വാർത്ത

കോവിഡിൽ നിന്നും രക്ഷിക്കണമെന്ന് പ്രാർത്ഥിക്കാൻ മന്ത്രി എത്തിയത് ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച്; മധ്യപ്രദേശിലെ കൃഷി മന്ത്രി കമൽ പട്ടേലിന്റെ ക്ഷേത്ര സന്ദർശനം വിവാദമാകുന്നു

ഭോപ്പാൽ: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ക്ഷേത്രത്തിൽ പൂജ ചെയ്ത് ബിജെപി മന്ത്രി. മധ്യപ്രദേശിലെ കൃഷി മന്ത്രി കമൽ പട്ടേൽ ആണ് ലോക് ഡൗൺ ലംഘിച്ച് ക്ഷേത്രത്തിലെത്തി പൂജ നടത്തിയത്. ഉജ്ജൈയിനിലെ മഹാകാൽ ക്ഷേത്രത്തിലാണ് മന്ത്രി പൂജക്ക് എത്തിയത്. ഒരു സംഘം അണികൾക്കൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ ക്ഷേത്ര സന്ദർശനം. പൂജാ വസ്തുക്കൾ കോവിഡ് നിർദ്ദേശങ്ങളെല്ലാം ലംഘിച്ച് പൂജാരിക്ക് നൽകുകയും ചെയ്തു.

മാസ്‌ക് മുഖത്തണിയാതെ കഴുത്തിലിട്ടാണ് മന്ത്രി പൂജയിൽ പങ്കെടുത്തതെന്നും സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങൾ മന്ത്രി പാലിച്ചിരുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, താൻ നിയന്ത്രണങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നാണ് മന്ത്രി അവകാശപ്പെടുന്നത്.

‘ബിജെപി എംഎൽഎ മോഹൻ യാദവിനൊപ്പമാണ് ഞാൻ പോയത്. മധ്യപ്രദേശിനെ രക്ഷിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു ഞാൻ. എങ്ങനെയാണ് മറ്റുള്ളവർ ഉള്ളിൽ പ്രവേശിച്ചതെന്ന് അറിയില്ല’ പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു. ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട മഹാകാൽ ക്ഷേത്രം 11 ആഴ്ചകൾക്ക് ശേഷമാണ് വീണ്ടും തുറന്നത്. മൂന്ന് ഘട്ടമായി മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ, അഞ്ച് ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ തുടങ്ങിയ നിർദ്ദേശങ്ങൾ ക്ഷേത്ര കമ്മിറ്റി മുന്നോട്ട് വച്ചിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read