രാഷ്ട്രീയം

കാലത്തിനൊത്ത് കോലം മാറിയെന്ന് കാട്ടാൻ താലിബാൻ; സ്ത്രീകളോട് വിവേചനം കാട്ടില്ല; ശരിഅത്ത് നിയമപ്രകാരം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കും; ആരോഗ്യവും വിദ്യാഭ്യാസവും അടക്കമുള്ള മേഖലകളിൽ ജോലി ചെയ്യാം; ആരോടും ശത്രുതയില്ല; എല്ലാവർക്കും പൊതുമാപ്പ്; 20 വർഷത്തെ പോരാട്ടത്തിലൂടെ അഫ്ഗാനിസ്ഥാനെ വിമോചിപ്പിച്ചു; ഒരുരാജ്യത്തിനും തങ്ങൾ ഭീഷണി അല്ല എന്നും പ്രഖ്യാപനം

 ന്യൂഡൽഹി: 20 വർഷം മുമ്പത്തെ താലിബാൻ ആയിരിക്കുമോ ഇപ്പോഴും? ലോകഗതി അവരെയും അൽപമൊക്കെ മാറ്റിയിട്ടുണ്ടാകില്ലേ? പലരും ചോദിച്ച ചോദ്യമാണിത്. അതിന് ഉത്തരം പറഞ്ഞിരിക്കുന്നു അഫ്ഗാന്റെ പുതിയ ഭരണാധികാരികൾ. 20 വർഷം മുമ്പായാലും ഇപ്പോഴായാലും മുസ്ലിം രാജ്യം തന്നെയാണ് തങ്ങളുടേതെന്ന് അവർ തറപ്പിച്ച് പറയുന്നു. എന്നാൽ, പക്വതയുടെ കാര്യത്തിൽ വൻവ്യത്യാസമുണ്ട് 20 വർഷങ്ങൾക്ക് ശേഷം എന്നാണ് താലിബാൻ വക്താവ് ഏറ്റവും ഒടുവിൽ അവകാശപ്പെട്ടത്. 20 വർഷത്തെ പോരാട്ടത്തിന് ശേഷം അഫ്ഗാനിസ്ഥാനെ വിമോചിപ്പിച്ചുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അഫ്ഗാനിസ്ഥാൻ ഒരു രാജ്യത്തിനും ഭീഷണി അല്ല എന്നാണ് ഇസ്ലാമിക് എമിറേറ്റായ തങ്ങളുടെ ശപഥം എന്ന് വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ഇസ്ലാമിക് സർക്കാർ ഉടൻ തന്നെ അധികാരമേൽക്കും എന്നും ആദ്യവാർത്താസമ്മേളനത്തിൽ വക്താവ് പറഞ്ഞു.

ഞങ്ങൾ ആഭ്യന്തര-വിദേശ ശത്രുക്കളെ ആഗ്രഹിക്കുന്നില്ല. ആരോടും ഞങ്ങൾക്ക് ശത്രുതയുമില്ല. ഞങ്ങളുടെ നേതാവിന്റെ ഉത്തരവ് പ്രകാരം എല്ലാവരോടും പൊറുത്തുകഴിഞ്ഞു.ആർക്കെതിരെയും പ്രതികാര നടപടികൾ ഉണ്ടാവില്ല. മുൻ സൈനികർക്കും, വിദേശ സേനകൾക്കും വേണ്ടി പ്രവർത്തിച്ചവർക്കും എതിരെ പ്രതികാര നടപടികൾ ഉണ്ടാവില്ല. ആരും അവരുടെ വീടുകളിൽ തിരച്ചിൽ നടത്തില്ല.

എന്നാൽ, അഫ്്ഗാനികളുടെ മൂല്യങ്ങളെ മറ്റുരാജ്യങ്ങൾ മാനിക്കണമെന്ന് സബിഹുള്ള മുജാഹിദ് കൂട്ടിച്ചേർത്തു. സർക്കാർ രൂപീകരിച്ച ശേഷം എന്തുതരം നിയമങ്ങളാണ് രാജ്യത്ത് നടപ്പാക്കേണ്ടതെന്ന് തീരുമാനിക്കും. സർക്കാരിനൊപ്പം നിന്നവരടക്കം എല്ലാവർക്കും പൊതുമാപ്പ് നൽകും. വിദ്യാഭ്യാസവും അനുഭവ സമ്പത്തുമുള്ള ആരും രാജ്യം വിട്ടുപോകരുതെന്ന് അഭ്യർത്ഥിക്കുന്നു. യുദ്ധമല്ല, സ്ഥിരതയും സമാധാനവുമാണ് അഫ്ഗാനിൽ ആഗ്രഹിക്കുന്നതെന്നും താലിബാൻ വ്യക്തമാക്കി

വനിതകളോട് വിവേചനം കാട്ടില്ല

സ്ത്രീകൾക്കെതിരെ വിവേചനം ഉണ്ടാകില്ല എന്നാണ് പുതിയ പ്രഖ്യാപനം. ശരിഅത്ത് നിയമപ്രകാരം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും അവർക്ക് ആവശ്യമുള്ള മേഖലകളിലും സ്ത്രീകൾക്ക് ജോലി ചെയ്യുന്നതിന് തടസ്സമില്ല. പേടിച്ചരണ്ട് അഫ്ഗാൻ ജനത രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നതിന്റെ കാഴ്ചകൾ ലോകം മുഴുവൻ കാണുന്നതിനിടെയാണ് താലിബാന്റെ പ്രഖ്യാപനം. അമേരിക്കയും പാശ്ചാത്യ സഖ്യകക്ഷികളും തങ്ങളുടെ നയതന്ത്രപ്രതിനിധികളെ ഒഴിപ്പിക്കുന്ന തിരക്കിലുമാണ്.

ആയുധ കടത്തും മയക്കുമരുന്നും അനുവദിക്കില്ല

എല്ലാ അതിർത്തികളും തങ്ങളുടെ നിയന്ത്രണത്തിലാണ്. ആയുധ കടത്ത് ഒരുകാരണവശാലും അനുവദിക്കില്ല. യുദ്ധത്തിന് ഉപയോഗിച്ച ആയുധങ്ങളെല്ലാം ശേഖരിച്ച് രജിസ്റ്റർ ചെയ്യും. ഇനിമുതൽ അഫ്ഗാനിസ്ഥാൻ മയക്കുമരുന്ന് വിമുക്ത രാജ്യം ആയിരിക്കുമെന്നും സബിഹുള്ള മുജാഹിദ് പറഞ്ഞു.

മാധ്യമങ്ങൾ ഇസ്ലാമിക് മൂല്യങ്ങൾ മാനിക്കണം

മാധ്യമങ്ങൾ ഇസ്ലാമിക മൂല്യങ്ങൾ പാലിച്ച് പ്രവർത്തിക്കണം. സ്വകാര്യ മാധ്യമങ്ങൾക്ക് സ്വതന്ത്രസ്വഭാവത്തോടെ തുടരാം.

കീഴടങ്ങില്ലെന്ന് മുൻ വൈസ് പ്രസിഡന്റ്

അതേസമയം, അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെങ്കിലും കീഴടങ്ങില്ലെന്നു വ്യക്തമാക്കി വൈസ് പ്രസിഡന്റ് അമറുല്ല സലെ. താലിബാൻ കാബൂളിൽ പ്രവേശിച്ചതിനു പിന്നാലെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമറുല്ല സലെയുടെ പ്രസ്താവന വരുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read