വാർത്ത

'കോൺഗ്രസ് ദേശീയ പതാകയോട് അനാദരവ് കാട്ടി; ജനങ്ങൾ എല്ലാം കാണുന്നുണ്ട്'; പ്രതിഷേധിച്ച് കർണാടക മുഖ്യമന്ത്രി

മംഗളൂരു: മന്ത്രി കെ.എസ് ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കർണാടക നിയമസഭയിൽ ദേശീയ പതാകയുമായി കോൺഗ്രസ് പ്രതിഷേധിച്ചത് വിവാദത്തിൽ. ദേശീയപതാകയോട് അനാദരവാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കുറ്റപ്പെടുത്തി.

'ദേശീയ പതാക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചില ഫ്‌ളാഗ് കോഡുകളുണ്ട്. നാം ബഹുമാനത്തോടെ വേണം ദേശീയ പതാക ഉപയോഗിക്കാൻ. എന്നാൽ കോൺഗ്രസ് അത് ലംഘിച്ചു. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ഉത്തരവാദിത്തമുള്ള പ്രതിപക്ഷ പാർട്ടിയായി പ്രവർത്തിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടിരിക്കുന്നു.' ബസവരാജ് ബൊമ്മെ പറഞ്ഞു.

ചെങ്കോട്ടയിൽ കാവിക്കൊടി ഉയരുമെന്ന ഈശ്വരപ്പയുടെ പ്രസ്താവനയിലാണ് കോൺഗ്രസ് പ്രതിഷേധം അറിയിച്ചത്. എന്നാൽ മന്ത്രി പറഞ്ഞത് വളച്ചൊടിക്കുകയാണെന്നും പ്രസ്താവനയുടെ ഒരു ഭാഗം മാത്രം ഉദ്ധരിച്ച് കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബൊമ്മെ പറഞ്ഞു.

ചെങ്കോട്ടയിൽ ഉടൻ കാവിക്കൊടി ഉയരുമെന്ന് ഈശ്വരപ്പ പറഞ്ഞില്ല, 300 മുതൽ 500 വർഷത്തിനുള്ളിൽ എന്നാണ് പറഞ്ഞത്. അത് ചിലപ്പോൾ നടക്കാം, നടക്കാതിരിക്കാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ദേശീയ പതാകയെ തങ്ങൾ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നിയമപരമായി ഈശ്വരപ്പ ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനാകില്ലെന്നും ബൊമ്മെ പറഞ്ഞു.

ന്യൂസ് ഡെസ്‌ക്‌ editor@marunadanmalayali.com

MNM Recommends


Most Read