വാർത്ത

മഞ്ജു വാര്യരുമായി തനിക്കുള്ളത് പ്രൊഫഷണൽ ബന്ധം മാത്രം; വിവാഹ മോചന സമയത്ത് നടിക്ക് നൽകിയത് മാനസിക പിന്തുണ മാത്രമെന്നും പുഷ് ശ്രീകുമാർ; പൃഥ്വിരാജിന്റേയും പൂർണ്ണിമയുടേയും ആന്റണി പെരുമ്പാവൂരിന്റേയും മൊഴിയെടുക്കുന്നതും ആലോചനയിൽ; ദിലീപിന്റെ ഗൂഢാലോചനാവാദത്തിൽ തെളിവില്ലെന്ന നിലപാടിൽ പൊലീസ്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ശ്രീകുമാർ മേനോന്റെ മൊഴിയെടുത്തത് ദിലീപിന്റെ പരാതിയും അന്വേഷിച്ചുവെന്ന് വരുത്താൻ. ദിലീപ് ആരോപണം ഉന്നയിച്ച പൃഥ്വി രാജ്, പൂർണ്ണിമാ ഇന്ദ്രജിത്ത്, ആന്റണി പെരുമ്പാവൂർ എന്നിവരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന ദിലീപിന്റെ പരാതിയിൽ പൊലീസിന് ഇതുവരെ ഒരു തെളിവും കിട്ടിയിട്ടില്ല. എന്നാൽ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനാ വാദം പൊളിക്കാൻ തന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയില്ലെന്ന വാദം ദിലീപ് ഉയർത്തും. ഇത് മനസ്സിലാക്കിയാണ് ശ്രീകുമാർ നായരെ പൊലീസ് ചോദ്യം ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ശേഖരിച്ച മൊഴികളിൽ പരാമർശമുള്ളതിന്റെ അടിസ്ഥാനത്തിലാണ് ശ്രീകുമാർ നായരെ ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തിയത്. ശ്രീകുമാർ മേനോൻ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ സംഘത്തിന് നടൻ ദിലീപ് മൊഴി നൽകിയിരുന്നു. ആലുവ പൊലീസ് ക്ലബിൽ രണ്ടു മണിക്കൂറോളം പുഷ് ശ്രീകുമാറിന്റെ മൊഴിയെടുക്കൽ നീണ്ടു. പൃഥ്വിയേയും പൂർണ്ണിമയേയും ആന്റണി പെരുമ്പാവൂരിനേയും ചോദ്യം ചെയ്യുന്നതും പൊലീസിന്റെ പരിഗണനയിലാണ്. ഇവർക്കെതിരെ പൊലീസിന് ഒരു തെളിവും കിട്ടിയിട്ടില്ല. അതുകൊണ്ട് മൊഴിയെടുക്കൽ ഫോണിൽ ആക്കാനും സാധ്യതയുണ്ട്.

തന്റെ കുടുംബജീവിതം തകരാൻ കാരണം ശ്രീകുമാർ മേനോനാണെന്നു ദിലീപ് കുറ്റപ്പെടുത്തുകയും ചെയ്തു. മുംബൈ കേന്ദ്രമാക്കിയാണ് ഗൂഢാലോചനയെന്നായിരുന്നു ദിലീപിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ശ്രീകുമാർ മേനോനെ വിളിച്ചു വരുത്തിയത്. മഞ്ജു വാര്യരുമായി തനിക്ക് ഉള്ളത് പ്രൊഫഷണൽ ബന്ധമാണെന്ന് ശ്രീകുമാർ അന്വേഷണ സംഘത്തെ അറിയിച്ചു. മറിച്ചുള്ള പ്രചരണമെല്ലാം വ്യാജമാണ്. ദിലീപിനെതിരെ നീങ്ങേണ്ട സാഹചര്യം തനിക്കില്ല. എന്നാൽ മഞ്ജു വാര്യർക്ക് മാനസിക പിന്തുണ നൽകിയ സിനിമാക്കാർക്കൊപ്പം താനുമുണ്ടായിരുന്നു. ഇതുകൊണ്ടാണ് അടിസ്ഥാന രഹിതമായ വാദങ്ങൾ ദിലീപ് ഉയർത്തുന്നതെന്നും ശ്രീകുമാർ മൊഴി നൽകി.

വിവാഹമോചനത്തിനു ശേഷം തിരിച്ചെത്തിയ മഞ്ജു ആദ്യമായി അഭിനയിച്ച പരസ്യചിത്രത്തിന്റെ സംവിധായകനാണ് ശ്രീകുമാർ മേനോൻ. മോഹൻലാൽ നായനാകുന്ന ഒടിയനും രണ്ടാമൂഴവും ഒരുക്കുന്നതും ശ്രീകുമാർ മേനോനാണ്. ഒടിയനിൽ നായികയായി എത്തുന്നതു മഞ്ജു വാര്യരാണ്. ശ്രീകുമാർ മേനോനെതിരെ ദിലീപ് ചില വിവരങ്ങൾ പൊലീസിനോട് പറഞ്ഞതായി വിവരമുണ്ട്. ഏതാനും മൊഴികളിൽ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് ശ്രീകുമാറിനെ വിളിച്ചുവരുത്തിയത്. എന്നാൽ ദിലീപിന്റെ വെളിപ്പെടുത്തൽ എല്ലാം വെറും സംശയങ്ങൾ മാത്രമാണെന്നായിരുന്നു ശ്രീകുമാർ  വിശദീകരിച്ചത്.

നടൻ പൃഥ്വിരാജ്, നടി പൂർണ്ണിമ ഇന്ദ്രജിത്ത്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരേയും ദിലീപ് സംശയ നിഴലിൽ നിർത്തുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് നൽകിയ ജാമ്യഹർജിയിലാണ് ഇവരുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്. പൾസർ സുനി ജയിലിൽ നിന്ന് നടത്തിയ ഗൂഢാലോചനയിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന സിനിമാ പ്രവർത്തകരെക്കുറിച്ച് അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ആരാഞ്ഞിരുന്നു. പൾസർ സുനി സഹതടവുകാരൻ വിഷ്ണുവിന്റെ പേരിൽ നാദിർഷയേയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും വിളിച്ച ഫോൺ കോളിലാണ് ചില പ്രമുഖ സിനിമാ പ്രവർത്തകരുടെ പേര് പരാമർശിക്കുന്നത്. ഒന്നര കോടി രൂപ നൽകിയില്ലെങ്കിൽ ദിലീപിന്റെ പേര് പറയാൻ രണ്ടര കോടി രൂപ നൽകാൻ സിനിമാ രംഗത്ത് ആളുണ്ടെന്നായിരുന്നു ഭീഷണി. നടൻ പൃഥ്വിരാജ്, നടി പൂർണ്ണിമ ഇന്ദ്രജിത്ത്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ പേരുകളാണ് കോളിൽ പരാമർശിച്ചിരുന്നത്.

ഈ കോൾ ദിലീപ് തന്നെ കെട്ടിച്ചമച്ചതാണെന്നാണ് പൊലീസിന്റെ ആരോപണം. പൾസർ സുനി ജയിലിൽ നിന്നും ബ്ലാക്ക്‌മെയ്ൽ ചെയ്തുവെന്ന ദിലീപിന്റെ പരാതി വ്യാജമാണെന്നും പൊലീസ് ആരോപിക്കുന്നു. പരാതി വ്യാജമാണെന്ന നിഗമനത്തെ തുടർന്ന് ദിലീപിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നില്ല. അമ്മയുടെ യോഗത്തിൽ ദിലീപിനെതിരെ ശക്തമായ നിലപാട് എടുത്തത് പൃഥ്വി രാജാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിലായ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കി. പൃഥ്വിരാജിന്റെ സഹോദരനായ  ഇന്ദ്രജിത്തിന്റെ ഭാര്യയാണ് പൂർണ്ണിമ.

പൂർണ്ണിമയുടെ മഞ്ജു വാര്യരും അടുത്ത സുഹൃത്തുക്കളാണ്. ആക്രമിക്കപ്പെട്ട നടിയുമായും ബന്ധമുണ്ട്. ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ വിശ്വസ്തനും. ആന്റണി പെരുമ്പാവൂരിലൂടെ മോഹൻലാലിനേയാണ് ദിലീപ് ഉന്നം വയ്ക്കുന്നത്.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read