വാർത്ത

2013 ൽ പതിനെട്ട് പേർ മാത്രം അപേക്ഷിച്ച സംവരണ തസ്തികയിൽ അപേക്ഷിച്ച് ജോലി കിട്ടാത്ത പി.കെ.ബിജുവിന്റെ ഭാര്യയ്ക്ക് 2020 ൽ 140 അപേക്ഷകരിൽ ഒന്നാമതായി ജനറൽ ലിസ്റ്റിൽ ഇടം പിടിച്ചു; ജോലിക്കായി സമർപ്പിച്ച പ്രബന്ധം ഈച്ചക്കോപ്പി: മറ്റൊരു യുവ നേതാവ് കൂടി പിൻവാതിൽ നിയമന വിവാദത്തിൽ

തിരുവനന്തപുരം;തിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെ പിന്നോട്ടട്ടിച്ച പലവിവാദങ്ങളിൽ ഒന്നായിരുന്നു പിൻവാതിൽ നിയമനങ്ങൾ. കെ.ടി.ജലീലിന്റെ ബന്ധുനിയമനം കൂടാതെ, സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് പിൻവാതിൽ നിയമനം തരപ്പെടുത്താനുള്ള നീക്കങ്ങളാണ് പൊളിഞ്ഞത്. കണ്ണൂർ സർവകലാശാലയിൽ എ.എൻ.ഷംസീറിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദം ഇപ്പോഴും തുടരുകയാണ്. അതിനിടെ, മുൻ എംപിയും സിപിഎം നേതാവുമായ പി കെ ബിജുവിന്റെ ഭാര്യയ്ക്ക് കേരള സർവ്വകലാശാലയിൽ അസിസ്റ്റന്റ്റ് പ്രൊഫസറായി നിയമനം നൽകിയത് വിവാദത്തിലായിരിക്കുകയാണ്. ഇത്തവണ ഗവേഷണ പ്രബന്ധങ്ങളിലെ ഡേറ്റ പകർത്തിയതാണെന്നാണ് പരാതി.

അഭിമുഖത്തിൽ പങ്കെടുത്ത ഉയർന്ന യോഗ്യതയുള്ളവരെ തഴഞ്ഞ് വിജി വിജയന് നിയമനം നൽകിയെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ഗവർണർക്കും യുജിസി ചെയർമാനും വൈസ് ചാൻസലർക്കും നൽകി. സിപിഎമ്മിന്റെ മുൻ എംപി പി.കെ. ബിജുവിന്റെ ഭാര്യയ്ക്കു കേരള സർവകലാശാലയിൽ അസി.പ്രഫസർ നിയമനം ലഭിക്കാൻ സമർപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിലെ ഡേറ്റ പകർത്തിയതാണെന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആരോപിച്ചു. ഇതിനെതിരെ നടപടി വേണമെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള പരാതിയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നൽകിയത്.

സർവകലാശാലയുടെ ബയോകെമിസ്ട്രി പഠന വകുപ്പിലാണു നിയമനം നൽകിയത്. 2013 ൽ സംവരണ തസ്തികയിലേക്ക് 18 അപേക്ഷകരാണ് ഉണ്ടായിരുന്നതെങ്കിലും ബിജുവിന്റെ ഭാര്യയ്ക്ക് നിയമനം ലഭിച്ചില്ല. 2020 ൽ അപേക്ഷിച്ച 140 പേരിൽ നിന്നാണ് ഓപ്പൺ തസ്തികയിൽ ഒന്നാം റാങ്ക് ലഭിച്ചത്. ഉന്നത യോഗ്യതകളുള്ള ഉദ്യോഗാർഥികളെ ഒഴിവാക്കിയാണു നിയമനമെന്ന് അന്നു തന്നെ പരാതി ഉയർന്നിരുന്നു. രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങൾ നിയമനത്തിനു പരിഗണിച്ചിരുന്നു. അതിനു ലഭിച്ച മാർക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നൽകിയതെന്നു കമ്മിറ്റിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടി.

പ്രബന്ധങ്ങൾ കോപ്പിയടിച്ചതു സംബന്ധിച്ച പരാതി മുൻപ് പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഡേറ്റ കോപ്പിയടിച്ചെന്ന പരാതി കേരള സർവകലാശാലയിൽ ആദ്യമാണ്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട 'പബ്പീർ' വെബ്‌സൈറ്റ് വഴിയാണു ഡേറ്റയിലെ സാദൃശ്യം കണ്ടെത്തിയത്. ഡേറ്റ തട്ടിപ്പ് പരിശോധിക്കാൻ വിദഗ്ധരെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതു സർവകലാശാലയുടെ യശസ്സിനെ കളങ്കപ്പെടുത്തുന്നതിനാൽ മാതൃകാപരമായി ശിക്ഷിക്കണമെന്നും നിയമനം റദ്ദാക്കണമെന്നും കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും ആവശ്യപ്പെട്ടു. ബയോ കെമിസ്ട്രി വിഭാഗത്തിലേക്ക് നടന്ന നിയമനമാണ് വിവാദമായിരിക്കുന്നത്. ഉയർന്ന യോഗ്യതയും നിരവധി ഗവേഷണ പ്രബന്ധവുമുള്ള നൂറോളം ഉദ്യോഗാർത്ഥികളെ തഴഞ്ഞ് പി കെ ബിജുവിന്റെ ഭാര്യ വിജി വിജയന് രാഷ്ട്രീയ പിൻബലത്തിന്റെ പേരിൽ നിയമനം നൽകിയെന്ന് നേരത്തെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു.

എന്നാൽ അഭിമുഖത്തിൽ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച വിജി വിജയന് നിയമനം നൽകിയതിൽ തെറ്റില്ലെന്നായിരുന്നു കേരള സർവ്വകലാശാല വി സിയുടെ നിലപാട്. എട്ട് വർഷം മുമ്പ് എംപി യായിരിക്കെ തന്നെ സർവ്വകലാശാലയിൽ നടന്ന അദ്ധ്യാപക നിയമനത്തിൽ ഭാര്യയ്ക്ക് നിയമനം നൽകിയില്ലെന്ന് കാണിച്ച് ബിജു രംഗത്തു വന്നിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read