സൈടെൿ

ലഗേജ് കൂടുതലാണെന്നു പറഞ്ഞ് ശ്രീജേഷിൽ നിന്നു വിമാനക്കമ്പനി പിഴ ഈടാക്കിയത് 1,500 രൂപ; 'ഞാൻ പിന്നെ മേക്കപ്പ് കിറ്റുമായി വരുമെന്ന് കരുതിയോ' എന്ന് ശ്രീജേഷിന്റെ പരിഹാസം

കൊച്ചി: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം നേടി ഇന്ത്യയുടെ അഭിമാനമായ പി.ആർ ശ്രീജേഷിൽ നിന്ന് ലഗേജ് കൂടിയെന്നു പറഞ്ഞ് പിഴ ഈടാക്കി. ബാംഗ്ലൂരിൽ നിന്നും കൊച്ചി വിമാനത്താവളത്തിലേക്കെ എത്തിയപ്പോഴാണ് സംഭവം. ലഗേജിന്റെ ഭാരം അനുവദനീയ പരിധിയിലും കുറവായിട്ടും പിഴ ഈടാക്കുകയായിരുന്നെന്നു എന്നാണ് ശ്രീജേഷ് പറയുന്നത്. 1,500 രൂപയാണ് പിഴയായി എയർഏഷ്യ വിമാനക്കമ്പനി ശ്രീജേഷിൽ നിന്ന് ഈടാക്കിയത്. ബാഗേജ് അനുവദനീയ അളവിലായിരുന്നിട്ടും പിടിച്ചുപറിക്കുന്നതു പോലെയാണ് പണം ഈടാക്കിയതെന്നും ശ്രീജേഷ് കുറ്റപ്പെടുത്തുന്നു.

ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കു പോരുമ്പോഴാണ് സംഭവം. കായിക ഉപകരണം എന്ന പേരിലാണ് പണം ഈടാക്കിയതെന്നാണ് ശ്രീജേഷ് പറയുന്നത്. പ്രാദേശിക സർവീസ് നടത്തുന്ന വിമാനങ്ങളിൽ ചെക്ക് ഇൻ ബാഗേജ് ആയി 15 കിലോ വരെ സൗജന്യമായി അനുവദിക്കുന്നുണ്ട്. ശ്രീജേഷിന്റെ ബാഗിനു 15 കിലോയിൽ താഴെയായിരുന്നു ഭാരം. എന്നാൽ ഹോക്കി ഗോൾകീപ്പർ കാലിൽ കെട്ടുന്ന പാഡുകൾ ശ്രീജേഷിന്റെ ബാഗിലുണ്ടായിരുന്നു. കായിക ഉപകരണമാണെന്നു ചൂണ്ടിക്കാട്ടി 1500 രൂപ അധികം ഈടാക്കുകയായിരുന്നു.

ട്വിറ്ററിലൂടെ രൂക്ഷമായും പരിഹാസരൂപേണയുമാണ് ശ്രീജേഷ് സംഭവത്തോടു പ്രതികരിച്ചത്. പിഴയടച്ച രസീതിന്റെ ഫോട്ടോയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഞാൻ മേക്കപ്പ് കിറ്റുമായി വരുമെന്നാണോ അവർ പ്രതീക്ഷിച്ചത്? എന്നായിരുന്നു ശ്രീജേഷിന്റെ ചോദ്യം. പെട്ടെന്ന് വൈറലായ ഈ പോസ്റ്റിനെത്തുടർന്ന്, വിമാന കമ്പനിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധവും സമൂഹ മാദ്ധ്യമങ്ങളിലുണ്ടായി.

MNM Recommends


Most Read