുന്നവരാണ് എന്നതും ശ്രദ്ധേയമാണ്.

അമേരിക്കക്കാർക്കിടയിൽ പുകവലി കുറഞ്ഞുവരുകയും പുകവലി നിരോധിക്കുന്ന നിയമത്തിന് കൂടുതൽ പിന്തുണ ഏറിവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ഡിസിഡിയുടെ സർവേ പുറത്താക്കിയിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ചെറുപ്പക്കാർക്കിടയിലുള്ള സിഗരറ്റ് വലി 2014-ൽ 9.2 ശതമാനമായി കുറഞ്ഞതായാണ് സിഡിസി വെളിപ്പെടുത്തിയത്. 2013-ൽ ഇത് 15.7 ശതമാനമായിരുന്നു. പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം ഉയർത്തുകയാണെങ്കിൽ ചെറുപ്പക്കാർക്കിടയിലുള്ള പുകവലി ശീലം ഇതിലും കുറയുമെന്നാണ് പബ്ലിക് ഹെൽത്ത് ഗ്രൂപ്പ് വ്യക്തമാക്കുന്നത്.

മുതിർന്ന പുകവലിക്കാരിൽ 80 ശതമാനം പേരും അവർക്ക് 18 വയസ് തികയുന്നതിന് മുമ്പു തന്നെ ആദ്യത്തെ പുകയെടുത്തിട്ടുണ്ടെന്നാണ് കാമ്പയിൻ ഫോർ ടുബാക്കോ ഫ്രീ കിഡ്‌സ് എന്ന സംഘടന വെളിപ്പെടുത്തുന്നത്. ഇതിൽ പകുതിയിലധികം പേർ 18 തികയുമ്പോൾ തന്നെ സ്ഥിരം പുകവലിക്കാരായി തീരുന്നു. എന്നാൽ 21 വയസാകുമ്പോഴേയ്ക്കും സ്ഥിരം പുകവലിക്കാരായിത്തീരുന്നവരുടെ എണ്ണം അഞ്ചിൽ നാല് എന്ന കണക്കിലാണ്. 18 മുതൽ 21 വയസു വരെയുള്ള കാലത്താണ് മിക്കവരും സ്ഥിരം പുകവലിക്കാരായി മാറുന്നതെന്ന് സംഘടനയുടെ ഡയറക്ടർ ഓഫ് സ്റ്റേറ്റ് ജോൺ ഷാച്ചർ ചൂണ്ടിക്കാട്ടുന്നു.

പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള മിനിമം പ്രായം വർധിപ്പിച്ചാൽ പുകയില ആദ്യമായി ഉപയോഗിക്കുന്ന പ്രായം വർധിപ്പിക്കാൻ സാധിക്കും. എല്ലാ സംസ്ഥാനങ്ങളും  പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള പ്രായം 21 ആക്കിയാൽ 2000നും 2019നും മധ്യേ ജനിച്ചവർക്കിടയിൽ പുകയില ഉപയോഗം കൊണ്ടുള്ള മരണം 250,000 കുറയ്ക്കാൻ സാധിക്കുമെന്നും ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

MNM Recommends


Most Read