വാർത്ത

മദ്യപാനമെന്നതിലുപരി കുടുംബ കലഹങ്ങളിൽ ഇപ്പോൾ വില്ലനാകുന്നത് സമൂഹ മാധ്യമങ്ങൾ; പ്രതിവർഷം വർധിച്ചു വരുന്ന വിവാഹ മോചന കേസുകളിൽ ഭൂരിഭാഗത്തിലും കാരണം സമൂഹ മാധ്യമങ്ങളുടെ കടന്നു കയറ്റം; ഇക്കാരണത്താൽ വിവാഹ ബന്ധം വേർപ്പെടുത്തുന്നവരുടെ എണ്ണം 33 ശതമാനമായി വർധിക്കുന്നുണ്ടെന്ന് കണക്കുകൾ

തിരുവനന്തപുരം: വിവാഹം എന്നത് ദൈവം കൈ തൊട്ട ചടങ്ങാണ്. എന്നാൽ ഇന്ന് അതിന്റെ എല്ലാ വിശുദ്ധിയേയും താറുമാറാക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. രാജ്യത്തെ കോടതികളിൽ ഇന്നെത്തുന്ന കേസുകളിൽ അധികവും വിവാഹ മോചനം സംബന്ധിച്ചതാണ്. ഇതിൽ ഭൂരിഭാഗത്തിലും വില്ലനാകുന്നത് മദ്യപാനമോ മറ്റോ അല്ല. സമൂഹ മാധ്യമങ്ങളുടെ കടന്നു കയറ്റമാണെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. ആദ്യകാലങ്ങളിൽ മദ്യപാനവും മറ്റ് അനിഷ്ട സംഭവങ്ങളുമായിരുന്നു ദാമ്പത്യ ജീവിതത്തെ താറുമാറാക്കിയിരുന്നത്. സമൂഹ മാധ്യമത്തിന്റെ അമിത ഉപയോഗവും അതിലൂടെ ഉണ്ടാകുന്ന വിവാഹേതര ബന്ധങ്ങളും ഇന്ന് കോടതികളിൽ വരുന്ന കേസുകളുടെ പ്രധാന കാരണമാണ്.

സാമൂഹിക മാധ്യമങ്ങളടക്കമുള്ളവയുടെ ഇടപെടലുകൾവഴി വിവാഹബന്ധം വേർപെടുത്തുന്നവരുടെ എണ്ണം 33 ശതമാനത്തോളമായി ഉയർന്നിട്ടുണ്ട്. മുമ്പ് കുടുംബനാഥന്മാരുടെ മദ്യപാനവും ഗാർഹികപീഡനങ്ങളുമായിരുന്നു 30 ശതമാനത്തിലേറെ കേസുകൾക്കും കാരണം. എന്നാൽ, 2010-നുശേഷം ഇക്കാരണം പറഞ്ഞ് എത്തുന്നവരുടെ എണ്ണം പത്തുശതമാനമായി കുറഞ്ഞതായി കൗൺസലർമാർ ചൂണ്ടിക്കാട്ടുന്നു.

1990-കൾവരെ സാമ്പത്തികമായി മധ്യവർഗത്തിലും താഴെയുള്ളവരാണ് കൂടുതലും കുടുംബകോടതികളിൽ എത്തിയിരുന്നത്. 60 ശതമാനംവരെ ഇത്തരക്കാരായിരുന്നു. എന്നാൽ, ഇത് മാറി ഇടത്തരക്കാരാണ് കൂടുതലും; 40 ശതമാനം വരെ. 20 ശതമാനത്തോളം ഉയർന്ന സാമ്പത്തിക നിലയിലുള്ളവരുമാണ്. വിവാഹമോചനത്തിന്റെ കാരണങ്ങൾ മാറുന്നതും സാമ്പത്തികസ്ഥിതിക്ക് അനുസരിച്ചാണെന്നും വിദഗ്ദ്ധർ പറയുന്നു.

വിവാഹമോചനം മുൻതലമുറയ്ക്ക് ചിന്തിക്കാൻപോലും പ്രയാസമുള്ള കാര്യമായിരുന്നെങ്കിൽ ഇപ്പോഴത്, ഏറക്കുറേ സാധാരണമായിരിക്കുന്നു. വിവാഹമോചനവും പുനർവിവാഹവും ആവാമെന്ന ധാരണ മിക്കവരിലുമുണ്ട്. ചെറിയ കുടുംബങ്ങൾ, വരുമാനം തുടങ്ങി പല കാരണങ്ങൾ വിവാഹമോചനം കൂടാനിടയാക്കുന്നു.2011-ലെ കണക്കനുസരിച്ച് രാജ്യത്തെ വിവാഹമോചനത്തോത് 1000-ത്തിൽ 11 എന്നതാണ്. എന്നാൽ, കേരളത്തിൽ ഇത് ആയിരത്തിൽ 64 ആണ്. ബെംഗളൂരു, മുംബൈ എന്നീ നഗരങ്ങളാണ് കേരളത്തിന്റെ ശരാശരിക്കടുത്തുള്ളത്. രണ്ടായിരത്തിനുശേഷം കേരളത്തിൽ ഓരോ വർഷവും ശരാശരി എട്ടോ ഒമ്പതോ ശതമാനം കേസുകൾ കൂടിവരുന്നു. 2017-ലും ഏഴുശതമാനത്തോളം വർധനയുണ്ടായി.

കേരളത്തിൽ ഇപ്പോൾ 28 കുടുംബ കോടതികളാണുള്ളത്. ഒരേ കുടുംബം തന്നെ വിവാഹമോചനം, സ്വത്ത് വിട്ടുകിട്ടൽ, ജീവനാംശം, കുട്ടികളെ വിട്ടുകിട്ടൽ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി കേസുകൾ ഫയൽ ചെയ്യുന്നതാണ് എണ്ണം കൂടാൻ കാരണം. ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനകേസുകളും ഇപ്പോൾ കൂടുതലാണ്. തിരുവനന്തപുരം ജില്ലയിൽ 2011-ൽ 4700-ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2016-ൽ ഇത് 6400 ആയി ഉയർന്നു.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read