ഷെയർ വീഡിയോസ്‌

ഒരു ദിവസം ഓടിക്കാൻ 38 ലക്ഷം ചെലവ് വരുമ്പോൾ ആകെ ലഭിക്കുന്ന വരുമാനം 17 ലക്ഷം; കെഎസ് ആർടിസിയെ കടത്തി വെട്ടുന്ന ഒരു വെള്ളാനയെ നമ്മൾ സൃഷ്ടിച്ചത് ഇങ്ങനെ

കൊച്ചി: കൊച്ചി മെട്രോ കേരളത്തിന്റെ സ്വപ്‌ന സാക്ഷാത്കാരമായിരുന്നു. കൊച്ചിയിലെ നീറുന്ന പ്രശ്‌നങ്ങൾക്കുള്ള ഒറ്റമൂലിയെന്ന് ഏവരും വിലയിരുത്തി. അപ്പോൾ തന്നെ ചില സംശയങ്ങൾ സജീവമായിരുന്നു. മെട്രോയെന്നാൽ മെട്രോ നഗരത്തിലേത്. എന്നാൽ കൊച്ചി മെട്രോയിലേക്കുള്ള കുതിപ്പിൽ മാത്രമാണ്. അവിടെ എത്താൻ ഇനിയും ബഹുദൂരം വണ്ടി ഓടണം. അതിന് മുമ്പ് കൊച്ചിക്ക് മെട്രോ തീവണ്ടിയുടെ ആവശ്യമുണ്ടോ എന്നതായിരുന്നു ഉയർന്ന ചോദ്യം. വമ്പൻ മുതൽമുടക്കിൽ കടമെടുത്ത് ചെയ്യുന്ന പദ്ധതി കേരളത്തിന് വമ്പൻ പ്രതിസന്ധിയുണ്ടാക്കുമെന്നും വിലയിരുത്തലെത്തി. എന്നാൽ വികസനനായകനാകാൻ പലർക്കും കൊച്ചിയിലെ പദ്ധതി അനിവാര്യതയായിരുന്നു. അങ്ങനെ യുഡിഎഫ് സർക്കാർ കൊച്ചി മെട്രോയിൽ പ്രതീക്ഷ വച്ചു. അത് പൂർത്തിയാക്കിയത് പിണറായി വിജയനും. പക്ഷേ ഈ വണ്ടിയിലെ യാത്ര നഷ്ടക്കച്ചവടമാവുകയാണ് സർക്കാരിന്.

തിരുവനന്തപുരം, കോഴിക്കോട് മോണോ റെയിൽ പദ്ധതികൾക്ക് സംസ്ഥാനം വേണ്ടത്ര താൽപ്പര്യം കാട്ടുന്നില്ലെന്ന് മെട്രോ മാൻ ഇ ശ്രീധരൻ പറഞ്ഞിരുന്നു. കൊച്ചി മെട്രോയുടെ നഷ്ടക്കണക്കുകാണ് ഇതിന് കാരണം. തിരുവനന്തപുരത്തും കോഴിക്കോടും പദ്ധതി വിജയമാകുമോ എന്ന സംശയം പല കോണുകളും ഉയർത്തുന്നുണ്ട്. കരുതലോടെ നീങ്ങിയില്ലെങ്കിലും മെട്രോ-മോണോ പദ്ധതികൾ കേരളത്തിലെ തളർത്തുമെന്നാണ് സർക്കാരിന്റെ ഇപ്പോഴുള്ള നിലപാട്. വിഴിഞ്ഞം തുറമുഖത്തിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും ഉറപ്പില്ല. ഇതിന് പുറമേ കണ്ണൂർ വിമാനത്താവളത്തിനായി മുടക്കുന്ന കാശും തിരിച്ചുപിടിക്കാനാകുമോ എന്ന ആശങ്ക ശക്തമാണ്. ഇതിനിടെയാണ് കൊച്ചി മെട്രോയിലെ നഷ്ടക്കണക്കുകൾ ചർച്ചയാകുന്നത്. കൊച്ചി മെട്രോ പ്രതിദിനം നഷ്ടത്തിലേക്കു കുതിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.

മെട്രോയുടെ വരവും ചെലവും തമ്മിൽ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണ്. മാസം 6.60 കോടി രൂപയുടെ നഷ്ടം. പ്രതിദിന ടിക്കറ്റ് കലക്ഷൻ 12 ലക്ഷം രൂപ മാത്രം. ടിക്കറ്റ് ഇതര വരുമാനം 5.16 ലക്ഷം. മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവ് 38 ലക്ഷം വരും. അങ്ങനെ കെഎസ് ആർടിസിക്ക് പിന്നാലെ കേരളത്തിലെ പൊതു ഗതാഗതത്തിൽ ഖജനാവ് കൊള്ളയടിക്കാൻ മറ്റൊരു വെള്ളാന കൂടി എത്തുകയാണ്. കെട്ടിഘോഷിച്ച് കൊച്ചിയിൽ തുടങ്ങിയ വല്ലാർപാടവും നഷ്ടത്തിലേക്ക് പോയി. വിഴിഞ്ഞം തുറമുഖ പദ്ധതി വിജയമാകുമോ എന്ന ആശങ്ക സജീവം. അതിനിടെയാണ് കൊച്ചി മെട്രോയുടെ നഷ്ടക്കണക്കുകളും പുറത്തു വരുന്നത്. മെട്രോ തുടങ്ങിയ ആദ്യ നാളുകളിൽ വലിയ വിജയമായിരുന്നു. വിനോദ സഞ്ചാരികൾ മെട്രോ യാത്രയെ ആഘോഷമാക്കി. വിദേശ-സ്വദേശ സഞ്ചാരികൾ മെട്രോയിൽ കൊച്ചി ചുറ്റിക്കണ്ടു. ഇത് കഴിഞ്ഞതോടെയാണ് നഷ്ടത്തിലേക്കുള്ള യാത്ര കൊച്ചി മെട്രോ തുടങ്ങിയത്.

MNM Recommends


Most Read