വാർത്ത

മാർ ആലഞ്ചേരിയെ പുറത്താക്കാനുള്ള എല്ലാ നീക്കവും പൊളിഞ്ഞതോടെ വ്യാജ പ്രചരണങ്ങൾ ശക്തമാക്കി വിമത വൈദികർ; ഒടുവിൽ ശ്രമം സ്ത്രീവിരുദ്ധനാക്കി മാറ്റാൻ; ചർച്ച് ആക്ട് നടപ്പിലാക്കാൻ നടത്തിയ പ്രതിഷേധവും മാർ ആലഞ്ചേരിക്കെതിരെയെന്ന് പറഞ്ഞവർ രാജ്യനിയമത്തേക്കാൾ വലുതാണ് സഭാ നിയമം എന്ന് മാർ ആലഞ്ചേരി പറഞ്ഞുവെന്നും പ്രചരിപ്പിച്ചു; വിമതരുടെ വാക്കുകൾ കേട്ടതു പോലെ വിളമ്പി മാധ്യമങ്ങളും

കൊച്ചി: സിറോ മലബാർ സഭയുടെ പരമാധ്യക്ഷൻ കർദിനാൾ മാർ ആലഞ്ചേരിയെ എങ്ങനേയും പുറത്താക്കിയേ അടങ്ങൂവെന്ന വാശിയിലാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ. അതിനായി ആലഞ്ചേരിക്കെതിരെ നിരന്തരം വാർത്തകളെത്തിക്കുകയാണ് അവർ. ഭൂമി ഇടപാടിൽ കെസിബിസിയുടെ ഒത്തുതീർപ്പ് എത്തിയതോടെ ആലഞ്ചേരിക്കെതിരായ നീക്കങ്ങൾ പൊളിഞ്ഞിരുന്നു. അതിന് ശേഷം പൊതു സമൂഹത്തിൽ കർദിനാളിനെ അപമാനിക്കാനും താറടിച്ചു കാണിക്കാനുമാണ് ശ്രമം. ഇതിന്റെ ഭാഗമായി രാജ്യത്തെ നിയമം സഭയ്ക്ക് ബാധകമല്ലെന്ന് കർദിനാൽ പറഞ്ഞുവെന്ന് പോലും വാർത്ത എത്തി. ഇപ്പോൾ കർദിനാളിനെ സ്ത്രീവിരുദ്ധനാക്കാനാണ് നീക്കം.

പെസഹ ദിവസം സ്ത്രീകളുടെ കാൽ കഴുകേണ്ടെന്ന കർദിനാളിന്റെ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ കർദിനാൾ വിരുദ്ധ വൈദിക വിഭാഗം രംഗത്ത് എത്തിയത് കരുതലോടെയാണ്. പെസഹദിനത്തിൽ സ്ത്രീകളുടെ കാൽ കഴുകേണ്ടെന്ന് സിറോ മലബാർ സഭയുടെ തീരുമാനം. ഇത് സംബന്ധിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പെസഹ ദിനത്തിൽ സർക്കുലർ പുറത്തിറക്കിയിരുന്നു. പരമ്പരാഗത രീതിയിൽ പുരുഷന്മാരുടെയും ആൺകുട്ടികളുടെയും കാലുകൾ കഴുകിയാൽ മതിയെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കർദിനാളിന്റെ ഉത്തരവിനെ വൈദികർ വിമർശിക്കുന്നത്. എല്ലാം അറിയാവുന്ന വൈദികരാണ് തെറ്റായ പ്രചരണം നടത്തുന്നത്. ഇത് മാധ്യമങ്ങൾ അതേ പോലെ നൽകുകയും ചെയ്യുന്നു. അങ്ങനെ കർദിനാളിനെ മോശപ്പെടുത്താൻ മുഖ്യധാരാ മാധ്യമങ്ങളും സജീവമായി ഇടപെടൽ നടത്തുന്നു.

ആഗോള കത്തോലിക്ക സഭയിൽ 2,000 വർഷത്തോളമായി നിലനിന്ന പാരമ്പര്യങ്ങളെ മാറ്റിക്കൊണ്ട് കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീകൾക്കും പങ്കാളിത്തം നൽകണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത് ഫ്രാൻസിസ് മാർപാപ്പയായിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശപ്രകാരം കാൽ കഴുകലിന് സ്ത്രീകളെക്കൂടി പരിഗണിക്കണമെന്ന് കാട്ടി വത്തിക്കാൻ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ, സിറോ മലബാർ സഭയുടെ ആസ്ഥാനമായ മൗണ്ട് സെയ്ന്റ് തോമസിൽ ചേർന്ന സിനഡ് മാർപാപ്പയുടെയും കർദിനാൾ സംഘത്തിന്റെയും നിർദ്ദേശം തള്ളുകയായിരുന്നു. പൗരസ്ത്യസഭകളുടെ ആരാധനാ ക്രമത്തിൽ കാൽകഴുകൽ ശുശ്രൂഷയ്ക്ക് പ്രത്യേക പദവിയാണുള്ളത്. ഇതിനെ തള്ളിക്കളയാനാകില്ലെന്നാണ് സിറോ മലബാർ സഭയുടെ വാദം. ഇത് സിനഡ് തീരുമാനമാണ്. ഇതാണ് സർക്കുലറായി കർദിനാൾ പുറത്തിറക്കിയത്. എന്നാൽ ഈ തീരുമാനം സിനഡിന്റേതല്ല കർദിനാളിന്റേതാണെന്ന് വരുത്തി തീർത്തി ആലഞ്ചേരിയെ മോശക്കാരനാക്കാനാണ് വൈദികരിൽ ഒരു വിഭാഗത്തിന്റെ നീക്കം.

സഭയിൽ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണ്. കാനോനിക നിയമങ്ങളും ഇത് ഉറപ്പു നൽകുന്നുണ്ട്. അങ്ങനെയിരിക്കെ പെസഹ ദിവസം പുരുഷന്മാരുടെ കാലുകൾ മാത്രം കഴുകിയാൽ മതിയെന്ന മാർ ജോർജ് ആലഞ്ചേരിയുടെ ഉത്തരവ് സഭാ വിരുദ്ധമെന്നാണ് വൈദികരുടെ വാദം. യേശു 12 പുരുഷന്മാരുടെ കാലുകളാണ് കഴുകിയതെന്നും അതിന്റെ പ്രതീകമായിട്ടാണ് കാൽ കഴുകൽ ശുശ്രൂഷയെന്നുമാണ് സഭാ നേതൃത്വത്തിന്റെ മറുവാദം. എന്നാൽ, കാൽ കഴുകലിലൂടെ ഉദ്ദേശിക്കുന്നത് ഇടയൻ ഭൃത്യനായി മാറുന്ന മഹത്തായ സന്ദേശമാണെന്നും അതിന് സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നും വൈദികർ പറയുന്നു. മാർപാപ്പയ്ക്ക് സ്ത്രീകളുടെ കാൽ കഴുകാമെങ്കിൽ കർദിനാളിനായിക്കൂടെ എന്നാണ് ഇവരുടെ ചോദ്യം. എന്നാൽ സിനഡിന്റെ തീരുമാനത്തിൽ കർദിനാളിന് ഒന്നും ചെയ്യാനാകില്ല. ഇത് അനുസരിക്കുക മാത്രമേ വഴിയുള്ളൂ. അങ്ങനെ സിനഡിന്റെ കൂട്ടായ തീരുമാനം പോലും കർദിനാളിന്റെ പുറത്ത് ചാരി വാർത്തി കൊടുപ്പിക്കുകയാണ് വിമത വൈദികർ.

സ്ത്രീകളുടെ കാൽ കഴുകേണ്ടെന്ന കർദിനാളിന്റെ ഉത്തരവിന് സിനഡ് നൽകിയ പിന്തുണ ചോദ്യം ചെയ്യാനാണ് വൈദികരുടെ നീക്കം. അടുത്ത സമിതി യോഗങ്ങളിൽ തന്നെ ഇക്കാര്യം അജണ്ടയിൽ ഉൾപ്പെടുത്തി അവതരിപ്പിക്കുമെന്ന് ഫാ. ജോസഫ് വയലിക്കോടത്ത് അറിയിച്ചു.സ്ത്രീകളുടെ കാലും കഴുകാം എന്ന് പോപ്പ് ഫ്രാൻസിസ് നടത്തിയ അഭിപ്രായവും സീറോ മലബാർ മെത്രാന്മാരുടെ സിനഡ് ചർച്ച ചെയ്തു വേണ്ട എന്ന് തീരുമാനിക്കുക ആയിരുന്നു. സിനഡ് തീരുമാനം നടപ്പിലാക്കേണ്ട ബാധ്യത മേജർ ആർച് ബിഷപ്പിനല്ലാതെ മറ്റാർക്കാണ്. അത് മേജർ ആർച് ബിഷപ്പിന്റെ വ്യകതിപരമായ നിലപാടാക്കി ചിത്രീകരിക്കുന്നതുകൊടും ക്രൂരതയാണ്. കഴഞ്ഞ ദിവസം ചർച്ച ആക്ട് നടപ്പിലാക്കണം എന്നാവശ്യപ്പെട്ടു ചിലർ നടത്തിയ പ്രതിഷേധവും ഇവർ മാർ ആലഞ്ചേരിക്കെതിരെയുള്ള സമരമാക്കി മാറ്റിയിരുന്നു. ഇതെല്ലാം കർദിനാളിനെ പൊതുസമൂഹത്തിൽ മോശക്കാരനാക്കാനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു. ഇത്തരക്കാർ മുതലെടുക്കുന്നത് സഭയിലെ പ്രശ്ങ്ങളെ കുറിച്ച് സാധാരണക്കാർക്കുള്ള അജ്ഞതയാണ്. പൊതു സമൂഹത്തിനു ഇതൊക്കെ കേൾക്കുമ്പോൾ മാർ ആലഞ്ചേരി ഒരു തട്ടിപ്പുകാരൻ ആണ് എന്ന് തോന്നുക സ്വാഭാവികം. ഇതിലൂടെ കർദിനാളിനെതിരെ പൊതുവികാരം ഉണ്ടാക്കുകയാണ് ലക്ഷ്യം.

നേരത്തെ രാജ്യ നിയമത്തെ കർദിനാൾ തള്ളിപ്പറഞ്ഞുവെന്നും വിവാദമുണ്ടാക്കി. ഇങ്ങനെ രാജ്യത്തിന് എതിരാണ് കർദിനാൾ എന്ന് വരുത്തി തീർക്കാനാണ് വിമതരുടെ ശ്രമം. ഇതിനെ സഭ പ്രസ്താവനയിലൂടെ പ്രതിരോധിച്ചിരുന്നു. രാജ്യത്തിന്റെ നിയം അനുസരിച്ച് ജീവിക്കുക എന്നത് പൗരന്റെ കടമയാണ്. എന്നാൽ ദൈവത്തിന്റെ നിയമത്തിന് പ്രാമുഖം കൊടുക്കുക. രാഷ്ട്രത്തിന്റെ നീതി കൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കാമെന്ന് വിചാരിക്കുന്നത് തെറ്റാണ്. സഭയിൽ പോലും പലപ്പോഴും അത് നടക്കുന്നുണ്ട്. കോടതി വിധികൾ കൊണ്ട് സഭയെ നിയന്ത്രിക്കാം എന്ന് നിശ്ചയിക്കുന്നവർ സഭയ്ക്കുള്ളിലുണ്ട്. കർത്താവ് പറഞ്ഞു നിങ്ങൾ ദൈവത്തിന്റെ രാജ്യവും അവിടുത്ത നീതിയും അന്വേഷിക്കുക. ബാക്കിയുള്ളതെല്ലാം നിങ്ങൾക്ക് കൂട്ടിച്ചേർക്കപ്പെടും-ഇതായിരുന്നു കർദിനാൾ ഉദ്ദേശിച്ചതെന്ന് സഭ പത്രക്കുറിപ്പും ഇറക്കി.

പൂർണ്ണമായ നീതി ദൈവത്തിന്റെ നിയമങ്ങൾ അനുസരിച്ച് മാത്രമേ ലഭിക്കൂവെന്നാണ് കർദിനാൾ വിശദീകരിച്ചത്. ഇതിനെയാണ് തെറ്റായി വ്യാഖ്യാനിച്ച് കർദിനാൾ രാജ്യ നിയമത്തിന് എതിരാണെന്ന് വരുത്തി തീർത്തത്. വിശ്വാസ വിഷയങ്ങളെ ആയുധമാക്കി മറ്റുള്ളവരുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുന്നത് മാധ്യമ നീതിക്ക് ചേർന്നതല്ലെന്ന് സഭാ വക്താവ് വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ ഈ വിവാദം കെട്ടടങ്ങി. തൊട്ട് പിന്നാലെയാണ് സ്ത്രീ കാൽകഴുകേണ്ടതെന്ന സിനഡ് തീരുമാനവും കർദിനാളിന്റേത് മാത്രമായി അവതരിപ്പിച്ച് നേട്ടമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നത്.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read