രാഷ്ട്രീയം

അരുവിക്കരയിലെ വിജയം ആഘോഷമാക്കി മലബാറിലെ മുസ്ലിംലീഗുകാർ; കൊടപ്പനയ്ക്കൽ തറവാട്ടിലും വിജയാവേശം; മുസ്ലിംവോട്ടുകൾ യുഡിഎഫ് പെട്ടിയിലാക്കാൻ ലീഗ് നേതാക്കൾക്ക് സാധിച്ചെന്ന് വിലയിരുത്തൽ

മലപ്പുറം: തെരഞ്ഞെടുപ്പ് ഫലവും മുദ്രാവാക്യ വിളിയുമെല്ലാം അരുവിക്കരയിലാണെങ്കിലും ആവേശത്താൽ മുഷ്ടി വാനിലേക്കുയരുന്നത് ഇങ്ങ് മലബാറിലാണ്. രാഷ്ട്രീയമെന്നാൽ ഇവിടെ എന്നും ആവേശത്തിരമാലയാണ്. എന്നാൽ അരുവിക്കരയിൽ യുഡിഎഫ് വിജയിച്ചു കയറുക എന്നത് മുസ്ലിം ലീഗിന്റെ അഭിമാന പ്രശ്‌നം ആയതോടെ ഈ വിജയം ആഘോഷമാക്കുകയാണ് ലീഗുകാർ. അതുകൊണ്ട് തന്നെ ശബരീ നാഥിന്റെ വിജയം മലബാറിലെ ലീഗ് കോട്ടകളിൽ ആവേശത്തിമർപ്പുണർത്തുന്നു. അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ലീഗ് നേതാക്കളുടെ നിറസാന്നിദ്ധ്യവും മുസ്ലിം വോട്ടുകൾ ഏകീകരിപ്പിക്കാൻ ലീഗ് പ്രവർത്തകർ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും ഏറെക്കുറെ വിജയം കണ്ടു എന്നതാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

ലീഗ് അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പടെ പാണക്കാട് തറവാട്ടിലെ ഒട്ടുമിക്ക തങ്ങന്മാരും അരുവിക്കരയിലെ പ്രചരണ ഗോദയിൽ നേരിട്ടു തന്നെ ഇറങ്ങിയിരുന്നു. ഇതോടെ വിജയം ലീഗിന് അഭിമാന പ്രശ്‌നമായി മാറി. ഇതിനാൽ അരുവിക്കര വിജയിക്കാൻ എല്ലാ തന്ത്രങ്ങളും ലീഗ് നേതൃത്വം പഴറ്റുകയായിരുന്നു. ലീഗ് മന്ത്രിമാർ ഒന്നടങ്കം പ്രചരണത്തിലെത്തിയതും ലീഗ് എംഎൽഎമാരുടെ നിറസാന്നിദ്ധ്യവും ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫ് പെട്ടിയിലെത്തിക്കാൻ ഏറെ സഹായിച്ചു.

വിജയവും ഭൂരിപക്ഷ കണക്കുകളും മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച ആത്മവിശ്വാസത്തിലായിരുന്നു ലീഗ് നേതാക്കളുടെ നേരത്തേയുള്ള ഓരോ പ്രതികരണവും. രണ്ടായിരമോ പരമാവതി അയ്യായിരമോ ഭൂരിപക്ഷമാണ് കോൺഗ്രസ് നേതാക്കൾ പോലും കണക്കാക്കിയിരുന്നത്. എന്നാൽ ശബരീനാഥിന് പതിനായിരത്തിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നത് പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള മുസ്ലിം ലീഗ് നേതാക്കൾ മുൻകൂട്ടി തന്നെ പരസ്യ പ്രസ്ഥാവന നടത്തിയിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ പുലരുന്ന കാഴ്ചയാണ് അരുവിക്കരയിൽ കണ്ടത്.

പി.ഡി.പി, എസ്ഡിപിഐ, വെൽഫയർ പാർട്ടി എന്നീ മുസ്ലിം പാർട്ടികൾ അരുവിക്കരയിൽ മത്സരിച്ചെങ്കിലും തുച്ഛം വോട്ടുകളാണ് ഇവർക്ക് നേടാൻ സാധിച്ചത്.ഇത് ലീഗിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈതേ തന്ത്രം പഴറ്റിയാൽ മുസ്ലിം വോട്ടുകൾ ഏകീകരിപ്പാക്കാൻ സാധിക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. പാണക്കാട് കൊടപ്പനക്കൽ വീട്ടിലും കോഴിക്കോട് ലീഗ് ഹൗസിലും യു.ഡി.എഫ് വിജയത്തിന്റെ ആവേശമാണിപ്പോൾ. മലബാറിലെ ലീഗ് തട്ടകങ്ങളിൽ എങ്ങും അണികളുടെ ആരവങ്ങളാണ്.

 

MNM Recommends


Most Read