വാർത്ത

ജനിച്ച് 28ാം നാൾ അമ്മ ചെവിയിൽ ഓതി തന്നതാണു തന്റെ സംസ്‌കാരം; അതു സംരക്ഷിക്കാൻ പിണറായിയുടെ അനുവാദം വേണ്ട; ശബരിമലയിൽ തീകൊളുത്തി വിട്ടിട്ട് ഭാര്യയും മക്കളും കൊച്ചുമകളുമായി വിദേശപര്യടനം നടത്തുകയാണ് മുഖ്യമന്ത്രി; സർക്കാർ ശ്രമം നിരീശ്വരവാദം വളർത്താൻ; സർക്കാരിൽ നിന്ന് ആനുകൂല്യം കൈപ്പറ്റിയവരാണു 'വേണ്ടണം, വേണ്ടണം' എന്ന നിലപാടെടുക്കുന്നത്; ഇടത് സർക്കാരിനെതിരെ പുതിയ പോർമുഖം തുറക്കാൻ എൻഎസ്എസ്; ശബരിമല പ്രതിഷേധത്തിന്റെ സമര നായകനാവാൻ സുകുമാരൻ നായർ

ചങ്ങനാശേരി: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ പോർമുഖം തുറക്കാൻ എൻഎസ്എസ്. ശബരിമലയിൽ പിണറായിയെ പ്രതിക്കൂട്ടിൽ നിർത്തി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തന്നെ രംഗത്ത് വന്നത് ഇതിന്റെ സൂചനയാണ്. ശബരിമലയിൽ സർക്കാരിന് തെറ്റു പറ്റിയെന്ന് സുകുമാരൻ നായർ പറയുകയാണ്. പിണറായിയെ വ്യക്തിപരമായി വിമർശിക്കുകയാണ് സുകുമാരൻ നായർ. ഇതോടെ സിപിഎമ്മിനും സുകുമാരൻ നായർക്കെതിരെ രംഗത്ത് വരേണ്ടി വരും. തന്ത്രിക്കും പന്തളം കൊട്ടാരത്തിനും പരസ്യ പിന്തുണ നൽകിയ എൻ എസ് എസ് സർക്കാരിനെതിരെ പുതിയ പോർമുഖം തുറക്കുകയാണ്.

പരിപാവനമായ ശബരിമലയിൽ തീകൊളുത്തി വിട്ടിട്ട് ഭാര്യയും മക്കളും കൊച്ചുമകളുമായി വിദേശപര്യടനം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എൻഎസ്എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻനായർ കുറ്റപ്പെടുത്തി. എൻഎസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പെരുന്ന എൻഎസ്എസ് ഹിന്ദുകോളേജ് ഓഡിറ്റോറിയത്തിൽ നടന്ന 105-ാമത് വിജയദശമി നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. ചാനലുകാർ ആരേയും പ്രവേശിപ്പിച്ചിരുന്നില്ല. മൊബൈലുകളും അകറ്റി നിർത്തി. അതിന് ശേഷമാണ് സുകുമാരൻ നായർ സർക്കാരിനെ കടന്നാക്രമിച്ചത്. എസ് എൻ ഡി പി നേതാവ് വെള്ളാപ്പളി നടേശനേയും കളിയാക്കുന്നുണ്ട് സുകുമാരൻ നായർ.

കേരളത്തിൽ നിരീശ്വരവാദം നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നു്. വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം ഗൾഫിൽ പോയിരിക്കുകയാണ്. ഒട്ടേറെ സുപ്രീംകോടതി വിധികൾ നടപ്പാക്കാത്ത സർക്കാർ ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കാൻ ധൃതി കാണിച്ചു. എൻഎസ്എസ് ഇതുവരെ സർക്കാരിനെ വിമർശിച്ചിട്ടില്ല. അഭിപ്രായങ്ങൾ തുറന്നുപറയുമായിരുന്നു. എൻഎസ്എസിനു ലാഭേച്ഛയില്ല. സർക്കാരിൽനിന്ന് ആനുകൂല്യം കൈപ്പറ്റിയവരാണു 'വേണ്ടണം, വേണ്ടണം' എന്ന നിലപാടെടുക്കുന്നത്. വിശ്വാസമെന്നതു സംസ്‌കാരത്തിന്റെ ഭാഗമാണ്. ജനിച്ച് 28ാം നാൾ അമ്മ ചെവിയിൽ ഓതി തന്നതാണു തന്റെ സംസ്‌കാരം. അതു സംരക്ഷിക്കാൻ പിണറായിയുടെ അനുവാദം വേണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.

ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്നാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്. ഹിന്ദു മതവിഭാഗത്തിന്റെ കാര്യങ്ങളിലും സംവിധാനങ്ങളിലും ഇടപെടുന്ന സർക്കാരിന് മറ്റു മതവിഭാഗങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ ധൈര്യമുണ്ടോ. ഹൈന്ദവഭക്തർ ഇത് മനസ്സിലാക്കുന്നുണ്ട്. എതിർക്കേണ്ട ഭാഗത്ത് ശക്തമായി നിലയുറപ്പിച്ചുകൊണ്ട് എൻഎസ് ഉണ്ടാവുമെന്നും സുകുമാരൻ നായർ പറഞ്ഞു. ഇതോടെ ശബരിമല സമരം എൻ എസ് എസ് ഏറ്റെടുക്കുകയാണ്. ഏതെറ്റം വരേയും പോകുമെന്ന സന്ദേശമാണ് സുകുമാരൻ നായർ നൽകുന്നത്. നേരത്തെ എസ് എൻ ഡിപി വിഷയത്തിൽ എൻഎസ് എസിനെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നിൽ സിപിഎമ്മാണെന്നും വിമർശനം ഉയർന്നിരുന്നു. ഇത് കൂടി മനസ്സിൽ വച്ചാണ് സുകുമാരൻ നായരുടെ കടന്നാക്രമണം.

ദേവസ്വം ബോർഡിനെ ചട്ടുകമാക്കി ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ആചാരാനുഷ്ഠാനങ്ങൾക്ക് വിലയില്ല എന്ന സ്ഥിതി വന്നു ചേർന്നിരിക്കുകയാണ്. ഇതിനെതിരെ താലൂക്ക് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധസൂചകമായി നാമജപഘോഷയാത്രകൾ വിവിധ സ്ഥലങ്ങളിൽ നടത്തി. പന്തളം രാജകൊട്ടാരത്തെയും തന്ത്രി കുടുംബത്തെയും, അയ്യപ്പസേവാസമാജം, അയ്യപ്പസേവാസമിതി, യോഗക്ഷേമസഭ എന്നിവരെ ചർച്ചയ്ക്ക് വിളിച്ച് അപമാനിക്കുകയാണ് ദേവസ്വം ബോർഡ് ചെയ്തത്. സമാധാനപരമായി ഏതറ്റം വരെയും നീതിക്കായി പോരാടുമെന്നും സുകുമാരൻ നായർ പറഞ്ഞു.

ഇതോടെ സിപിഎമ്മും എൻ എസ് എസുമായുള്ള നേരിട്ടുള്ള പോരാട്ടമായി ശബരിമല വിഷയം മാറുകയാണ്. മാത്രഭൂമി ആഴ്‌ച്ചപതിപ്പിൽ പ്രത്യക്ഷപ്പെട്ട മീശ നോവിൽ വിശ്വാസ പ്രശ്‌നങ്ങൾ സുകുമാരൻ നായർ ചർച്ചയാക്കിയിരുന്നു. അതിന് പിന്നാലെയാണ് ശബരിമലയിലും നിലപാട് കടുപ്പിക്കുന്നത്.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read