സൈടെൿ

വിപ്ലവ താരകം ചെ ഗുവേരയുടെ മകൾ പിണറായി വിജയനെ കണ്ടത് ക്ലിഫ് ഹൗസിലെത്തി; അരമണിക്കൂറോളം മുഖ്യമന്ത്രിയുമായി അലെയ്ഡ നടത്തിയ കൂടിക്കാഴ്‌ച്ചയിൽ നിറഞ്ഞത് കേരളവും ക്യൂബൻ യാത്രകളും; കേരളത്തിൽ പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ആവേശത്തിൽ അലെയ്ഡ ഗുവേര

തിരുവനന്തപുരം: ക്യൂബൻ ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയനും അലെയ്ഡ ഗുവേരയും. കമ്മ്യൂണിസ്റ്റ് വിപ്ലവനായകനായ ചെഗുവേരയുടെ മകൾ അലെയ്ഡ തിങ്കളാഴ്ച രാവിലെ ക്ലിഫ് ഹൗസിൽ എത്തിയത് സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എംഎ ബേബിയൊടൊപ്പമായിരുന്നു. അരമണിക്കൂറോളം നേരെ അലെയ്ഡ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്യൂബൻ യാത്രകളും കേരളവും തങ്ങളുടെ സംഭാഷണങ്ങളിൽ നിറഞ്ഞതായി മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. അലെയ്ഡയുമായി നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു ഡൽഹിയിൽ വെച്ചു നടന്ന ക്യൂബൻ വിപ്ലവത്തിന്റെ അറുപതാം വാർഷികാഘോഷങ്ങളിലും അലെയ്ഡ പങ്കെടുത്തിരുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ഏറെ ആവേശകരമായിരുന്നു, ധീര വിപ്ലവകാരി ചെഗുവേരയുടെ മകൾ ഡോ അലെയ്ഡ ഗുവേരയുമായുള്ള കൂടിക്കാഴ്ച. കേരള സന്ദർശനത്തിനെത്തിയ ഡോ. അലെയ്ഡയുമായി രാവിലെ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച നടത്തിയത്. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം സഖാവ് എംഎ ബേബിയും കൂടെ ഉണ്ടായിരുന്നു.
ക്യൂബൻ യാത്രകളും ക്യൂബൻ ഐക്യദാർഢ്യ സമ്മേളനവും കേരളവുമെല്ലാം നിറഞ്ഞു നിന്നതായിരുന്നു അര മണിക്കൂർ നീണ്ട സംഭാഷണം. യാത്രയുടെ ക്ഷീണമുണ്ടെന്ന് പറഞ്ഞെങ്കിലും അതെല്ലാം മറന്ന് ഡോ. അലൈഡ സന്ദർശനത്തെ സജീവമാക്കി.

സംഭാഷണമധ്യേ സഖാവ് ബേബിയാണ് ക്യൂബൻ യാത്രയെ കുറിച്ച് ഓർമ്മിപ്പിച്ചത്. 1994 ൽ കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോൾ ക്യൂബയിൽ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ഞങ്ങൾ. സമ്മേളനത്തെ കുറിച്ച് പറഞ്ഞപ്പോൾ അന്നവിടെ ഉണ്ടായിരുന്ന കാര്യം അലൈഡയും പങ്കുവെച്ചു. കേരളത്തിലേക്കുള്ള തന്റെ ആദ്യ യാത്രയും അവർ ഓർമ്മിച്ചു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വാദ്യകരമാണെന്നായിരുന്നു അലെയ്ഡയുടെ അഭിപ്രായം. ചെഗുവേരയുടെ കുടുംബത്തെ കുറിച്ചും വിശദമായി അന്വേഷിച്ചറിഞ്ഞു.

കുടുംബാംഗങ്ങളെ ഡോ. അലെയ്ഡയ്ക്ക് പരിചയപ്പെടുത്തി. ഒരുമിച്ച് പ്രഭാത ഭക്ഷണവും കഴിച്ചു. കണ്ണൂരിലും എറണാകുളത്തും നടക്കുന്ന ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ അവർ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ആവേശവും പങ്കുവച്ചാണ് ഡോ. അലെയ്ഡ യാത്ര പറഞ്ഞത്.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read