വാർത്ത

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ നികുതി വെട്ടിപ്പ് കേസ് സിബിഐ കോടതി എഴുതിത്ത്തള്ളി; റദ്ദാക്കിയത് എയർ ഇന്ത്യ മാനേജരടക്കം നാല് പ്രതികൾക്കെതിരെയ കേസ്; തന്റെ ഓഫീസും വീടും റെയ്ഡ് ചെയ്ത സിബിഐ പൊതുജന മധ്യത്തിൽ അപമാനിച്ചെന്ന് മാനേജർ; സിബിഐക്കെതിരെ നിയമയുദ്ധത്തിന് ഒരുങ്ങി ആരോപണ വിധേയൻ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപിച്ച് സിബിഐ നേരിട്ട് എടുത്ത നികുതി വെട്ടിപ്പ് കേസ് സിബിഐ തന്നെ എഴുതിത്ത്ത്ത്ത്ത്ത്ത്തള്ളി. തിരുവനന്തപുരം സിബിഐ കോടതിയിലാണ് 'വാസ്തവ സംഗതിയെ തെറ്റിദ്ധരിച്ച് പിശകായി രജിസ്റ്റർ ചെയ്ത കേസ്' എന്ന് കാട്ടി സി ബി ഐ യുടെ കൊച്ചി യൂണിറ്റ് ആന്റി കറപ്ഷൻ ബ്യൂറോ റഫർ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ എയർ ഇന്ത്യ മാനേജരടക്കം നാല് പ്രതികൾക്കെതിരെ സിബിഐ ചുമത്തിയ അഴിമതിക്കേസ് സിബിഐ ജഡ്ജി ജെ. നാസർ റദ്ദാക്കി.

ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയെന്ന കുറ്റം ചുമത്തിയാണ് സി ബി ഐ 2016 ൽ കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ കമ്പനിയുടെ മുൻ മാനേജർ ബിനോയി ജേക്കബ് , എയർ ഇന്ത്യ സാറ്റാ കമ്പനി അധികൃതർ എന്നിവരെ ഒന്നു മുതൽ നാലുവരെ പ്രതിചേർത്താണ് സി ബി ഐ കൊച്ചി യൂണിറ്റ് അഴിമതി കേസ് എടുത്തത്. എന്നാൽ അന്വേഷണത്തിൽ സർക്കാരിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും വാസ്തവ സംഗതിയെ തെറ്റിദ്ധരിച്ച് പിശകായി എടുത്ത കേസാണെന്നും അതിനാൽ കേസ് എഴുതിത്ത്ത്ത്ത്ത്ത്ത്തള്ളാൻ അനുമതി തേടി മൂന്ന് വർഷങ്ങൾക്ക് ശേഷം 2019 ജനുവരിയിൽ കോടതി മുമ്പാകെ റെഫർ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

എന്നാൽ തന്നെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയും തന്റെ ഔദ്യോഗിക വസതിയും ഓഫീസും തന്റെ പത്തനംതിട്ടയിലെ ഗ്രാമീണ മേഖലയിലെ വീടും റെയ്ഡ് ചെയ്ത് തന്നെ പൊതു ജനമധ്യത്തിൽ അപമാനിക്കുകയും 2016 മുതൽ 2019 വരെയുള്ള നീണ്ട മൂന്നു വർഷക്കാലം തനിക്ക് മനോവേദനയും തന്റെ സൽപ്പേരിന് കളങ്കം ചാർത്തുകയും ചെയ്ത സി ബി ഐ ഉദ്യോഗസ്ഥർക്കെതിരെ കേസിലെ ഒന്നാം പ്രതിയായ മുൻ എയർ ഇന്ത്യ മാനേജർ നിയമയുദ്ധത്തിന് തയ്യാറെടുത്തു. 2016 ൽ സിബിഐ എയർ ഇന്ത്യ ഓഫീസും വസതിയും റെയ്ഡ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്ത വേളയിൽ സിബിഐയിൽ നിന്നും അറസ്റ്റ് ഭയന്ന ബിനോയി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയാണ് ബിനോയിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.

തന്നെ കള്ളക്കേസിൽ കുടുക്കിയ സിബിഐക്കെതിരെ കേസ് ഫയൽ ചെയ്യുന്നതിലേക്കാണെന്ന് കാണിച്ച് ഒന്നാം പ്രതി ബിനോയ് ജേക്കബ്ബ് തിരുവനന്തപുരം സിബിഐ കോടതിയിൽ സത്യവാങ്മൂലവും ഹർജിയും പകർപ്പപേക്ഷയും സി.എം. പി. നമ്പർ 55 / 2019 ആയി സമർപ്പിച്ചു. റഫർ റിപ്പോർട്ടിനൊപ്പം സി ബി ഐ സമർപ്പിച്ച എയർപോർട്ട് അധികൃതരുടെ ഇൻവോയ്‌സ് അടക്കമുള്ള മുഴുവൻ റെക്കോർഡുകളുടെയും പകർപ്പ് തനിക്ക് സിബിഐക്കെതിരെ കേസ് ഫയൽ ചെയ്യാൻ അത്യന്താപേക്ഷിതമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ വ്യാഴാഴ്ച ഹർജി പരിഗണിച്ചപ്പോൾ റഫർ റിപ്പോർട്ടിനൊപ്പം സിബിഐ സമർപ്പിച്ച എല്ലാ രേഖകളും ഹർജിക്കാരന് നൽകരുതെന്ന് സിബിഐ ശക്തമായി വാദിച്ചു. രേഖകൾ ഒന്നിലധികം ചാക്കിലാണ് ഹാജരാക്കിയതെന്നും ആയവയുടെ പകർപ്പ് എടുക്കാൻ കുറെയധികം പണച്ചെലവുണ്ടാകുമെന്നും വാദിച്ചു. എന്നാൽ അതിന്റെ ചെലവ് എത്രയായാലും വഹിക്കാൻ താൻ തയ്യാറാണെന്നും ബിനോയിയുടെ അഭിഭാഷകൻ മറുപടി നൽകി.

അതേസമയം സിബിഐ ഹാജരാക്കിയ റെക്കോർഡുകൾ തങ്ങളുടേതാണെന്നും ആയവ തങ്ങൾക്ക് തിര്യെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് എയർ ഇന്ത്യയുടെ ഹർജിയും കോടതി മുമ്പാകെയെത്തി. കേസ് തീർന്നതിനാൽ രേഖകളുടെ ഉടമസ്ഥരായ എയർ ഇന്ത്യക്ക് രേഖകൾ ലഭ്യമാക്കണമെന്ന് കാണിച്ച് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 452 പ്രകാരമാണ് എയർഇന്ത്യ ഹർജി സമർപ്പിച്ചത്. ഇരുഭാഗവും കേട്ട കോടതി എല്ലാ ഹർജികളും 27 ന് വിധി പറയാനായി മാറ്റി.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read