വാർത്ത

'ടിൻഡറിലൂടെ' പരിചയം; മേക്കപ്പ് ആർട്ടിസറ്റിന് വിളിച്ചു വരുത്തി ചതിയിലൂടെ ആദ്യ പീഡനം; പുറത്തു പറയരുതെന്ന് കരഞ്ഞ് കാലുപിടിച്ച് അപേക്ഷയും; പിന്നെ ഫോണിലൂടെ ഭീഷണിയും നഗ്നചിത്രമുണ്ടെന്ന് പറഞ്ഞ് പണം തിട്ടിക്കലും; വിപിനെതിരെ പൊലീസ് ഇടപെടൽ; ആസിഡ് ഒഴിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി വില്ലനും

കൊച്ചി: 'ടിൻഡർ' എന്ന സമൂഹ മാധ്യമത്തിൽകൂടി പരിചയപ്പെട്ട യുവാവ് ലൈംഗിക പീഡനം നടത്തുകയും നഗ്‌ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും തട്ടിയെടുത്തതായി പരാതി. മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയാണ് തൃപ്പൂണിത്തുറ കരിങ്ങച്ചിറ ശിൽപി ഗാർഡൻ വെൽവെറ്റ്-2യിൽ താമസിക്കുന്ന കെ.വി വിപിനെതിരെ ഫോർട്ട്കൊച്ചി സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.

ആലപ്പുഴയിൽ ജോലിചെയ്യുന്ന യുവതി ജനുവരി ആദ്യമാണ് ടിൻഡർ എന്ന സമൂഹ മാധ്യമത്തിൽക്കൂടി വിപിനെ പരിചയപ്പെടുന്നത്. നിരന്തരമായ ചാറ്റിങ്ങ് വഴി പരിചയപ്പെട്ട ഇരുവരും നേരിൽകാണുകയും ചെയ്തിരുന്നു. എറണാകുളത്ത് സ്ഥിരം താമസമായതിനാൽ മേക്കപ്പ് വർക്കുകൾ ശരിയാക്കി നൽകാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. ഇതിനിടയിൽ സുഹൃത്തുക്കൾ ചെയ്യുന്ന ഒരു ഷോട്ട് ഫിലിമിന്റെ മേക്കപ്പ് വർക്ക് യുവതിക്ക് നൽകാമെന്നും അതിനായി എറണാകുളത്തേക്ക് വരണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

ഈ സമയം വയനാട്ടിൽ ഒരു വിവാഹത്തിന്റെ മേക്കപ്പുമായി ബന്ധപ്പെട്ട് പോയിരിക്കുകയായിരുന്നു യുവതി. വയനാട്ടിൽ നിന്നും ഷൊർണ്ണൂരിൽ എത്തി നിൽക്കാനും അവിടെ വന്ന് കൂട്ടിക്കൊണ്ടു പോരാമെന്നും വിപിൻ യുവതിയോട് പറഞ്ഞു. ഇതിൻ പ്രകാരം ഷൊർണ്ണൂരിലെത്തിയ യുവതിയെ വൈകുന്നേരത്തോടെ കാറിൽ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ട് വന്നു.

യാത്രയിലുടനീളം ഛർദ്ദിക്കുകയും മറ്റും ചെയ്ത യുവതിയോട് എറണാകുളത്തെത്തിയപ്പോൾ എവിടെയെങ്കിലും ഹോട്ടലിൽ തങ്ങാമെന്ന് വിപിൻ പറഞ്ഞു. ഏറെ അവശയായ യുവതി ഇതിന് സമ്മതിക്കുകയും അരൂരിന് സമീപമുള്ള ഒരു ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. തലവേദനയും ഛർദ്ദിലും മൂലം മരുന്ന് കഴിച്ച് കിടന്ന യുവതിയെ വിപിൻ ബലാൽക്കാരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ഇതിന് ശേഷം യുവതിയോട് കാലുപിടിച്ച് മാപ്പു പറയുകയും ഇക്കാര്യം പുറത്തു പറഞ്ഞാൽ ജീവിതം തകർന്നു പോകുമെന്നും പറഞ്ഞു. പിന്നീട് ആലപ്പുഴയിലേക്ക് ഇയാൾ യുവതിയെ കൊണ്ടു വിട്ടു. ഈ സംഭവത്തിന് ശേഷം ഇയാൾ വിളിച്ചാൽ ഫോൺ എടുക്കാതെ ഒഴിഞ്ഞു മാറി. എന്നാൽ മറ്റൊരു നമ്പരിൽ നിന്നും വിളിച്ച് യുവതിയുടെ നഗ്‌ന ദൃശ്യങ്ങൾ പക്കലുണ്ടെന്നും ഇത് പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെ ചെയ്യാതിരിക്കാൻ ഇപ്പോൾ തന്നെ വൈറ്റില മെട്രോയുടെ അടുത്തേക്ക വരാൻ നിർദ്ദേശം നൽകി ഫോൺ വച്ചു.

പരിഭ്രാന്തയായ യുവതി വേഗം തന്നെ വൈറ്റിലയിലെത്തി. അവിടെ കാത്തു നിന്ന വിപിൻ യുവതിയെ സംസാരാക്കാനുണ്ടെന്ന് പറഞ്ഞ് മെർമൈഡ് ഹോട്ടലിലേക്ക് കൊണ്ടു പോകുകയും അവിടെ വച്ചും ബലാൽക്കാരമായി പീഡിപ്പിക്കുകയും ചെയ്തു. ഫോണിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യണമെങ്കിൽ കാലിൽ കിടക്കുന്ന സ്വർണ്ണക്കൊലുസു വേണമെന്ന് പറഞ്ഞു. യുവതിയുടെ കാലിൽ കിടന്ന കൊലുസ് ഇയാൾ ഊരി എടുത്തു. പിന്നീട് മൊബൈലിൽ ഉണ്ടായിരുന്ന ദൃശ്യങ്ങൾ ഇയാൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഇക്കാര്യങ്ങൾ പുറത്തറിഞ്ഞാൽ എനിക്കൊന്നും സംഭവിക്കില്ലെന്നും നിനക്ക് മാത്രമാണ് നാണക്കേടെന്നും വിപിൻ പറഞ്ഞു. എന്നാൽ പിന്നീട് വീണ്ടും ഇയാൾ ദൃശ്യങ്ങൾ മറ്റൊരു ഫോണിൽ ഉണ്ടെന്ന് പറഞ്ഞ് പലപ്പോഴും 5,000, 10,000 തുകകളായി രൂപ ഭീഷണിപ്പെടുത്തി വാങ്ങാൻ തുടങ്ങി. ഒരു ദിവസം 50,000 രൂപ വേണമെന്നാവശ്യപ്പെട്ടപ്പോൾ സ്വർണം പണയം വച്ച് ഇയാൾക്ക് പണം കൊടുക്കുകയായിരുന്നു.

ഇങ്ങനെ നിരന്തരം ഭീഷണിപ്പെടുത്തി പണം വാങ്ങാൻ തുടങ്ങിയതോടെ അഭിഭാഷകൻ മുഖേന ഒത്തു തീർപ്പാക്കുകയും ഇയാൾ പലപ്പോഴായി വാങ്ങിയ സ്വർണ്ണത്തിന്റെ തുകയും ഭീഷണിപ്പെടുത്തി വാങ്ങിയ തുകയും ചേർത്ത് 1 ലക്ഷം രൂപ വാങ്ങുകയും ചെയ്തു. ഒത്തു തീർപ്പാക്കിയ എഗ്രിമെന്റ് കോപ്പി പക്ഷേ ഇയാളുടെ അഭിഭാഷകൻ യുവതിക്ക് നൽകിയില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകിയപ്പോൾ എഗ്രിമെന്റ് ഉടൻ നൽകാമെന്ന് പറഞ്ഞു.

ഇതിനിടയിൽ ഭാര്യയോട് ഇക്കാര്യം ആരോ പറഞ്ഞതിനെ തുടർന്ന് പ്രശ്ങ്ങളായതോടെ യുവതിയാണ് ഇതിനു പിന്നിലെന്നാരോപിച്ച് വിപിൻ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ക്വട്ടേഷൻ നൽകി വാഹനാപകട മരണമാക്കുമെന്നുമാണ് ഇയാൾ പറയുന്നതെന്ന് യുവതി പറയുന്നു. ഇതോടെ യുവതി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫോർട്ട്കൊച്ചി പൊലീസിന് പരാതി നൽകിയിരിക്കുകയാണ്.

പരാതിയിന്മേൽ പൊലീസ് മഹസ്സർ എടുക്കാൻ പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മെഡിക്കൽ എടുക്കുകയും മജിസ്ട്രേട്ടിന് മുന്നിൽ മൊഴി നൽകുകയും ചെയ്തു.

മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ. editor@marunadanmalayali.com

MNM Recommends


Most Read