വാർത്ത

മകൾ സിംഹത്തിന്റെ വീറുള്ളവളെന്നും ഏതുദുർഘട സാഹചര്യത്തെ നേരിടാൻ പോന്നവളെന്നും രാഗിണി ദ്വിവേദിയുടെ അമ്മ; താരം അർദ്ധരാത്രി വരെ കരയുക ആയിരുന്നുവെന്നും പുലർച്ചെ വരെ ഉറങ്ങിയില്ലെന്നും ജയിൽ അധികൃതർ; മയക്കുമരുന്നു കേസിൽ രാഗിണി കഴിയുന്നത് പരപ്പന അഗ്രഹാര ജയിലിലെ ക്വാറന്റൈൻ സെല്ലിൽ; ജയിലിൽ പോകുമ്പോൾ ചിരിച്ചുകൊണ്ട് കൈവീശിയ താരം ഇപ്പോൾ ആകെ വിഷാദത്തിൽ

 ബെംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലാകുമ്പോൾ കന്നഡ നടി രാഗിണി ദ്വിവേദി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ആരാധകരെ നോക്കി കൈവീശിയാണ് അറസറ്റിനെ നേരിട്ടത്. എന്നാൽ, ജുഡീഷ്യൽ കസ്റ്റഡിൽ വിട്ട് ഒരുദിവസം കഴിയുമ്പോൾ നടി ആകെ സംഘർഷത്തിലാണ്. പരപ്പന അഗ്രഹാര ജയിലിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ക്വാറന്റൈൻ സെല്ലിലാണ് രാഗിണി കഴിയുന്നത്. ഡോപ് ടെസ്റ്റിൽ മൂത്രസാമ്പിളിൽ കൃത്രിമം കാണിച്ചും മറ്റും ഡോക്ടർമാരെ പറ്റിക്കാൻ നോക്കിയ രാഗിണിക്ക് ഇപ്പോൾ പഴയ ജാടയൊന്നുമില്ലെന്ന് ജയിൽ അധികൃതർ പറയുന്നു.

അർദ്ധരാത്രി വരെ കരയുകയായിരുന്നു താരം. പുലർച്ചെ വരെ ഉറങ്ങിയതുമില്ല. പ്രഭാത ഭക്ഷണം കഴിക്കാനും വിസമ്മതിച്ചു. പുറംവേദനയുണ്ടെന്നും പരാതി പറഞ്ഞു. ഉച്ചകഴിഞ്ഞാണ് ഭക്ഷണം കഴിച്ച് അല്പനേരം ഉറങ്ങിയത്. സെല്ലിൽ കൊണ്ടുവന്നപ്പോൾ അന്തേവാസികളിൽ പലരും രാഗിണിയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവർ അതിന് കൂട്ടാക്കിയില്ല.

മുൻകരുതലെന്ന നിലയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 10 ദിവസത്തേക്ക് ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം കോവിഡ് പരിശോധന നടത്തും. റിപ്പോർട്ട് നെഗറ്റീവാണെങ്കിൽ, വനിതാ സെല്ലിലെ പൊതുബാരക്കിലേക്ക് മാറ്റും. അന്വേഷണവുമായി രാഗിണി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. മല്ലേശ്വരത്തെ കെ.സി. ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോൾ മൂത്രസാമ്പിളിൽ വെള്ളം ചേർത്തു നൽകിയത് വലിയ വിവാദമായിരുന്നു. ഇത് ഡോക്ടർമാർ കൈയോടെ പിടികൂടുകയും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.

രവിശങ്കർ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് രാഗിണിയിലേക്ക് അന്വേഷണം നീളുന്നത്. ഇയാൾ പാർട്ടികളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. ഇതിൽ രാഗിണിയും പങ്കെടുത്തിട്ടുണ്ട്. രവിശങ്കർ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് ഇവർക്ക് അറിവുണ്ടായിരുന്നു. കന്നഡ സിനിമാമേഖലയുമായി രവിശങ്കറിനെ ബന്ധപ്പെടുത്തിയിരുന്നത് രാഗിണിയാണെന്ന വ്യക്തമായ തെളിവുകൾ ലഭിച്ചതായി സെൻട്രൽ ക്രൈം ബ്രാഞ്ച് പറഞ്ഞു. രാഗിണിക്ക് മയക്കുമരുന്ന് സംഘവുമായി നേരിട്ടു ബന്ധമുണ്ട്. യെലഹങ്കയിലെ വീട്ടിൽ പാർട്ടികളിലടക്കം മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലിൽ കണ്ടെത്തി. രാഗിണി ദ്വിവേദി അറസ്റ്റിലായതോടെ കന്നഡ ചലച്ചിത്രമേഖലയുമായി മയക്കുമരുന്ന് മാഫിയയ്ക്കുള്ള കൂടുതൽ ബന്ധങ്ങൾ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെ നടി സഞ്ജന ഗൽറാണിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാഗിണിയുടെ മാതാപിതാക്കൾ അഭിഭാഷകനൊപ്പം ജയിലിൽ എത്തിയെങ്കിലും കാണാൻ ജയിൽഓഫീസർ അനുമതി നൽകിയില്ല. കുറച്ചുദിവസം കൂടി കാത്തിരിക്കാനായിരുന്നു നിർദ്ദേശം. തന്റെ മകൾ സിംഹത്തെ പോലെയാണെന്നും, ഇതുപോലെ ദുർഘടമായ സാഹചര്യങ്ങളെ നേരിടാൻ അവൾക്ക് അറിയാമെന്നും രാഗിണിയുടെ അമ്മ പറഞ്ഞു. 10 വർഷമായി സിനിമാ രംഗത്തുണ്ട്. അടുത്തിടെയാണ് ഒരു ഫ്‌ളാറ്റ് വാങ്ങിയത്. മൂന്നു ഫ്‌ളാറ്റുകളുണ്ടെന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. സ്വത്ത് വിവവരങ്ങൾ എൻഫോഴ്‌മെന്റിനെ അറിയിച്ചിട്ടുണ്ടെന്നും രാഗിണിയുടെ അമ്മ പറഞ്ഞു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read