രാഷ്ട്രീയം

ഇന്ത്യൻ വൈറസ് കൂടുതൽ മാരകം; രാജ്യത്തുകൊവിഡ് പടർത്തുന്നത് ഇന്ത്യയിൽ നിന്നും വരുന്നവർ എന്നും നേപ്പാൾ പ്രധാനമന്ത്രി; കെ പി ശർമ ഒലിയുടെ വിവാദ പരാമർശങ്ങൾ ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയതിന് പിന്നാലെ

കാഠ്മണ്ഡു: കൊവിഡ് വ്യാപനം തുടരുന്നതിനിടെ ഇന്ത്യക്കെതിരെ രൂക്ഷ പരാമർശങ്ങളുമായി നേപ്പാൾ പ്രധാനമന്ത്രി. പാർലമെന്റിൽ നടത്തിയ പ്രസം​ഗത്തിലാണ് പ്രധാനമന്ത്രി കെ പി ശർമ ഒലി ഇന്ത്യക്കെതിരെ വിമർശനം ഉയർത്തിയത്. അനധികൃത മാർഗത്തിലൂടെ ഇന്ത്യയിൽനിന്ന് വരുന്നവരാണ് രാജ്യത്ത് വൈറസ് പടർത്തിയതെന്ന് ശർമ ഒലി പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള വൈറസ് ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ളതിനേക്കാൾ മാരകമായി തോന്നുന്നുവെന്നാണ് നേപ്പാളിൽ കൊറോണ വൈറസ് കേസുകൾ വ്യാപിച്ചതിന് ഇന്ത്യയെ കുറ്റപ്പെടുത്തി അദ്ദേഹം പറഞ്ഞത്.

ചില പ്രാദേശിക ജനപ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കും പരിശോധനകൾ നടത്താതെ ഇന്ത്യയിൽനിന്ന് ആളുകളെ കൊണ്ടുവരുന്നതിൽ പങ്കുണ്ടെന്നും അദ്ദേഹം കോവിഡ് പടർന്നതിന് ശേഷം ആദ്യമായി പാർലമെന്റിൽ ആദ്യമായി നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. " ആളുകൾ പുറത്തിറങ്ങുന്നത് കാരണം കോവിഡ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. ഇന്ത്യൻ വൈറസ് ഇപ്പോൾ ചൈനീസിനേക്കാളും ഇറ്റാലിയനേക്കാളും മാരകമാണ്. അത് കൂടുതൽ ആളുകളെ രോഗബാധിതരാകുന്നു." - ഒലി പറഞ്ഞു.

ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യക്ക് എതിരേ നേപ്പാൾ പ്രധാനമന്ത്രി രം​ഗത്തെത്തിയത്. ലിംപിയാധുര, ലിപുലേഖ്, കാലാപാനി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂടിവെക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ കൃത്യമായ തീരുമാനത്തിലെത്തുമെന്നും ഒലി പറഞ്ഞിരുന്നു. ടിബറ്റിലേക്കുള്ള കൈലാസ്- മാനസസരോവർ യാത്രയ്ക്ക് എളുപ്പവഴിയായി ഇന്ത്യ ലിപുലേഖിൽ റോഡ് വെട്ടി തുടങ്ങിയതോടെ തർക്കവുമായി നേപ്പാൾ രംഗത്ത് വന്നത്. എന്നാൽ റോഡ് പൂർണമായും ഇന്ത്യയുടെ അധീനതയിലുള്ള സ്ഥലങ്ങളിൽകൂടിയാണെന്നാണ് കേന്ദ്രസർക്കാർ നിലപാട്.

ചൈനയുടെ ഉത്തരവിനെ തുടർന്നാകാം നേപ്പാൾ ഈ വിഷയം ഉയ‌ർത്തുന്നതെന്ന ഇന്ത്യൻ കരസേനാ മേധാവി മനോജ് നരവാനേയുടെ അഭിപ്രായത്തെയും ലിപുലേക്ക് വഴി മാനസസരോവരിലേക്കുള്ള റോഡ് ഇന്ത്യൻ പ്രതിരോധ മന്ത്രി ഇ-ഉദ്ഘാടനം നടത്തിയതിനെയും ഒലി വിമർശിച്ചു. തന്റെ സ്ഥാനം സംരക്ഷിക്കാൻ ചൈനയുടെ സഹായമുണ്ടെന്ന ആരോപണവും കെ.പി. ഒലി തള്ളിക്കളഞ്ഞു. ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയതിന് പിന്നാലെ ഇവയുടെ നിയന്ത്രണം തിരികെ പിടിക്കുന്നതിനായി നയതന്ത്ര സമ്മർദ്ദം ശക്തിപ്പെടുത്തുമെന്ന് ശർമ ഒലി വ്യക്തമാക്കിയിട്ടുണ്ട്. തർക്കപ്രദേശങ്ങൾ ഉൾപ്പെടുന്ന പുതിയ രാഷ്ട്രീയ ഭൂപടം നേപ്പാൾ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഈ ഭൂപടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിനായി നേപ്പാളിന്റെ ഭരണഘടന ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

മൂന്ന് പ്രദേശങ്ങളുടെയും പേരിൽ ഇന്ത്യയുമായി നേപ്പാൾ തർക്കത്തിലായിരുന്നു. വിഷയത്തിൽ തുറന്ന ചർച്ചകൾ ആകാമെന്ന് ദിവസങ്ങൾക്ക് മുൻപ് നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവാലി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഭൂപടം പുറത്തിറക്കിയത്. ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് 1816ൽ അന്നത്തെ നേപ്പാൾ രാജാവും ബ്രിട്ടീഷ് ഭരണാധികാരികളും തമ്മിൽ ഒപ്പുവച്ച സുഗൗലി കരാറുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് നേപ്പാളിന്റെ അവകാശത്തിന്റെ ആധാരം. സ്വാതന്ത്ര്യത്തിന് ശേഷം ഈ പ്രദേശങ്ങളിൽ സ്ഥിരമായ സേനാവിന്യാസം ഇന്ത്യ നടത്തിയത് 1962 ലെ ചൈനയുമായുള്ള യുദ്ധത്തോടെയാണ്. അന്നുമുതൽ ഈ പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read