രാഷ്ട്രീയം

22 വർഷത്തെ അധികാരവരൾച്ചയ്ക്ക് ശേഷം ജയം മാത്രം ദാഹിച്ച് ബിജെപി; മൂന്നാം വട്ടവും കസേര ഉറപ്പിക്കാൻ മോഹിച്ച് കെജ്രിവാളും ആംആദ്മി പാർട്ടിയും; ഝാർഖണ്ഡിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏറ്റ തിരിച്ചടി മറക്കാനും ബിഹാറിലേക്ക് ഉറ്റുനോക്കാനും ഊർജ്ജം തേടി മോദിയും അമിത്ഷായും; വീണ്ടും മുഖ്യമന്ത്രിപദം ഏറിയാൽ എഎപിയെ പടർന്ന് പന്തലിപ്പിക്കാൻ കെജ്രിവാൾ; ഡൽഹി തിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി

ന്യൂഡൽഹി: എന്തായിരിക്കും ഡൽഹി തിരഞ്ഞെടുപ്പിൽ ജനമനസിനെ സ്വാധീനിച്ചിട്ടുണ്ടാവുക? അതറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. പൗരത്വ നിയമഭേദഗതിയും ഹിന്ദുത്വ ആശയപ്രചാരണവും ബിജെപിയെ എത്രമാത്രം തുണച്ചു? അഞ്ചുവർഷത്തെ ഭരണത്തെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി സർക്കാരിന്റെ വികസന അജണ്ട ജനങ്ങൾക്ക് ബോധ്യപ്പെട്ടോ? ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ തന്നെ ഓർക്കേണ്ട കാര്യം കെജ്രിവാൾ മൂന്നാമത്തെ വട്ടം അധികാരത്തിലേറാൻ പരിശ്രമിക്കുകയായിരുന്നുവെന്ന കാര്യമാണ്. ഏറ്റവുമൊടുവിൽ 1993 ൽ സർക്കാർ രൂപീകരിച്ച ബിജെപിയാകട്ടെ, ജാർഖണ്ഡ് , മഹാരാഷ്ട്ര, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ അരുചിയും പേറിയാണ് വരുന്നത്. കോൺഗ്രസ് യഥാർഥത്തിൽ ചിത്രത്തിലേയില്ല. എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നതും അതുതന്നെ.

എക്‌സിറ്റ് പോളുകളെ വിശ്വാസത്തിലെടുത്താൽ, എഎപി ഡൽഹിയിൽ അധികാരത്തിൽ തുടരും. മിക്ക എക്‌സിറ്റ് പോളുകളിലും എഎപിക്ക് 50 ലേറെ സീറ്റുകൾ പ്രവചിക്കുന്നു. ബിജെപി 2015 ലെ മൂന്നുസീറ്റിൽ നിന്ന് മുന്നേറുമെങ്കിലും എഎപിയേക്കാൾ വളരെ പിന്നിലായിരിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണ സീറ്റൊന്നും കിട്ടാതിരുന്ന കോൺഗ്രസിന് രണ്ടുസീറ്റുവരെയാണ് എക്‌സിറ്റ് പോളുകൾ കണക്കുകൂട്ടുന്നത്.

2015 ലെ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റിന്റെ തകർപ്പൻ ജയത്തോടെയാണ് ആംആദ്മി പാർട്ടി അധികാരത്തിലേറിയത്. 54 % വോട്ട് വിഹിതം. ബിജെപിക്ക് 32 ശതമാനം. എന്നാൽ, 2019 ൽ വോട്ട് വിഹിതം 56 ശതമാനമായി ഉയരുകയും ചെയ്തു. കോൺഗ്രസിന് 2015 ൽ വെറും 10 ശതമാനം വോട്ടുമാത്രമാണ് കിട്ടിയത്.

തങ്ങളുടെ നയങ്ങളും ഭരണനേട്ടങ്ങളും ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ കെജ്രിവാളും എഎപിയും ശ്രമിച്ചപ്പോൾ, തങ്ങളുടെ അണികളെ മുഴുവൻ രംഗത്തിറക്കിയുള്ള പ്രചാരണമാണ് ബിജെപി അഴിച്ചുവിട്ടത്. അമിത് ഷാ മാത്രം 52 റോഡ് ഷോകൾ നടത്തി. സൗജന്യ വെള്ളം, വൈദ്യുതി സബ്‌സിഡി പദ്ധതികളും ഉയർത്തിക്കാട്ടിയതിന് പുറമേ, എഎപി തങ്ങളുടെ റിപ്പോർട്ട് കാർഡും പുറത്തിറക്കിയിരുന്നു, 2015 ലെ മാനിഫെസ്‌റ്റോയിൽ വാഗ്ദാനം ചെയ്ത 70 എണ്ണവും പാലിച്ചെന്നാണ് അവകാശപ്പെട്ടത്. പിന്നീട് 10 പോയിന്റ് ഗ്യാരന്റി കാർഡും പുറത്തിറക്കി. 24 മണിക്കൂർ ശുദ്ധമായ കുടിവെള്ളം, വൈദ്യുതി, ജല സബ്‌സിഡികളുടെ തുടർച്ച എന്നിവയും വാഗ്ദാനം ചെയ്തു. സ്‌കൂളുകളിൽ ദേശഭക്തി കരിക്കുലവും. അധികാരത്തിൽ തിരിച്ചെത്തിയാൽ അടുത്ത അഞ്ച് വർഷവും വിദ്യാഭ്യാസത്തിനായിരിക്കും മുൻഗണനയെന്നും കെജ്രിവാൾ പറഞ്ഞു.

മറുവശത്ത് ബിജെപി പ്രചാരണം ഷഹീൻബഹാഗിനെ ചുറ്റിപ്പറ്റിയായിരുന്നു. രണ്ടുമാസമായി അവിടെ തുടരുന്ന പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള സമരം ദേശവിരുദ്ധമെന്ന പ്രചാരണത്തിനാണ് ബിജെപി ഊന്നൽ നൽകിയത്. രാജ്യത്തിന്റെ സമാധാനവും മതസൗഹാർദ്ദവും കെടുത്താനുള്ള സമരമായാണ് തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിൽ തന്നെ മോദി ഷഹീൻബാദ് സമരത്തെ വിശേഷിപ്പിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമർശങ്ങളുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പലവട്ടം ഇടപടെണ്ടി വന്നിരുന്നു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെ പ്രചാരണത്തിൽ നിന്് 96 മണിക്കൂർ വിലക്കി. അതുപോലെ. പശ്ചിമഡൽഹിയിൽ എംപി വർമയെയും വിലക്കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെയും കമ്മീഷൻ വിമർശനമുണ്ടായി.

1998 മുതൽ 2013 വരെ ഡൽഹി മൂന്നുവട്ടം ഭരിച്ച കോൺഗ്രസിന് പ്രചാരണത്തിൽ പഴയ തീപ്പൊരി കാണാനില്ലായിരുന്നു. വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് മാത്രമാണ് രാഹുലും പ്രിയങ്കയും ഒക്കെ റാലികൾ സംഘടിപ്പിച്ചത്. ഷീല ദീക്ഷിത്തിന്റെ കാലത്തെ വികസന പ്രവർത്തനങ്ങളായിരുന്നു അവരുടെ പ്രചാരണായുധം.

എഎപി വീണ്ടും അധികാരത്തിലെത്തിയാൽ, എട്ട് വർഷം പ്രായമായ പാർട്ടിക്ക് അതൊരു കുതിച്ച് ചാട്ടം തന്നെയാവും. പാർട്ടിയെ ദേശീയതലത്തിൽ കൂടുതൽ വ്യാപിപ്പിക്കാൻ അത് കെജ്രിവാളിനെ പ്രേരിപ്പിച്ചേക്കും,. ബിജെപി ജയിച്ചാൽ അത് നിയമസഭാ തിരഞ്ഞെടുപ്പിൽ സമീപകാലത്ത് നേരിട്ട ക്ഷീണത്തെ മറക്കാനുള്ള ഊർജ്ജമാകും, ഒപ്പം ബിഹാർ തിരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള ഇന്ധനവും. ഏതായാലും എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയാകുമോയെന്ന ആകാംക്ഷയിലാണ് എല്ലാവരും.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read