വാർത്ത

അഫ്​ഗാനിസ്ഥാനിൽ രണ്ടിടങ്ങളിൽ ചാവേർ ആക്രമണം; മരണം 34 ആയി; കൊല്ലപ്പെട്ടവരിൽ 31 സൈനികരും

കാബൂൾ: അഫ്ഗാനിസ്ഥിൽ വ്യത്യസ്ത ഇടങ്ങളിലായി നടന്ന രണ്ട് ചാവേർ ആക്രമണങ്ങളിൽ 34 പേർ കൊല്ലപ്പെട്ടു. സൈനിക കേന്ദ്രത്തെയും പ്രവിശ്യ തലവനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 31 സൈനികരടക്കം 34 പേരാണ് മരിച്ചത്. ഗസ്‌നി പ്രവിശ്യയിൽ നടന്ന ആക്രമണത്തിൽ 31 സൈനികർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ആക്രമി സൈനിക കേന്ദ്രത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

ദക്ഷിണ അഫ്ഗാനിൽ സുബൽ പ്രവിശ്യ കൗൺസിൽ തലവനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൗൺസിൽ തലവൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ആഭ്യന്തരമന്ത്രാലയം വക്താവ് താരിഖ് അര്യനും ആക്രമണം സ്ഥിരീകരിച്ചു.

ഞായറാഴ്‌ച്ച രാവിലെ ഗസ്നി മേഖലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിലാണ് 31 സൈനികർ കൊല്ലപ്പെട്ടത്. 24 പേരെ മുറിവേറ്റ നിലയിൽ കണ്ടെത്തി. എല്ലാവരും സുരക്ഷാ ഉദ്യോഗസ്ഥരാണ്, ഗസ്നി ആശുപത്രിയിലെ ഡയറക്ടർ ബാസ് മൊഹമ്മദ് ഹെമത് പറഞ്ഞു. ഇസ്ലാമിക ഭീകരവാദി സംഘടന താലിബാനും സർക്കാരും തമ്മിൽ നിരന്തരം സായുധ ആക്രമണങ്ങൾ നടക്കുന്ന മേഖലയാണ്, രാജ്യത്തിന്റെ കിഴക്കൻ പ്രദേശമായ ഗസ്നി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരവാദി സംഘടനകൾ ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read