വാർത്ത

നടന്നു പോകുമ്പോൾ നിർത്തിയിട്ടിരുന്ന ആ കാർ എന്തിനു തിരിച്ചു? അപകടത്തെ കുറിച്ചുള്ള ഓരോ ഓർമ്മകളും കൃഷ്ണകുമാറിന്റെ സംശയം വർദ്ധിപ്പിച്ചു; എല്ലാം ഭാര്യയോട് പറഞ്ഞെങ്കിലും പരാതി നൽകേണ്ടെന്ന് ഇടക്കിടെ ഓർമ്മിപ്പിച്ച് പിടിയിലാകും വരെ ഉത്തമ ഭാര്യയായി സുജാതയും; ഒടുവിൽ പൊലീസ് തേടി എത്തിയപ്പോൾ ഭർത്താവിന് മുന്നിൽ കുറ്റം ഏറ്റു പറഞ്ഞ് കാലുപിടിച്ച് കരഞ്ഞു: ''നിന്നെ ഇത്രയും സ്‌നേഹിച്ചിട്ടും എന്നെ വധിക്കാൻ നീ പറഞ്ഞില്ലേ''എന്ന ഭർത്താവിന്റെ വാക്കുകൾക്ക് മുമ്പിൽ കണ്ണീർ തുടച്ച് പൊലീസും

തൃശൂർ: ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് തൃശൂർ തിരൂരിൽ ഭർത്താവിനെ കൊല്ലാൻ ഭാര്യയും കാമുകനും ചേർന്ന് ക്വട്ടേഷൻ നൽകിയത്. മരണം കാർ അപകടത്തിന്റെ രൂപത്തിൽ മുന്നിൽ എത്തിയെങ്കിലും ഭാഗ്യം കൊണ്ട് മാത്രം കൃഷ്ണ കുമാർ എന്ന യുവാവ് രക്ഷപ്പെടുകയും ചെയ്തു. ആദ്യമൊക്കെ അപകടമാവാം എന്ന് ചിന്തിച്ചെങ്കിലും അപകടത്തെ കുറിച്ചുള്ള ദൃശ്യങ്ങൾ ഓരോന്നും ഓർത്തെടുത്തതോടെ തന്നെ ആരോ മനപ്പൂർവ്വം കൊല്ലാൻ ശ്രമിച്ചതാണെന്ന കൃഷ്ണ കുമാറിന്റെ സംശയം വർദ്ധിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് കൃഷ്ണ കുമാർ പ്രാണനായി സ്‌നേഹിച്ചിരുന്ന ഭാര്യ പൊലീസിന്റെ പിടിയിലാകുന്നത്.

അപകടത്തിൽ തന്നോടൊപ്പം നിന്ന് ശുശ്രൂഷിച്ച ഭാര്യ തന്നെയാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്നതിന്റെ ഞെട്ടലിലാണ് കൃഷ്ണകുമാറും കുടുംബവും. അച്ഛനെ കൊല്ലാൻ അമ്മ ശ്രമിച്ചതും അമ്മയുടെ അറസ്റ്റും ഇവരുടെ കുഞ്ഞ് മക്കൾക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. കൃഷ്ണ കുമാറിനെ കൊല്ലാൻ നാലു ലക്ഷം രൂപ ക്വട്ടേഷൻ നൽകിയതും ഒപ്പം ഉറങ്ങിയ ഭർത്താവ് രാവിലെ അഞ്ച് മണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയതുമെല്ലാം ക്വട്ടേഷൻ സംഘത്തിനെ അറിയിച്ചതുമെല്ലാം ഭാര്യ സുജാത തന്നെയാണ്. സുജാതയുടെ പ്ലാൻ അസുനസരിച്ച് തന്നെയായിരുന്നു ക്വട്ടേഷൻ സംഘം കൊലപ്പെടുത്താൻ വാഹനവുമായി കാത്തു നിന്നതും. എന്നാൽ അപകടം നടന്ന് ഒരാഴ്ചയായിട്ടും ഒരു സംശയത്തിനു പോലും ഇട നൽകാതെ കൂടെ നിന്ന ഭാര്യയുടെ അറസ്റ്റ് നൽകിയ ഞെട്ടലിൽ നിന്നും ഇനിയും കൃഷ്ണകുമാർ മോചിതനായിട്ടില്ല. ഭാര്യ സുജാതയും കാമുകൻ സുരേഷ്ബാബുവും നാലംഗ ക്വട്ടേഷൻ സംഘവുമാണ് അറസ്റ്റിലായത്.

നീല കാറിന്റെ രൂപത്തിൽ അപകടം എത്തിയത് രാവിലെ അഞ്ചരയ്ക്ക്
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. വയനാട്ടിൽ തോട്ടം തോട്ടം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന ജോലി ആയിരുന്നു കൃഷ്ണകുമാറിന്. കൃഷി ആവശ്യത്തിനായി രാവിലെ വയനാട്ടിലേക്ക് ഇറങ്ങിയതായിരുന്നു കൃഷ്ണ കുമാർ. വഴിയരികിലൂടെ നടന്നു പോകുമ്പോൾ തൊട്ടു മുമ്പിൽ ഒരു കാർ നിർത്തിയിട്ടിരുന്നു. പിന്നെ, ഈ കാർ നേരെ തനിക്ക് നേരെ തിരിക്കുന്നതും കണ്ടു. അടുത്ത നിമിഷം കാർ ഇടിച്ചു. ആഘാതത്തിൽ തെറിച്ചുവീണു. തോളിനും കാലിനും എല്ലിന് പൊട്ടലേറ്റെങ്കിലും ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചുകിട്ടി.

നിർത്തിയിട്ടിരുന്ന ആ കാർ എന്തിനു തിരിച്ചു വന്നു? കൃഷ്ണ കുമാറിന്റെ സംശയം ഇരട്ടിയായി
അപകട ശേഷം ആശുപത്രിയിലായ കൃഷ്ണകുമാർ സംഭവങ്ങൾ ഓരോന്നോരോന്നായി ഓർത്തെടുത്തു. അത് സംശയങ്ങൾ ഇരട്ടിപ്പിക്കുകയും ചെയ്തു. നടന്നു പോകുമ്പോൾ വഴിയരുകിൽ നിർത്തിയിട്ടിരുന്ന ആ കാർ എന്തിനു തിരിച്ചു? കൃഷ്ണകുമാറിന്റെ ഈ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സംഭവങ്ങൾ ഓരോന്നായി ഓറ്#ത്തെറോഡിന്റെ അരികിലൂടെ പോയ തന്നെ മനഃപൂർവം ഇടിപ്പിച്ചതല്ലേ?.. കൃഷ്ണകുമാറിന്റെ സംശയം ഒന്നിനു പുറകെ ഒന്നായി എത്തി.

പരാതിപ്പെടേണ്ടെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിച്ച് ഭാര്യ
ഭാര്യ സുജാതയാകട്ടെ പരാതി നൽകേണ്ടെന്ന് ഇടയ്ക്കിടെ പറഞ്ഞു. ഭാര്യയും ബസ് ഡ്രൈവർ സുരേഷ്ബാബുവും തമ്മിൽ അടുപ്പമുള്ളത് കൃഷ്ണകുമാറിന് അറിയാമായിരുന്നു. എന്തോ പന്തികേട് തോന്നി. റോഡിൽ പ്രഭാത നടത്തത്തിന് പോകുന്നവരുടെ സഹായത്തോടെ വണ്ടി നമ്പർ കൃഷ്ണകുമാർ സംഘടിപ്പിച്ചു. വിയ്യൂർ എസ്‌ഐയെ വിളിച്ച് കാര്യം പറഞ്ഞു.

നാലരയോടെ ഉറക്കമുണർന്ന ഭർത്താവിന്റെ നീക്കം ക്വട്ടേഷൻ സംഘത്തിന് ചോർത്തി ഭാര്യ
വെളുപ്പിന് വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ വധിക്കാൻ പദ്ധതി തയാറാക്കിയത് സുജാതയുടെ നിർദ്ദേശ പ്രകാരം ആയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് വയനാട്ടിൽ പോകുമെന്ന് സുജാത കാമുകനേയും ക്വട്ടേഷൻ സംഘത്തെയും അറിയിച്ചു. ക്വട്ടേഷൻ സംഘം കാറുമായി വീടിനു സമീപത്തെ റോഡിൽ കാത്തുനിന്നു. വെളുപ്പിന് നാലരയോടെ ഉറക്കമുണർന്ന ഭർത്താവ് കുളിക്കാൻ പോയപ്പോൾ ഭാര്യ കാമുകനെ വിവരമറിയിച്ചു. പിന്നെ, കാമുകൻ ക്വട്ടേഷൻ സംഘാംഗങ്ങളേയും ഉടനെ അറിയിച്ചു.

ക്വട്ടേഷൻ നാലു ലക്ഷം രൂപയ്ക്ക്
മിണാലൂർ സ്വദേശിയായ സുരേഷ്ബാബുവാണ് സുജാതയുടെ നിർദ്ദേശ പ്രകാരം ക്വട്ടേഷൻ നൽകിയത്. നാലു ലക്ഷം രൂപ പ്രതിഫലം. അഡ്വാൻസായി പതിനയ്യായിരം രൂപയും നൽകി. വധിക്കേണ്ട ആളുടെ പേര് അടയാളങ്ങൾ എല്ലാം നൽകി. വണ്ടി നമ്പറിന്റെ ഉടമയെ ആദ്യം പൊലീസ് കണ്ടെത്തി. വണ്ടി വാടകയ്ക്കു കൊടുത്തെന്നായിരുന്നു മറുപടി. വാടകയ്ക്കു കൊണ്ടു പോയവരെ കുറിച്ച് അന്വേഷിച്ചു. തൃശൂർ വടക്കാഞ്ചേരി സ്വദേശി ഓമനക്കുട്ടൻ. ക്രമിനൽ കേസിലെ പ്രതി. പിന്നെ, ഓമനക്കുട്ടനെ പിടികൂടി. കൂട്ടാളികളായ ഷറഫുദ്ദീൻ, മുഹമ്മദലി, ശരതും തൊട്ടുപിന്നാലെ പൊലീസ് കസ്റ്റഡിയിൽ. ഓമനക്കുട്ടൻ എല്ലാം തുറന്നു പറഞ്ഞു.

മരണം ഒഴിവായത് നടത്തത്തിന്റെ ദിശ പാളിപ്പോയതോടെ
വീടിനു സമീപത്തെ റോഡിലിറങ്ങുന്ന കൃഷ്ണ കുമാർ ഇടതുവശം ചേർന്നു നടക്കുമെന്ന് ക്വട്ടേഷൻ സംഘം കരുതി. ഇടതുവശം ചേർന്നു നടന്ന കൃഷ്ണകുമാർ വലതുവശത്തേയ്ക്കു റോഡിലൂടെ കുറുകെ കടന്നു. ഇതോടെ കാർ തിരിച്ചു വരേണ്ട അവസ്ഥയായി. കാറിന്റെ പാർക്കിങ്ങിലും മടങ്ങി വരവിലും പന്തികേടു തോന്നിയ കൃഷ്ണകുമാർ വഴിയൂടെ അരികിലൂടെയാണ് നടന്നത്. പ്രഭാത സവാരിക്കാർ ഉള്ള റോഡായതിനാൽ ക്വട്ടേഷൻ സംഘം കാറിടിപ്പിച്ച ഉടനെ സ്ഥലംവിട്ടു. കൃഷ്ണകുമാറിന് പരുക്കുകൾ മാത്രം സംഭവിച്ചു.

'ചേട്ടാ തെറ്റുപ്പറ്റിപ്പോയി, ക്ഷമിക്കണം'
ക്വട്ടേഷൻ പാളിയെങ്കിലും പിടിയിലാകുന്നത് വരെ ഉത്തമ ഭാര്യയായി തന്നെ സുജാത കൃഷ്ണകുമാറിനെ ശുശ്രൂഷിച്ചു. വീട്ടുകാർക്കോ നാട്ടുകാർക്കോ സംശയത്തിന് ഇട നൽകിയതുമില്ല. എന്നാൽ ക്വട്ടേഷൻ തെളിഞ്ഞതോടെ ഇന്ന് വൈകിട്ടാണ് ഭാര്യയും കാമുകനും കൂട്ടാളികളും പൊലീസിന്റെ പിടിയിലായത്. വീട്ടിൽ എത്തിയ പൊലീസിന് മുമ്പിൽ വച്ച് ഭാര്യ സുജാത ഭർത്താവിനോട് പറഞ്ഞു 'ചേട്ടാ തെറ്റുപ്പറ്റിപ്പോയി, ക്ഷമിക്കണം'. കൃഷ്ണ കുമാറിന്റെ കാലിൽ വീണ് സുജാത കരഞ്ഞു. ''നിന്നെ ഇത്രയും സ്‌നേഹിച്ചിട്ടും എന്നെ വധിക്കാൻ നീ പറഞ്ഞില്ലേ''. കണ്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുനിറഞ്ഞ നിമിഷമായിരുന്നു അത്.

രഹസ്യബന്ധം തുടങ്ങിയത് മക്കളെ സ്‌കൂളിൽ വിടാൻ എന്നും ബസിൽ കയറിയതോടെ
ഭർത്താവ് വയനാട്ടിൽ പോകുമ്പോൾ മക്കളെ സ്‌കൂളിൽ വിടാൻ സുജാത സ്വകാര്യ ബസിലാണ് പോകാറാണ്. ആ ബസിലെ ഡ്രൈവറായിരുന്നു സുരേഷ്ബാബു. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം സുരേഷ്ബാബുവുമായി ഒന്നിച്ചു ജീവിക്കാനായിരുന്നു പദ്ധതി. പക്ഷേ, അപകട നാടകം പൊളിഞ്ഞു. ഇനി, ജയിലിലേക്ക്. 

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read