രാഷ്ട്രീയം

യോഗിയുടെ പ്രസംഗം യോഗ്യമായില്ല; ആദിത്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടി; വിമർശനത്തിന് വഴിവച്ച പ്രസംഗങ്ങൾ വോട്ട് ധ്രുവീകരണത്തിന് കാരണമായെന്ന് വിലയിരുത്തൽ; യുപി മുഖ്യനെത്തിയത് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ ; 63 മണ്ഡലങ്ങളിൽ പ്രചരണം നയിച്ച യോഗിയുടെ പ്രഭാവത്തിൽ ബിജെപി മുൻതൂക്കം നേടിയത് മൂന്നിടങ്ങളിൽ

ഡൽഹി: വോട്ട് ഒന്നുകൂടി ഉറപ്പിക്കാൻ കൂടെകൂട്ടിയ യോഗിയുടെ സാന്നിദ്ധ്യം ഇപ്പോൾ ബിജെപിക്ക് തിരിച്ചടിയായെന്ന വാർത്തകളാണ് പുറത്തുവരുന്നത്. വിവാദ നായകനായ യുപി മുഖ്യമന്ത്രി യോാഗി ആദിത്യനാഥിനെ മൂന്ന് സംസ്ഥാനങ്ങളിലാണ് ബിജെപി ഇലക്ഷന് മുൻപെ പ്രചരണത്തിന് ഇറക്കിയത്. ഇവിടെയോക്ക് ചൂടൻ പ്രസംഗങ്ങൾ നടത്തി വിവാദങ്ങൾക്കും വാർത്തകൾക്കും വഴിവച്ച യോഗിയുടെ പ്രസംഗം ബിജെപിക്ക് വിജയത്തിന് മേലുള്ള വിലങ്ങുതടിയായെന്ന് വിവരം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യോഗി ആദിത്യനാഥ് എത്തിയ മണ്ഡലങ്ങളിൽ ഏറിയ പങ്കും ബിജെപിയെ കൈവിട്ടതായി കണക്കുകൾ. ആദിത്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. രൂക്ഷമായ വിമർശനങ്ങൾക്ക് വഴി തെളിച്ച ആദിത്യനാഥിന്റെ പ്രസംഗങ്ങൾ വോട്ട് ധ്രുവീകരണത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. ഇത് ബിജെപി പാളയത്തിൽ അസ്വാരസ്യങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ജാതി രാഷ്ട്രീയവും മതപരമായ പല പരാമർശങ്ങളും ബിജെപിയിൽ തന്നെ വിമർശനം ഉയർന്നിരുന്നു. പലയിടങ്ങളിലും ബിജെപി മുതിർന്ന അംഗങ്ങൾ പ്രതിഷേധ സൂചകമായി പാർട്ടി വിടുന്ന സംഭവങ്ങളുമുണ്ടായിരുന്നു. ദളിത് വോട്ടുകൾ പ്രീണിപ്പിക്കാൻ നടത്തിയ പരമാർശങ്ങളും ബിജെപിക്ക് തിരിച്ചടിയായി.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലായി 63 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണം നയിച്ചത്. ഇവയിൽ 63 ൽ മൂന്നിടങ്ങളിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കം നേടാൻ സാധിച്ചത്. ഛത്തീസ്‌ഗഢിൽ 24 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണത്തിനെത്തിയത്. ഇവിടെ 8 സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കം നേടാൻ സാധിച്ചത്. 2013 ൽ 16 സീറ്റുകളാണ് ബിജെപി ഇവിടെ നേടിയ ഇടങ്ങളിലാണ് എട്ട് സീറ്റുകളുടെ കുറവ് നേരിട്ടത്.

മധ്യപ്രദേശിൽ യോഗി പ്രചാരണത്തിനെത്തിയ 13 സീറ്റുകളിൽ അഞ്ച് എണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കമുള്ളത്. രാജസ്ഥാനിൽ യോഗിയെത്തിയ 26 മണ്ഡലങ്ങളിൽ 13 ഇടത്തു മാത്രമാണ് ബിജെപിക്ക് മുൻതൂക്കം ലഭിച്ചതെന്നും ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ വിശദമാക്കുന്നു.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read