വാർത്ത

അഞ്ച് ടൂറിസ്റ്റ് ബസുകളിലായി കേരളത്തിലെ ക്ഷേത്രങ്ങളെല്ലാം സന്ദർശിക്കാൻ ആന്ധ്രയിൽ നിന്നെത്തിയ സംഘത്തിൽ നൂറോളം യുവതികൾ; പ്രതിഷേധം അറിയാതെ നിലയ്ക്കലിൽ എത്തിയവർ വഴക്കിന് നിൽക്കാതെ സംഘം മടങ്ങുവരെ നിലയ്ക്കലിൽ തന്നെ കാത്തിരുന്നു; മലയാളികൾ ഇങ്ങനെ ആണെന്ന് ഒരിക്കലും കരുതിയില്ലെന്ന് പറഞ്ഞ് യുവതികൾ; അയ്യപ്പനെ കാണാൻ വേണ്ടി വൃതം എടുത്തു വന്നവർ ഇങ്ങനെ എത്തുകയില്ലെന്ന് പ്രതിഷേധക്കാരും

നിലയ്ക്കൽ: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മലകയരി അയ്യപ്പനെ കാണാമെന്ന പ്രതീക്ഷയിലാണ് ആന്ധയിൽ നിന്ന് അവർ പമ്പയിലെത്തിയത്. എന്നാൽ സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവർ തടഞ്ഞു. പരാതിയും പരിഭവവുമില്ലാതെ സ്ത്രീകൾ നിലയ്ക്കലിൽ തുടർന്നു. ആന്ധ്രയിലെ ഗുണ്ടൂരിൽനിന്നും അമരാവതിയിൽനിന്നും തീർത്ഥാടനത്തിനായെത്തിയ സംഘത്തിലെ അംഗമാണ് മഹേശ്വരി. അഞ്ച് ടൂറിസ്റ്റ് ബസുകളിലായി 350 ഭക്തരാണ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ക്ഷേത്രങ്ങൾ സന്ദർശിക്കാനെത്തിയത്. ഇതിൽ സർക്കാർ ഉദ്യോഗസ്ഥകളും വീട്ടമ്മമാരുമുൾപ്പെടെ 200 സ്ത്രീകളുമുണ്ടായിരുന്നു. ഇവരിൽ നൂറിലേറെപ്പേർ യുവതികളാണ്.

ഇവർക്കാണ് പ്രതിഷേധക്കാർ സന്നിധാനത്തേക്ക് പോകാൻ അനുമതി നിഷേധിച്ചത്. എല്ലാ വർഷവും ക്ഷേത്രങ്ങളിൽ സന്ദർശനം നടത്താറുണ്ട്. ഇക്കുറി സുപ്രീംകോടതിവിധിപ്രകാരം ശബരിമല സന്ദർശനം നടത്താമെന്നായിരുന്നു പ്രതീക്ഷ. അതിനാൽ നിലയ്ക്കലിൽ തിങ്കളാഴ്ച രാത്രിയോടെയെത്തി. അവിടെ വിശ്രമിച്ചതിനുശേഷം ചൊവ്വാഴ്ച രാവിലെ പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി. ബസിൽ യാത്രതിരിച്ചു. എന്നാൽ, പമ്പയിലെത്തിയപ്പോൾ പ്രതിഷേധക്കാരെ കണ്ട് തിരിച്ചുപോകാൻ തീരുമാനിച്ചു. വൃതമെടുത്താണ് തങ്ങളെത്തിയതെന്നാണ് യുവതികൾ പറയുന്നു.

'മലയാളികളെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണ ഇതല്ലായിരുന്നു. വിദ്യാസമ്പന്നരായ മലയാളികൾ സുപ്രീംകോടതിവിധി സ്വീകരിക്കുമെന്നായിരുന്നു വിശ്വാസം. ഇവിടെയെത്തിയപ്പോഴാണ് പ്രതിഷേധത്തെക്കുറിച്ച് അറിഞ്ഞത്. ആരുടെയും വിശ്വാസം ലംഘിച്ച് ഞങ്ങൾക്ക് മലകയറാൻ താത്പര്യമില്ല. അടുത്തതവണ വരുമ്പോഴേക്കും ഞങ്ങൾക്കും മലകയറാൻ സാധിക്കുമെന്ന് കരുതുന്നു' -ശബരിമല ദർശനത്തിന് എത്തിയ അമരാവതി സ്വദേശിയായ മഹേശ്വരിയുടെ പ്രാർത്ഥന നിറഞ്ഞ വാക്കുകൾ.

പമ്പയിൽനിന്ന് മലകയറാൻ തുടങ്ങിയപ്പോൾ പ്രതിഷേധക്കാർ കൂട്ടമായെത്തി. അവർ മുട്ടുകുത്തിയിരുന്ന് ശരണം വിളിച്ച് മലയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോൾ മുന്നോട്ടുപോകാൻ തോന്നിയില്ല. ആരുടെയും വിശ്വാസം ലംഘിക്കാനല്ല വന്നത്. ആരെയും ബുദ്ധിമുട്ടിക്കാനും ഉദ്ദേശിച്ചില്ല. അതിനാൽ തിരികെ നിലയ്ക്കലിലേക്ക് പോയി -സംഘത്തിലെ ദിവ്യ പറഞ്ഞു. പമ്പയിൽ മതിയായ സൗകര്യം ഇല്ലാതിരുന്നതിനെത്തുടർന്നാണ് നിലയ്ക്കലിലേക്ക് മടങ്ങിയത്.

കൂട്ടത്തിലുണ്ടായിരുന്ന 125-ഓളം പുരുഷ സ്വാമിമാർ സന്നിധാനത്തേക്ക് പോയി. ഇവരെയും കാത്ത് രാത്രിവരെ നിലയ്ക്കലിൽ തുടർന്നു. പാർക്കിങ് ഗ്രൗണ്ടിലെ പൊരിവെയിലിൽ ബസിനടിയിൽ കിടന്നും മറ്റുമായിരുന്നു വിശ്രമം. കൊച്ചുകുട്ടികളും കൂട്ടത്തിൽ ഉണ്ടായിരുന്നു. ഭക്ഷണവും മറ്റും സ്വയം പാചകം ചെയ്തായിരുന്നു ചൊവ്വാഴ്ച കഴിഞ്ഞുകൂടിയത്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read