വാർത്ത

ബോട്ട് തെന്നിയപ്പോൾ വെള്ളത്തിലേക്ക് വീണു; എല്ലാവരും ഉറക്കത്തിലായപ്പോൾ കടലിൽ വീണത് ആരുമറിഞ്ഞില്ല; ശക്തമായ കാറ്റിലും പ്രതികൂല കാലാവസ്ഥയിലും ആഴക്കടലിൽ നീന്താൻ തുണയായത് കടലമ്മയുമായി 17 വർഷമായുള്ള ആത്മബന്ധം; ഒടുവിൽ ശ്വാസം വീണത് രക്ഷാ ബോട്ടിന്റെ സൈറൺ കേട്ടപ്പോഴും; അഞ്ചര മണിക്കൂർ മരണത്തെ മുന്നിൽ കണ്ടിട്ടും കടലിൽ നീന്തി അത്ഭുതകരമായി കരപറ്റി രഞ്‌ജേഷ്

കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ കാൽതെന്നി കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളി യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ബേപ്പൂർ മാറാട് സ്വദേശി കോതന്റെകത്ത് രമേശന്റെ മകൻ രഞ്ജേഷ് (31) ആണ് ബോട്ടിൽ നിന്നും കടലിൽ വീണു അഞ്ചര മണിക്കൂറിന് ശേഷം രക്ഷപ്പെട്ടത്.തിരൂർ കൂട്ടായിക്ക് പടിഞ്ഞാറ് കടലിൽ ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അപകടം. പതിനൊന്നരയോടെയാണ് കടലിൽ കിടന്ന യുവാവിനെ മറ്റൊരു ബോട്ടിലെ തൊഴിലാളികൾ രക്ഷിച്ചത്.

ശനിയാഴ്ച പകൽ മൂന്നിന് ബേപ്പൂർ ഫിഷിങ്ങ് ഹാർബറിൽ നിന്നും മീൻ പിടിത്തത്തിന് പോയ ബേപ്പൂർ സ്വദേശി വലിയകത്ത് അബ്ദുൽ അസീസിന്റെ ഉടമസ്ഥതയിലുള്ള 'മിസ്ബാഹ്'' എന്ന ബോട്ടിലെ തൊഴിലാളിയായ രഞ്ജേഷ് അബദ്ധത്തിൽ കടലിൽ വീണത് ബോട്ടിലുള്ള മറ്റു പതിനൊന്നു പേരും വൈകിയാണറിഞ്ഞത്. രാവിലെ ഒപ്പമുണ്ടായിരുന്ന ബോട്ടുകാരാണ് ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. ഉടൻ മറൈൻ എൻഫോഴ്സ്മെന്റ് രക്ഷാ ബോട്ടുമായി പുറപ്പെട്ടു. മത്സ്യത്തൊഴിലാളികളും ബോട്ടുകളിലും വള്ളങ്ങളിലും തെരച്ചിൽ തുടരവെയാണ് മംഗളൂരുവിൽ നിന്നുള്ള ബോട്ടിലെ തൊഴിലാളികൾ കടലിൽ നീന്തുകയായിരുന്ന രഞ്ജേഷിനെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.

അഞ്ചര മണിക്കൂറോളമാണ് രഞ്ജേഷ് ആഴക്കടലിൽ നീന്തിയത്. രക്ഷപ്പെടാനാവുമെന്ന് പ്രതീക്ഷയില്ലായിരുന്നെന്ന് രഞ്ജേഷ് പറഞ്ഞു. എന്നാൽ കടലിനെ നന്നായി അറിയാവുന്നതും ഏറെ നേരം നീന്താൻ കഴിയുമെന്ന വിശ്വാസവും ചെറിയ പ്രതീക്ഷ പകർന്നു. ശക്തമായ കാറ്റിലുണ്ടായ ഓളത്തിൽ ബോട്ടൊന്ന് ചെരിഞ്ഞതാണ് അപകടത്തിന് കാരണമായത്. ബോട്ടിലുള്ള മറ്റുള്ളവർ ഉറക്കത്തിലായിരുന്നു. ഇടയ്ക്ക് മൂത്രമൊഴിക്കാനായി എഴുന്നേറ്റപ്പോഴാണ് അപകടം. രാത്രിയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചോർക്കുമ്പോൾ രഞ്ജേഷിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല.

കാറ്റ് ശക്തമായതുകൊണ്ട് നീന്തുന്നത് ഏറെ പ്രയാസകരമായിരുന്നു. എന്നാൽ ആത്മധൈര്യം കൈവിടാതെ നീന്തുകയായിരുന്നു. മരണം മുന്നിൽ കണ്ടപ്പോൾ ദൂരെ നിന്നും ബോട്ടിന്റെ ശബ്ദം കേട്ടപ്പോഴാണ് ആശ്വാസമായതെന്നും അദ്ദഹം പറഞ്ഞു. പതിനാലാം വയസ്സ് മുതൽ മത്സ്യബന്ധത്തിന് പോയിത്തുടങ്ങിയ ഈ മുപ്പത്തൊന്നുകാരന് കടലിനോടുള്ള വിശ്വാസമാണ് ആത്മധൈര്യമായി കൂടെയുണ്ടായിരുന്നത്. അതു തന്നെയാണ് അഞ്ചര മണിക്കൂറോളം കടലിൽ നീന്താനും ഈ യുവാവിനെ സഹായിച്ചത്. മറൈൻ എൻഫോഴ്സ്മെന്റിന്റെ രക്ഷാ ബോട്ടിന്റെ കൂടി സഹായത്തോടെ പകൽ ഒന്നരയോടെ ബേപ്പൂർ ഹാർബറിൽ എത്തിച്ച യുവാവിനെ ഫിഷറീസ് അധികൃതർ അടുത്തുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി.

കെ വി നിരഞ്ജന്‍ മറുനാടന്‍ മലയാളി ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍.

MNM Recommends


Most Read