വാർത്ത

കൊറോണ പോലൊരു വിഷയം നടക്കുമ്പോൾ ബുദ്ധിയുള്ള ഒരാൾ വിമാനത്താവളത്തിലേക്ക് ആരെയെങ്കിലും വിളിച്ച് വരുത്തുമോ; അദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്നും പിടിച്ച് വലിച്ച് കാറിൽ കയറ്റേണ്ട അവസ്ഥയിലായിരുന്നു താൻ എന്ന് ഷിയാസ് കരിം; ഒന്നാം പ്രതി രജത് കുമാർ തന്നെ; സിഐടിയുക്കാർക്കും സിപിഎമ്മുകാർക്കും ബിജെപിക്കാർക്കും എതിരെ ചെറുവിരൽ അനക്കാത്ത പൊലീസ് ലക്ഷ്യമിടുന്നത് ബിഗ് ബോസ് താരത്തെ ജയിലിൽ അടയ്ക്കൽ; രജത് ആർമിയിലെ രണ്ട് പേർ അറസ്റ്റിൽ; റിയാലിറ്റി ഷോ താരത്തോട് പകയുമായി സർക്കാരും

കൊച്ചി : ബിഗ് ബോസ് ഷോയിലൂടെ ചർച്ചയായ രജത് കുമാർ ചാനൽ പരിപാടിയിൽ നിന്നു പുറത്തായി തിരിച്ചെത്തിയപ്പോൾ നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശികളായ മുഹമ്മദ് അഫ്‌സൽ, നിബാസ് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി രജിത് കുമാർ ഒളിവിലാണ്. അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യും. സ്വീകരണത്തിൽ പങ്കെടുത്ത എല്ലാവർക്കും എതിരെ നടപടിയുണ്ടാകും.

സർക്കാർ മാർഗ്ഗ നിർദ്ദേശം മറികടന്ന് രാഷ്ട്രീയക്കാർ യോഗം നടത്തിയിരുന്നു. തൃശൂരിൽ സിഐടിയുവും വിഴിഞ്ഞത്ത് സിപിഎമ്മും നടത്തിയ യോഗങ്ങൾ വിവാദമായി. കോട്ടയത്ത് ബിജെപിയും പരിപാടി നടത്തി. വാമനപുരത്ത് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനും പിന്നിൽ സിപിഎമ്മായിരുന്നു. ഈ നിയമവിരുദ്ധ ഒത്തുചേരൽ കണ്ടില്ലെന്ന് നടിച്ചവരാണ് ഇപ്പോൾ കേസ് എടുക്കുന്നത്. രജത് കുമാറിനെ ജയിലിൽ അടയ്ക്കാനുള്ള നീക്കമാണ് സജീവമാകുന്നത്. ചെന്നൈയിൽ നിന്ന് രജത് കുമാർ വിമാനത്തിൽ എത്തിയപ്പോൾ നിരവധി പേരാണ് അവിടെ തടിച്ചു കൂടിയത്. ഇത് വലിയ ചർച്ചയായി. ഇതോടെയാണ് കേസെടുക്കുന്നത്.

സിനിമാ താരങ്ങൾക്കും മറ്റ് സെലിബ്രട്ടികൾക്കും രാഷ്ട്രീയക്കാര്ക്കുമെല്ലാം കിട്ടുന്നതിനെക്കാൾ വലിയ സ്വീകരണമാണ് രജത് ആർമി നെടുമ്പാശേരിയിൽ നൽകിയത്. ഏത് ഏവരേയും ഞെട്ടിച്ചു. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളുമെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പരിപാടിയിൽ പങ്കെടുത്തവരെ പൊലീസ് തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ് പൊലീസ്. രാജ്യം മുഴുവനും കോവിഡിനെതിരായ സൈന്യം സൃഷ്ടിക്കുമ്പോൾ ചിലർ ഇത്തരം കോമാളിത്തരം കാണിക്കുന്നത് അപഹാസ്യമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ വിവാഹങ്ങൾ പോലും വേണ്ടെന്ന് വയ്ക്കുമ്പോൾ ഇത്തരം പേക്കൂത്തുകൾ അംഗീകരിക്കാനാവില്ല. ഇവർ പത്തു മിനിറ്റുകൊണ്ടാണ് ഒരുമിച്ചത്. വിമാനത്താവളത്തിനകത്ത് പ്രവേശിക്കാൻ അനുവദിച്ചില്ലെന്നു മാത്രമല്ല, പുറത്താക്കാൻ ശ്രമവും നടത്തിയിരുന്നു. അത് ലംഘിച്ച് അവർ വേറെ വഴിയായി കടന്നു വരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ രാഷ്ട്രീയക്കാരുടെ നിയമ ലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നവരാണ് രജത് കുമാറിനെ അറസ്റ്റ് ചെയ്യാൻ നടക്കുന്നത്. കേസിൽ രജത് കുമാറിനെ എന്തുകൊണ്ട് പ്രതിയാക്കിയെന്നതിന് ഇനിയും ആർക്കും വ്യക്തയില്ല. ബിഗ് ബോസിൽ രേഷ്മയുടെ കണ്ണിൽ മുളക് തേച്ച് വിവാദ നായകനായ രജത് കുമാറിനെ അതിന്റെ പേരിലും കുടുക്കിയേക്കും. രേഷ്മയുടെ പരാതി കിട്ടിയാൽ അതിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് നീക്കം. രാഷ്ട്രീയക്കാർക്ക് വെല്ലുവിളിയാകുന്ന ബദൽ നീക്കമാണ് രജത് കുമാർ നടത്തുന്നതെന്ന ഭീതി പലർക്കുമുണ്ട്.

നെടുമ്പാശേരി സ്വീകരണത്തിൽ സംഭവത്തിൽ സിയാലിന്റെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായോ എന്ന് പൊലീസ് പരിശോധിക്കും. ഇക്കാര്യം സിയാൽ എംഡിയെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു സംഭവം ആവർത്തിക്കാതിരിക്കുക എന്നതാണ് പ്രധാനം. ഇത്ര അധികം വാഹനങ്ങൾ അകത്തു കടന്നത് എങ്ങനെയെന്ന് സർക്കാർ പരിശോധിക്കും. പ്രതിരോധിക്കുവാൻ ഉത്തരവാദിത്തം ഉണ്ടെന്ന് കുട്ടികൾക്ക് ക്ലാസെടുക്കുന്നവർ തന്നെ ഇങ്ങനെ ചെയ്താൽ അംഗീകരിക്കാനാവില്ല. നല്ല മനസുള്ളവർക്ക് കൊറോണ വരില്ല എന്ന രീതിയിലുള്ള പ്രചാരണവും അംഗീകരിക്കാനാവില്ല. ഇത്തരക്കാർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സുനിൽകുമാർ പറയുന്നു.

വിമാനത്താവളത്തിൽ രജതിന് സ്വീകരണം ഒരുക്കിയവരെ അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം റൂറൽ എസ്‌പി കെ.കാർത്തിക് അറിയിച്ചു. രജത് കുമാറിനെ കാണാനായി കൊച്ചു കുഞ്ഞുങ്ങളുമായി വരെ സ്ത്രീകൾ എത്തിയതിന്റെ ദൃശ്യങ്ങൾ ഇന്നലെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ വിമാനത്താവളത്തിൽ സ്വീകരണപരിപാടി സംഘടിപ്പിച്ചവർക്കെതിരെ കേസെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടറും അറിയിച്ചു. വ്യക്തിപരമായി വലിയ നഷ്ടങ്ങളും ബുദ്ധിമുട്ടും സഹിച്ച് ആളുകൾ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുമ്പോൾ ആണ് ഏറ്റവും കൂടുതൽ വിദേശികളും പ്രവാസികളും വന്നിറങ്ങുന്ന കൊച്ചിവിമാനത്താവളത്തിൽ രജത് കുമാർ ആരാധകർ തടിച്ചു കൂടിയത്.

രജിതിനെ സ്വീകരിക്കാൻ പോയതിന് തന്റെ പേരിൽ കേസെടുത്തതായി പൊലീസ് അറിയിച്ചെന്ന് മോഡലും മുൻബിഗ് ബോസ് താരവുമായ ഷിയാസ് കരീം പറഞ്ഞു. രജത് ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരാനായി താൻ എയർപോർട്ടിലേക്ക് ചെല്ലുക മാത്രമാണുണ്ടായതെന്നും അല്ലാതെ താൻ ആരേയും രജതിനെ സ്വീകരിക്കാനായി വിളിച്ചു കൊണ്ടു വന്നിട്ടില്ലെന്നും ഷിയാസ് കരീം ഫേസ്‌ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. താൻ സ്വമേധയാ പോകാൻ ഉദ്ദേശിച്ച് പോയതല്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ടാണ് പോയതെന്നും ഷിയാസ് പറഞ്ഞു. ഞാൻ ആയിട്ട് ആരേയും എയർപോർട്ടിലേക്ക് വിളിച്ച് കൊണ്ട് പോയിട്ടില്ല. കൊറോണ പോലൊരു വിഷയം നടക്കുമ്പോൾ ബുദ്ധിയുള്ള ഒരാൾ വിമാനത്താവളത്തിലേക്ക് ആരെയെങ്കിലും വിളിച്ച് വരുത്തുമോ. അദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്നും പിടിച്ച് വലിച്ച് കാറിൽ കയറ്റേണ്ട അവസ്ഥയിലായിരുന്നു താൻ എന്നും ഷിയാസ് പറഞ്ഞു.

അതിനിടെ രജതിനെ വാനോളം പുകഴ്‌ത്തി ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. രജത് നന്മയുള്ള മനുഷ്യനാണെന്നും ബിഗ് ബോസിലേക്ക് തിരിച്ചുപോയി അദ്ദേഹത്തിന് വിജയിക്കാൻ കഴിയട്ടേയെന്നും രാഹുൽ ഈശ്വർ ഫേസ്‌ബുക്കിൽ കുറിച്ചു. സഹമത്സരാർത്ഥിയെ കായികമായി ആക്രമിച്ചതിന്റെ പേരിലാണ് റിയാലിറ്റി ഷോയായ ബിഗ്‌ബോസില് നിന്നും രജത് കുമാർ കഴിഞ്ഞ ദിവസം പുറത്തായത്. പ്രകോപനമില്ലാതെ സഹമത്സരാർഥിയായ രേഷ്മയുടെ കണ്ണിൽ രജിത് കുമാർ പച്ചമുളക് തേക്കുകയായിരുന്നു. തുടർന്ന് മത്സരത്തിൽ നിന്ന് മാറ്റി രജിത് കുമാറിനെ മാറ്റി പരിപാടിയിൽ നിന്ന് മാറ്റി നിർത്തുകയും രേഷ്മയുടെ നിർദ്ദേശപ്രകാരം പുറത്താക്കുകയായിരുന്നു.

പുറത്തായതിന് പിന്നാലെ ഇന്നലെയാണ് ചെന്നൈയിൽ നിന്നും രജതുകൊച്ചിയിലേക്ക് തിരിച്ചത്. രാത്രി 9 ഓടെയായിരുന്നു രജത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. ഇതോടെ കൊവിഡ് സംബന്ധിച്ചുള്ള എല്ലാ വിലക്കുകളും ലംഘിച്ച് രജതിനെ സ്വീകരിക്കാൻ ആരാധകർ എന്നവകശാപ്പെടുന്ന ഒരു കൂട്ടം പേരാണ് വിമാനത്താവളത്തിൽ എത്തിയത്. ആഭ്യന്തര ടെർമിനലിന് പുറത്തായിരുന്നു നിർദ്ദേശം ലംഘിച്ച് ആളുകൾ തടിച്ച് കൂടിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ സന്ദർശകർക്ക് ഇരു ടെർമിനൽ കെട്ടിടത്തിലും സിയാൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതെല്ലാ ലംഘിച്ചായിരുന്നു കൈക്കുഞ്ഞുമായടക്കം നൂറ് കണക്കിന് പേർ വിമാനത്താവളത്തിൽ രജതിനെ സ്വീകരിക്കാനെത്തിയത്.

വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയവരോട് തിരികെ പോകാൻ ആവശ്യപ്പെടണമെന്ന് രജതിനോട് പൊലീസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ സ്വീകരണം ഒരുക്കിയ ശേഷമായിരുന്നു ആൾക്കൂട്ടം ഒഴിഞ്ഞ് പോയത്. വിമാനത്താവളത്തിലെ ആഘോഷങ്ങളെല്ലാം ഏറ്റുവാങ്ങിയ ശേഷം മാത്രമായിരുന്നു രജത് ഫേസ്‌ബുക്കിൽ എത്തി ആരാധകരോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടത്. പിന്നീട് വീഡിയോയിൽ തനിക്ക് കൊറോണ പേടിയില്ലെന്നും മനസിൽ ശുദ്ധിയില്ലാത്തവർക്കാണ് കൊറോണ ബാധിക്കുന്നതെന്നും രജിത് കുമാർ പറഞ്ഞു. ഇതിനിടെയാണ് രജതിനെ പിന്തുണച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയത്.

രജതുമായി രാഹുൽ മുൻപ് നടത്തിയ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു പിന്തുണ പോസ്റ്റ്. പ്രിയപ്പെട്ട രജിത് കുമാർ സർ, വളരെ നന്മയുള്ള, അറിവുള്ള ഒരു മനുഷ്യനാണ് അദ്ദേഹം തിരിച്ചു വന്നു BIGG BOSS വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. രജിത് സർ നെ പരിചയപ്പെട്ടത് 7-8 വർഷങ്ങൾക്കു മുൻപാണ്. തീവ്ര ഫെമിനിസ്റ്റുകൾ എന്നും വേട്ടയാടിയിട്ടുള്ള ഒരു മനുഷ്യനാണ്. മുൻപ് പലരും ഒരുപാടു തെറ്റിദ്ധരിച്ചിട്ടുള്ള ഒരു നല്ല വ്യക്തിത്വം ആണ് അദ്ദേഹം. അദ്ദേഹത്തെ വർഷങ്ങൾക്കു മുൻപ് കണ്ടു സംസാരിച്ചപ്പോൾ. അന്നും ഇന്നും ഒരുപോലെ അദ്ദേഹത്തിന്റെ ആശയ ദർശനങ്ങൾ, മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയട്ടെ, രാഹുൽ കുറിച്ചു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read