രാഷ്ട്രീയം

തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പിന് പിന്നിൽ സിപിഎം സംഘടനാ നേതാക്കളെന്ന് വി ഡി സതീശൻ; പ്രളയഫണ്ട് തട്ടിയെടുത്ത സംഭവത്തിൽ ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കി രാഷ്ട്രീയ നേതാക്കളെ രക്ഷിച്ചതു കൊണ്ടാണ് ഇപ്പോഴും തട്ടിപ്പുകൾ ആവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ നികുതി വെട്ടിപ്പിന് പിന്നിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നികുതി ഇനത്തിൽ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥർ തട്ടിയെടുത്ത സംഭവത്തിലാണ് പ്രതിപക്ഷനേതാവിന്റെ പ്രതിരകരണം. ി.പി.എം സംഘടനയിൽപ്പെട്ടവരും നേതാക്കളുമാണ് തട്ടിപ്പ് നടത്തിയത്. എറണകുളത്ത് പ്രളയഫണ്ട് തട്ടിയെടുത്ത സംഭവത്തിൽ ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കി രാഷ്ട്രീയ നേതാക്കളെ രക്ഷിച്ചതു കൊണ്ടാണ് ഇപ്പോഴും തട്ടിപ്പുകൾ ആവർത്തിക്കുന്നത്.

നേതാക്കളെ രക്ഷിക്കാൻ സ്ത്രീകൾ ജയിലിലായാലും കുഴപ്പമില്ലെന്ന നിലപാട് സിപിഎം സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നഗരസഭയിലെ വിവിധ സോണൽ ഓഫീസുകളിൽ കെട്ടിട- ഭൂ നികുതിയിനത്തിൽ ലഭിച്ച ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതിനെ തുടർന്ന് നികുതിദായകർക്കിടയിൽ ഉണ്ടായിരിക്കുന്ന ആശങ്ക നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം. വിൻസെന്റ് നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് സഭയിൽ സംസാരിക്കവേയാണ് പ്രതിക്ഷ നേതാവ് സിപിഎമ്മിനെതിരെ ആഞ്ഞടിച്ചത്.

എല്ലാ സോണൽ ഓഫിസുകളിലും ഒരു പോലെ തട്ടിപ്പ് നടന്നിട്ടുണ്ട്. അതിനാൽ കഴിഞ്ഞ ഒരു വർഷത്തെ മാത്രമല്ല, 2015 മുതൽ നടന്ന തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണം. നികുതി തട്ടിപ്പ് നടന്നിട്ടും സർക്കാർ കാഴ്ചക്കാരെപ്പോലെ നോക്കി നിൽക്കുകയാണ്. പട്ടിക ജാതി സ്‌കോളർഷിപ്പും പഠനഫണ്ടും തട്ടിയെടുത്ത സംഭവവും തിരുവനന്തപുരം നഗരസഭയിലാണ് നടന്നത്. ഈ സംഭവത്തിലും യാഥാർഥ പ്രതികളായ സിപിഎം നേതാക്കളെ ഒഴിവാക്കി ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി.

ഇത്തവണ ആറ്റുകാൽ ക്ഷേത്രത്തിനുള്ളിൽ മാത്രം നടന്ന പൊങ്കാലയുടെ പേരിലും ലക്ഷങ്ങളാണ് തട്ടിയെടുത്തത്. നഗരം വൃത്തിയാക്കാനെന്ന പേരിൽ 21 ടിപ്പറുകൾ വാടകക്കെടുക്കുകയും തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നതിന്റെയും പേരിലാണ് ലക്ഷങ്ങൾ എഴുതിയെടുത്തത്. 70 ലക്ഷം മുടക്കി വാങ്ങിയ ഹിറ്റാച്ചി ഒളിപ്പിച്ച ശേഷം പുറത്തു നിന്നും വാടകക്കെടുത്ത് കമീഷൻ കൈപ്പറ്റി.

ഒൻപത് കുടുംബങ്ങൾക്ക് വീടുവെക്കാൻ നഗരസഭ നേരിട്ട് ഭൂമി വാങ്ങി. ഗുണഭോക്താക്കൾ അപേക്ഷ നൽകിയപ്പോൾ ആ ഭൂമി വീടുവെക്കാൻ യോഗ്യമല്ലെന്ന വിചിത്രമായ മറുപടിയാണ് നഗരസഭ നൽകിയത്. 137 വാഹനങ്ങൾ വാങ്ങിയപ്പോൾ 225 വാഹനങ്ങളുടെ ഇൻഷുറൻസ് അടച്ചും പണം തട്ടിയെടുത്തു. കമിഴ്ന്നു വീണാൽ കാൽപ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ വക്കാലത്ത് സിപിഎം ഏറ്റെടുത്തിരിക്കുകയാണ്.

നഗരസഭയിലെ ഇടതു സംഘടനാ നേതാക്കളാണ് തട്ടിപ്പിന് പിന്നിൽ. അവരെ അറസ്റ്റ് ചെയ്യാൻ ഇതുവരെ തയാറായിട്ടില്ല. സിപിഎമ്മിന്റെ ഇഷ്ടക്കാരോ സ്വന്തക്കാരോ ആണ് അറസ്റ്റിലാകാതെ പുറത്തു നിൽക്കുന്നവരൊക്കെ. എന്തു ചെയ്താലും പാർട്ടി സംരക്ഷിക്കുമെന്ന അഹങ്കാരമാണ് തട്ടിപ്പ് നടത്താൻ ഇവർക്ക് പ്രേരണയാകുന്നത്. തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും അറസ്റ്റ് ചെയ്യാനും നികുതിദായകരുടെ ആശങ്ക പരിഹരിക്കാനും സർക്കാർ തയാറാകണം. നികുതി അടച്ചവരോട് രസീത് ഹാജരാക്കണമെന്നു പറയുന്നത് അനീതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അഴിമതിയുടെ കാര്യത്തിൽ ഭരണകക്ഷിക്ക് ഇരട്ട ചങ്കാണെന്ന് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ എം വിൻസെന്റ് പറഞ്ഞു. മേയർക്ക് പ്രായം മാത്രമല്ല ജനാധിപത്യ ബോധവും കുറവാണ്. സമരം ചെയ്യുന്ന കൗൺസിലർമാർക്ക് മുന്നിൽ മേയറുടെ പ്രസംഗം സ്‌ക്രീനിൽ കാണിച്ച് പ്രകോപനം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read