വാർത്ത

രണ്ടു വാക്സിനും എടുത്തവരുടെ എണ്ണം ഒരു കോടി കടന്നു; 1887 രോഗികളും പത്ത് മരണങ്ങളുമായി ഞായറാഴ്‌ച്ച ബ്രിട്ടന്റെ കോവിഡ് പ്രതിരോധം ഫലപ്രദം; ഇന്ത്യയിൽ കോവിഡ് വ്യാപിക്കുമ്പോൾ ബ്രിട്ടൻ വിജയ വഴിയിൽ

ലണ്ടൻ: ഇന്നലെ ബ്രിട്ടനിൽ രോഗവ്യാപനതോത് വർദ്ധിക്കുന്ന കാഴ്‌ച്ചയാണ് കണ്ടതെങ്കിലും അതിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. കഴിഞ്ഞ ഞായറഴ്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നലെ രോഗവ്യാപന തോതിൽ 8.7 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 1,882 പേർക്കാണ് ബ്രിട്ടനിൽ ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതുപോലെ പ്രതിദിന കോവിഡ് മരണനിരക്കിലും ഇന്നലെ വർദ്ധനവുണ്ടായി. കഴിഞ്ഞ ഞായറാഴ്‌ച്ച ഏഴ് മരണങ്ങൾ മാത്രം രേഖപ്പെടുത്തിയപ്പോൾ ഇന്നലെ പത്ത് കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്.

അതേസമയം, ബ്രിട്ടനിൽ ആകെമാനം 9.9 മില്ല്യൺ ആളുകൾക്ക് വാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ചുകഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതോടൊപ്പം 33 മില്യൺ ആളുകൾക്ക് ആദ്യ ഡോസും നൽകിക്കഴിഞ്ഞു. വാക്സിൻ പദ്ധതി പ്രതീക്ഷിച്ച വേഗതയിൽ തന്നെ മുന്നേറുന്നു എന്നാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ളഅതിവ്യാപന ശേഷിയുള്ള ഇനം വൈറസുകളെ കണ്ടെത്തിയതിനു ശേഷം ഇന്നലെ രോഗവ്യാപനതോതിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് ചെറിയതോതിലാണെങ്കിലും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

മാത്രമല്ല, പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവ ഭാഗികമായിട്ടാണെങ്കിലും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതിനു ശേഷമുള്ള ആദ്യ ഞായറാഴ്‌ച്ചയായിരുന്നു ഇന്നലെ. അതുകൊണ്ടു തന്നെ ഇന്നലെ രോഗവ്യാപനതോതിൽ ഉണ്ടായ വർദ്ധനവ് ലോക്ക്ഡൗൺ ഇളവുകളെ കുറിച്ചുള്ള ആശങ്കയ്ക്കും വഴിതെളിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യൻ ഇനം രോഗവ്യാപനത്തിന് ആക്കം കൂട്ടുക മാത്രമല്ല, വാക്സിനിൽ നിന്നും ഭാഗികമായ പ്രതിരോധ ശേഷിയും കൈവരിച്ചിട്ടുണ്ടെന്ന് വിദഗ്ദർ പറയുന്നു. ആന്റിബോഡികളെ കണ്ണുവെട്ടിച്ച് ശരീരകോശങ്ങളിൽ കടന്നുകയറാൻ സഹായിക്കുന്ന തരത്തിലുള്ള ഒരു ജനിതകമാറ്റമാണ് ഇതിന് സംഭവിച്ചിട്ടുള്ളത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ഒരാഴ്‌ച്ച കൊണ്ട് ബ്രിട്ടനിൽ ഇന്ത്യൻ ഇനം ബാധിച്ച രോഗികളുടെ എണ്ണം ഇരട്ടിയായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, വാക്സിൻ നൽകുന്ന പ്രതിരോധത്തെ പൂർണ്ണമായും ചെറുക്കുവാനുള്ള കെൽപ് ഇന്ത്യൻ ഇനത്തിനില്ലെന്നാണ് ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്യുണൈസഷൻ അംഗം പ്രൊഫസർ ആഡം ഫിൻ ഇന്നലെ വെളിപ്പെടുത്തിയത്. അതുകൊണ്ടുതന്നെ അതിന്റെ വ്യാപനം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകുന്ന പ്രക്രിയയെ പുറകോട്ട് അടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറസുകൾക്ക് ജനിതകമാറ്റം സംഭവിക്കുന്നതിനനുസരിച്ച് സവധാനം അവ വാക്സിനുകൾക്കെതിരെ പ്രതിരോധശേഷി നേടും. എന്നാൽ അത് പെട്ടൊന്നു ദിവസം സംഭവിക്കുകയില്ലെന്നും അതുകൊണ്ടുതന്നെ ബോറിസ് ജോൺസന്റെ ലോക്ക്ഡൗൻ ഇളവുകൾ നൽകുന്ന പദ്ധതിയെ കുറിച്ച് ഒരു പുനരവലോകനത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read