രാഷ്ട്രീയം

പോപ്പുലർ ഫ്രണ്ട് നിരോധനം ഒന്നിനും പരിഹാരമല്ല; അതേ പ്രവർത്തി ചെയ്യുന്ന ആർഎസ്എസിനെതിരെയും നടപടി വേണം; മൂന്ന് തവണ ആർഎസ്എസ് നിരോധിക്കപ്പെട്ടിട്ടും അവർ ശക്തിപ്പെട്ടില്ലേ; നിലപാട് വ്യക്തമാക്കി യെച്ചൂരി; പോപ്പുലർ ഫ്രണ്ട് - ആർഎസ്എസ് താരതമ്യം കപട മതേതരത്വമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ വിശദമായ വാർത്താക്കുറിപ്പ് പുറത്തിറക്കുമെന്ന് ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി വ്യക്തമാക്കി. വർഗീയത ചെറുക്കണമെന്ന കാര്യത്തിൽ രണ്ട് അഭിപ്രായം ഇല്ല പിഎഫ്‌ഐക്കെതിരെ നിലപാടെടുക്കുമ്പോൾ അതേ പ്രവർത്തി ചെയ്യുന്ന ആർഎസിനെതിരെയും നടപടി വേണം. അക്രമങ്ങൾ അവസാനിപ്പിക്കാൻ ആർഎസ്എസും തയ്യാറാകണം.നിരോധനം ഒന്നിനും പരിഹാരം അല്ല.

വർഗ്ഗീയതയും തീവ്രവാദവും ഉൾപ്പെടെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവർക്കും നിയമം ഒരു പോലെ ബാധകമാകണം.: ആർഎസ്എസ് നിരോധിക്കണോ എന്ന ചോദ്യത്തിന്, മൂന്ന് തവണ ആർഎസ്എസ് നിരോധിക്കപ്പെട്ടിട്ടുണ്ടെന്നും, നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും യെച്ചൂരി പറഞ്ഞു. നിരോധനം ഒന്നിനും പരിഹാരമല്ല, രാഷ്ട്രീയമായ ഒറ്റപ്പെടുത്തലാണ് പരിഹാരം. .പിഎഫ്‌ഐക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമോ എന്ന ചോദ്യത്തിന് ജനം വിലയിരുത്തുമെന്ന് യെച്ചൂരി മറുപടി നൽകി.

അതേസമയം പോപ്പുലർ ഫ്രണ്ടിനെയും ആർഎസ്എസിനെയും താരതമ്യം ചെയ്യുന്നത് കപടമതേതരത്വമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് രാജ്യസുരക്ഷ കണക്കിലെടുത്താണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎല്ലിന് (ഇന്ത്യൻ നാഷനൽ ലീഗ്) ബന്ധമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. രാജ്യത്ത് മതഭീകരസംഘടനകൾക്ക് ഫണ്ട് നൽകി സഹായിക്കുന്ന സംഘടനയാണ് ഐഎൻഎൽ. പിഎഫ്‌ഐയുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന സംഘടനയാണ് റിഹാബ് ഫൗണ്ടേഷൻ. ഐഎൻഎല്ലിനെ മന്ത്രിസഭയിൽനിന്നും എൽഡിഎഫിൽനിന്നും പുറത്താക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

അതേസമയം, പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ പൊലീസിനെ കൂടുതലായി വിന്യസിച്ചു. പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകളിലും സുരക്ഷ ഏർപ്പെടുത്തി.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തിൽ തുടർ നടപടികൾ തീരുമാനിക്കാൻ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്രത്തിന്റെ നിർദേശങ്ങൾ ലഭിച്ചാൽ പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ സീൽ ചെയ്യുന്ന നടപടികൾ ഇന്നു തന്നെ ഉണ്ടായേക്കും. പോപ്പുലർ ഫ്രണ്ട് ഓഫിസുകളും പൊലീസ് നിരീക്ഷണത്തിലാണ്.

 

 

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read