വാർത്ത

കൊട്ടാരം ഉപേക്ഷിച്ച് കാമുകനെ വിവാഹം ചെയ്ത് ജപ്പാൻ രാജകുമാരി; വിവാഹം നടന്നത് രാജകീയ ആചാരങ്ങളോ സൽക്കാരമോ ഇല്ലാതെ രജിസ്റ്റർ ഓഫിസിൽ: മാകോയും കെയ് കോമുറോവും ഒന്നിച്ചത് സർവ്വ എതിർപ്പുകളും അവഗണിച്ച്

ടോക്കിയോ: സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും എതിർപ്പിനെ അവഗണിച്ച് കാമുകനെ വിവാഹം ചെയ്ത ജപ്പാൻ രാജകുമാരിയെ കൊട്ടാരത്തിൽ നിന്നും പുറത്താക്കി. ജപ്പാൻ രാജകുമാരി മാകോയും കോളജിൽ കണ്ടുമുട്ടിയ കാമുകൻ കെയ് കൊമുറോവും ആണ് സർവ്വ എതിർപ്പുകളും മറികടന്ന് ഒന്നായത്. സാധാരണക്കാരനായ കൊമുറോവിനെ വിവാഹം ചെയ്തതോടെ ജപ്പാനിലെ രീതിയനുസരിച്ചു മാകോയ്ക്കു രാജകീയ പദവി നഷ്ടമാകുകയായിരുന്നു.

ചക്രവർത്തി നരുഹിതോയുടെ ഇളയ അനുജനും കിരീടാവകാശിയുമായ അകിഷിനോയുടെയും കികോയുടെയും മകളാണ് മാകോ.സ്ത്രീധനമായി അവകാശപ്പെട്ട 9.2 കോടി രൂപ (14 കോടി യെൻ) മാകോ വേണ്ടെന്നു വയ്ക്കുകയും ചെയ്തു. രാജകീയ ആചാരങ്ങളോ സൽക്കാരമോ ഇല്ലാതെ രജിസ്റ്റർ ഓഫിസിൽ നടന്ന വിവാഹശേഷം ഇരുവരും മാധ്യമങ്ങളുടെ മുന്നിലെത്തി.

ടോക്കിയോയിലെ ഇന്റർനാഷനൽ ക്രിസ്ത്യൻ യൂണിവേഴ്‌സിറ്റിയിൽ സഹപാഠികളായിരുന്ന ഇരുവരും എതിർപ്പുകളുടെയും വിവാദങ്ങളുടെയും കൊടുങ്കാറ്റിനെ മറികടന്നാണ് വിവാഹിതരായത്. മാകോയും കൊമുറോവും 2018 ൽ വിവാഹം പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, കൊമുറോവിന്റെ മാതാവിന്റെ പേരിലുണ്ടായ സാമ്പത്തിക ആരോപണം കാരണം ചടങ്ങ് വൈകി.

വിവാദങ്ങളും പ്രണയത്തോടുള്ള എതിർപ്പും കാരണമുണ്ടായ മാനസിക സമ്മർദത്തിനു ചികിത്സയിലായിരുന്ന മാകോ സുഖം പ്രാപിച്ചു വരികയാണ്. ദമ്പതികൾ വൈകാതെ ന്യൂയോർക്കിലേക്കു താമസം മാറും.

 

MNM Recommends


Most Read