രാഷ്ട്രീയം

പെൻഷൻ പ്രായം ഉയർത്തിയതിൽ യുവജന സംഘടനകൾ എതിർപ്പ് പരസ്യമാക്കിയപ്പോൾ മൗനം; സാമൂഹ്യ മാധ്യമങ്ങളിലടക്കം വിമർശനം ഉയർന്നതോടെ പ്രതികരിച്ച് ഡിവൈഎഫ്ഐ; ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് നേതൃത്വം

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയതിൽ യുവജന സംഘടനകൾ പ്രതിഷേധം ഉയർത്തിയപ്പോൾ മൗനം പാലിച്ച ഡിവൈഎഫ്‌ഐ കടുത്ത വിമർശനം ഉയർന്നതോടെ പ്രതികരണവുമായി രംഗത്ത്. ഏകീകരണത്തിന്റെ പേരിൽ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയ ധനവകുപ്പിന്റെ നടപടിക്കെതിരെ സിപിഐ യുവജന സംഘടനയായ എഐവൈഎഫ് അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതികരിക്കാൻ ഡിവൈഎഫ്‌ഐ നേതൃത്വം തയാറായിരുന്നില്ല. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലടക്കം വിമർശനം ഉയർന്നതോടെയാണ് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്.

122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അഥോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ പുതിയ ഉത്തരവ് ബാധകമാവുകയാണ്. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറയുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്ത വിരമിക്കൽ പ്രായമായതിനാലാണ് പെൻഷൻ പ്രായം 60 ആക്കി ഏകീകരിക്കാൻ തീരുമാനിച്ചതെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. കെഎസ്ഇബി, ജല അഥോറിറ്റി, കെഎസ്ആർടിസി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം തൽക്കാലം വർധിപ്പിച്ചിട്ടില്ല. ഈ സ്ഥാപനങ്ങളിൽ ഇതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. 122 പൊതുമേഖലാ സ്ഥാപനങ്ങളിലും 6 ധനകാര്യ കോർപറേഷനുകളിലുമായി ഒന്നര ലക്ഷത്തോളം ജീവനക്കാരാണുള്ളത്.

റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചത്. വിവിധ സ്ഥാപനങ്ങളിൽ 56, 58, 60 എന്നിങ്ങനെ വ്യത്യസ്തമാണ് പെൻഷൻ പ്രായം. ഒന്നരലക്ഷം പേർക്കാണ് ആനുകൂല്യം കിട്ടുക. 29 നാണ് ധനവകുപ്പ് ഉത്തരവിറങ്ങിയത്. ഈ മാസം വിരമിക്കേണ്ടവർക്ക് കൂടുതൽ സർവ്വീസ് ലഭിക്കും.

കൂടുതൽ തൊഴിലവസരങ്ങൾ ഉള്ള കെഎസ്ഇബിയിലെയും,കെഎസ്ആർടിസിയിലെയും, വാട്ടർ അഥോറിറ്റിയിലെയും പെൻഷൻ പ്രായം കൂട്ടൽ പിന്നാലെ വരും. ഈ മൂന്ന് സ്ഥാപനങ്ങളിലെയും സാഹചര്യം പ്രത്യേകം പഠിക്കാനും ഉത്തരവിൽ നിർദ്ദേമുണ്ട്. കെഎസ്ബിയിൽ യൂണിയനുകളുടെ സമരം തീർക്കാൻ സർക്കാർ വെച്ച ഒരു നിർദ്ദേശം പെൻഷൻ പ്രായം കൂട്ടാമെന്നായിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതായി വർധിപ്പിച്ച ഉത്തരവ് പ്രതിഷേധാർഹമാണെന്നും അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിനു ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് ഇതെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിക്കുവാനുള്ള സർക്കാർ തീരുമാനം യുവജനദ്രോഹ നടപടിയാണ്. ഈ തീരുമാനം തൊഴിൽ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാൻ സാധിക്കൂ. പെൻഷൻ പ്രായം വർധിപ്പിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമല്ലെന്നിരിക്കെ ഈ തീരുമാനമെടുത്തത് അത്യന്തം പ്രതിഷേധാർഹമാണ്. തീരുമാനം പിൻവലിച്ച് യുവജനങ്ങളുടെ തൊഴിൽ ലഭിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നാണ് എഐവൈഎഫ് ആവശ്യപ്പെട്ടത്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read