വാർത്ത

സഹോദരിമാരുമായി സൗഹൃദം കൂടി; തെറ്റിദ്ധരിപ്പിക്കാൻ നഗ്‌നഫോട്ടോയുണ്ടെന്ന് പറഞ്ഞ് ഭീഷണി; അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്തപ്പോഴെത്തി പീഡനവും; കൽപ്പകഞ്ചേരിയിലെ സ്‌കൂൾ വിദ്യാർത്ഥിനികളെ രണ്ട് വർഷം പീഡിപ്പിച്ച വിരുതന്മാരുടെ കള്ളി പുറത്ത്

മലപ്പുറം: സ്‌കൂൾ വിദ്യാർത്ഥിനികളായ സഹോദരിമാരെ നിരന്തരമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. നഗ്നഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി രക്ഷിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയായിരുന്നു പീഡനം.

സംഭവത്തിൽ തിരൂർ മംഗലം സ്വദേശി നിബിൻ ദാസ്(23),വൈലത്തൂർ പൊന്മുണ്ടം സ്വദേശി സുഷാന്ത്(23) എന്നിവരെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട പെൺകുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. പിടിയിലായ പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി.

നഗ്‌ന ഫോട്ടോയുണ്ടെന്നും അത് എല്ലാവർക്കും കാണിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പത്താം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന ഈ സഹോദരിമാരെ രണ്ട് വർഷമായി പ്രതികൾ പീഡിപ്പിച്ചുവരികയായിരുന്നു. അച്ഛനും അമ്മയും ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനം. നിരന്തരം പീഡനത്തിന് വിധേയരായ ഇവർ അദ്ധ്യാപകരെ വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്താകുന്നത്.

അദ്ധ്യാപകർ ഉടൻ ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയും ചൈൽഡ് ലൈൻ കുട്ടികളുടെ മൊഴിയെടുക്കുകയും ചെയ്തു.ചൈൽഡ് ലൈൻ പ്രവർത്തകരുടെ റിപ്പോർട്ട് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തായത്. പ്രതികൾ സ്ഥിരമായി പെൺകുട്ടികൾ കാണാനായി സ്‌കൂൾ പരിസരത്തും മറ്റുമായി എത്താറുണ്ടായിരുന്നത്രെ.

സഹോദരിമാരായ കുട്ടികളുമായി സൗഹൃദം നടിക്കുകയും പിന്നീട് ഇവരുടെ നഗ്ന ഫോട്ടോ കൈവശം ഉണ്ടെന്ന് കുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഇതു പുറത്തു വിടുമെന്ന് പ്രതികൾ പെൺകട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.

ഭീഷണി മുഴക്കിയ ശേഷം പെൺകുട്ടികൾ താമസിച്ചിരുന്ന വാടക വീട്ടിൽ ഇവർ എത്തിയായിരുന്നു പീഡനം നടത്തിയത്. മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയം മുൻകൂട്ടി അറിഞ്ഞ ശേഷം ഇവർ വാടക വീട്ടിൽ എത്തുകയും ഓരോരുത്തരായി പീഡിപ്പിക്കുകയുമായിരുന്നു. പ്രതികൾ പീഡനം പതിവാക്കിയതോടെ കുരുക്കിൽ നിന്നും രക്ഷപ്പെടാൻ സാധിക്കാത്ത അവസ്ഥയിലായി ഈ സഹോദരിമാർക്ക്.

നിരന്തരമായി പീഡനത്തിന് വിധേയമായതോടെ വിഷയം ചില അദ്ധ്യാപകരെ അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ എത്തിയതോടെ കുട്ടികൾ ഏൽക്കേണ്ടി വന്ന പീഡന കഥകൾ വെളിപ്പെടുത്തുകയായിരുന്നു. പെൺകുട്ടികൾ ഇരുവരെയും മഞ്ചേരിയിലെ സർക്കാർ മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്. ലൈഗീക പീഡനം, കുട്ടികൾക്കു നേരെയുള്ള അതിക്രമം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

കൽപകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.ഒളിവിലായ പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. വളാഞ്ചേരി സി ഐ കെ എം സുലൈമാൻ, കൽപകഞ്ചേരി എസ് ഐ പി എം ഷമീർ,പൊലീസുകാരായ ശ്രീകുമാർ,പ്രവീൺ കുമാർ,പ്രവീൺ ടി,സതി,ബുഷറ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇനി പിടികൂടാനുള്ള പ്രതി തിരൂർ സ്വദേശിയാണ്. പൊലീസ് അന്വേഷണത്തിൽ ഇയാളുടെ വീട് പൂട്ടിയിട്ട നിലയിലാണ്. ഒളിവിൽ കഴിയുന്ന പ്രതിയെ കുറിച്ച് സൂചനകൾ ലഭിച്ചതായും ഇയാളെ ഉടൻ പിടികൂടുമെന്നും വളാഞ്ചേരി സി.ഐ പറഞ്ഞു.

MNM Recommends


Most Read