വാർത്ത

കാടിനെ അറിയാത്തവർ കാടുകയറുമ്പോൾ കീശ വീർപ്പിക്കുന്നത് അനധികൃത ട്രക്കിങ് ഓൺലൈൻ ഗ്രൂപ്പുകൾ; വൻതുക ഈടാക്കി കാട് കയറ്റുന്ന ഗ്രൂപ്പുകളിൽ പലതിനും വനംവകുപ്പിന്റെ അനുമതിയില്ല പേരിനുപോലും; സോഷ്യൽ മീഡിയയിലൂടെ ചരട് വലിക്കുന്ന ഗ്രൂപ്പുകളുടെ കള്ളക്കളികൾ പുറത്ത് വരുന്നത് തേനി കാട്ടുതീ ദുരന്തത്തോടെ

കോഴിക്കോട്: തേനി വഴി കൊളുക്കുമലയിലേക്ക് ട്രക്കിംഗിന് വന്ന ഒരു സംഘം ആളുകൾ അപകടത്തിൽ പെട്ടപ്പോഴാണ് കേരളത്തിലേയും തമിഴ്‌നാട്ടിലെയും വനം വകുപ്പ് അധികൃതർ ഇങ്ങനെയൊരു സംഘം കാട് കയറിയത് തന്നെ അറിയുന്നത്. ഇത്തരത്തിൽ വനം വകുപ്പിന്റെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയില്ലാതെ കാട്ടിലേക്ക് ട്രക്കിങ് നടത്തുന്ന നൂറ് കണക്കിന് ഓൺലൈൻ ഗ്രൂപ്പുകളാണ് കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്നത്.

വൻതുക ഫീസ് ഈടക്കി യാത്രികരെ കാട് കയറ്റുന്ന ഇത്തരം ഗ്രൂപ്പുകൾക്കൊന്നും തന്നെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ അനുമതിയോ, വനം വകുപ്പ് അംഗീകരിച്ച ഹോണററി വൈൽഡ് ലൈഫ് വാർഡന്മാരുടെയോ അനുമതിയില്ലാതെ കാട്ടിലേക്ക് കടക്കാനാകില്ല. ഇതുലംഘിച്ചാണ് ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനം. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനം. വനം വകുപ്പും, ടൂറിസം ഡിപ്പാർട്മെന്റും നൽകുന്ന അനുമതിയോടെയോ, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയോ അംഗീകൃത ടൂറിസ്റ്റ് ഗൈഡുകളുടെയോ സാന്നിദ്ധ്യത്തിലോ മാത്രമേ സംസ്ഥാനത്ത് വനത്തിലേക്ക് പ്രവേശിക്കാനാകൂ എങ്കിലും ഇത്തരം യാതൊരു അനുമതിയും നിയന്ത്രണവുമില്ലാതെ കാട് കയറുന്ന നിരവധി യാത്രാ ഗ്രൂപ്പുകളാണ് കേരളത്തിലുള്ളത്.

നിലവിൽ കാടിനെ മൂന്ന് പ്രധാന സോണുകളായി തിരിച്ചാണ് സന്ദർശനം അനുവദിച്ചിരിക്കുന്നത്. ടൂറിസം സോൺ, ബഫർ സോൺ, കോർ സോൺ എന്നിവയാണത്. ഇതിൽ ടൂറിസം സോണൊഴികെ മറ്റെല്ലാ സോണുകളിലേക്കും പ്രവേശിക്കണമെങ്കിൽ വനം വകുപ്പിന്റെ അനുമതിയോ, വനം വകുപ്പ് അംഗീകരിച്ച അംഗീകൃത ഹോണററി വൈൽഡ് ലൈഫ് വാർഡന്മാരുടെ സാന്നിദ്ധ്യമോ ആവശ്യമുണ്ട്. ഇതിൽ ബഫർ സോണുകളിലേക്ക് വനം വകുപ്പിന്റെ അനുമതിയോടെയുള്ള പഠന സംഘങ്ങൾക്കും, കോർ സോണുകളിലേക്ക് വനം വകുപ്പ് അധികൃതരുടെ സാന്നിദ്ധ്യത്തോടെ വന്യജീവി സർവ്വെ പോലുള്ള ആവശ്യങ്ങൾക്കും മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശിക്കാനാകൂ.

നിയമം നിലനിൽക്കുമ്പോഴാണ് സോഷ്യൽമീഡിയ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെ തോന്നും പോലെ ആളുകൾ ട്രക്കിങ് എന്ന പേരിൽ കാട്കയറുന്നത്. ഇതിൽ പലഗ്രൂപ്പുകളും ആളുകളിൽ നിന്ന് വൻതുക ഫീസ് ഈടാക്കിയുമാണെന്നതാണ് വിരോധാഭാസം. യാതൊരു അനുമതിയും ഇല്ലാതെ യാത്രാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പല ഗ്രൂപ്പുകളും ആളുകളിൽ നിന്ന് ഫീസ് ഈടാക്കി ട്രക്കിംഗിന് കൊണ്ടുപോകുന്നത്. ഇത്തരം ഗ്രൂപ്പുകൾ പലതും ചെയ്യുന്നത് കാടിനോട് ചേർന്നുള്ള റിസോർട്ടുകളും ഫാം ഹൗസുകളും വാടകയ്‌ക്കെടുത്ത് രാത്രി അവിടെ തങ്ങിയതിന് ശേഷം അവിടുന്ന് നേരെ യാത്രികരെ കാട്ടിലേക്ക് കൊണ്ട് പോവുകയാണ് ചെയ്യാറ്.

വനത്തിനോട് ചേർന്ന പലയിടത്തും ഫോറസ്റ്റ് ഔട്ട് പോസ്റ്റുകളുണ്ടെങ്കിലും അവിടുള്ളവരാരും പക്ഷെ ഇത് ശ്രദ്ധിക്കുകയോ തടയാനുള്ള നടപടികളെടുക്കുകയോ ചെയ്യാറില്ല. പലയിടത്തും വനാതിർത്തി തുടങ്ങുന്നതിന് കിലോമീറ്ററുകൾ മുന്നെയാവും ഫോറസ്റ്റ് ഓഫീസുകളുണ്ടാവുക. അവിടെ നിന്നും കിലോമീറ്ററുകളോളം സ്വകാര്യ ഭൂമിയും വീടുകളും ഉണ്ടെന്നെതിനാൽ ഔട്ട് പോസ്റ്റ് കടന്ന് പോകുന്ന വാഹനങ്ങൾ പരിശോധിക്കാനോ തടയാനോ ഫോറസ്റ്റ് ഓഫീസേർസ് തയ്യാറാവാറില്ല. ഇതൊക്കെ മുതലെടുത്താണ് പല ഓൺലൈൻ ഗ്രൂപ്പുകളും യാത്രക്കാരെ കബളിപ്പിച്ച് വനത്തിനുള്ളിലേക്ക് ട്രക്കിങ് സംഘടിപ്പിക്കാറുള്ളത്. പലപ്പോഴും വനത്തിനകത്ത് വെച്ച് എന്തെങ്കിലും അപകടം നടക്കുമ്പോഴാണ് ഇങ്ങനെയൊരു ഗ്രൂപ്പ് വനത്തിനുള്ളിൽ പ്രവേശിച്ചിട്ടുള്ളത് പോലും വനം വകുപ്പ് അറിയുന്നത്.

MNM Recommends


Most Read