വാർത്ത

അടിയന്തരാവസ്ഥയ്ക്കും തളർത്താൻ കഴിയാത്ത ഹിന്ദുവിനെ പെരുമഴ തളർത്തി; 137 വർഷത്തിനുശേഷം ആദ്യമായി ഹിന്ദു അച്ചടിക്കുന്നതു മുടങ്ങി

ചെന്നൈ: കോടിക്കണക്കിനു രൂപയുടെ നാശം വിതച്ച് ചെന്നൈയിൽ പെയ്യുന്ന കനത്ത മഴ ചരിത്രപ്രസിദ്ധമായ ഹിന്ദു ദിനപത്രത്തെയും ബാധിച്ചു. പത്രത്തിന്റെ 137 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ചെന്നൈ എഡിഷൻ ഇന്ന് പ്രസിദ്ധീകരിച്ചില്ല.

അടിയന്തരാവസ്ഥക്കാലത്തുപോലും പ്രസിദ്ധീകരണം നിർത്താത്ത പത്രമാണ് കനത്തമഴയെത്തുടർന്ന് പ്രസിദ്ധീകരിക്കാൻ കഴിയാതെ ഇരുന്നത്. ജീവനക്കാർക്ക് പ്രസിലെത്താൻ കഴിയാത്തതിനാലും പത്രവിതരണക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് പത്രം ഇന്ന് പ്രസിദ്ധീകരിക്കാതിരിക്കുന്നതെന്ന് ഹിന്ദുവിന്റെ വെബ്‌സൈറ്റിൽ നൽകിയ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ചെന്നൈ എഡിഷനു പുറമെ തിരുപ്പതി, ആന്ധ്രാപ്രദേശ്, വെല്ലൂർ, പുതുച്ചേരി എഡിഷനുകളും ഇന്ന് പ്രസിദ്ധീകരിച്ചിട്ടില്ല. ചെന്നൈ നഗരത്തിൽ നിന്ന് 30 കിലോ മീറ്റർ അകലെയുള്ള ഹിന്ദുവിന്റെ മാരായിമാലൈംഗറിലുള്ള പ്രസ് കനത്ത മഴയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

1878ൽ സ്ഥാപിച്ച പത്രത്തിന്റെ ചരിത്രത്തിലാദ്യമായാണ് ദ ഹിന്ദുവിന്റെ ചെന്നൈ എഡിഷൻ പുറത്തിറങ്ങാതിരിക്കുന്നത്. രാവിലെ എഴുന്നേറ്റാലുടൻ ചൂട് ഫിൽറ്റർ കോഫിയും ഹിന്ദു പത്രവുമെന്ന ചെന്നൈ നഗരവാസികളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് ഒന്നരനൂറ്റാണ്ടിനിടെ ആദ്യമായി മാറ്റിമറിക്കപ്പെട്ടത്.

കനത്ത മഴയ്ക്കാണ് ചെന്നൈ നഗരം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഇത്തരമൊരു മഴയെ ചെന്നൈ അഭിമുഖീകരിക്കുന്നത് ഇതാദ്യമായാണ്. അതേസമയം, വായനക്കാരുടെ സൗകര്യാർഥം പത്രത്തിന്റെ ചെന്നൈ എഡിഷൻ പിഡിഎഫ് ഫോർമാറ്റിൽ ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ നഗരത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മറ്റ് പ്രധാന പത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാൻ ക്രോണിക്കിൾ ദ ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് എന്നിവ പതിവുപോലെ ഇന്നു പുറത്തിറങ്ങി.

കനത്ത മഴയിൽ റൺവേയിൽ വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളവും ചരിത്രത്തിലാദ്യമായി അടച്ചിരുന്നു. ഇതിനുപുറമെ ചെന്നൈ നഗരത്തിൽ ഒരിക്കലും അടച്ചിടാത്ത പ്രശസ്തമായ പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. ഗതാഗത - ആശയവിനിമയ- വൈദ്യുതി ബന്ധങ്ങളെല്ലാം നിലച്ച അവസ്ഥയിലാണു ചെന്നൈ. സേനാവിഭാഗങ്ങളാണ് ഇപ്പോൾ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.

MNM Recommends


Most Read