വാർത്ത

നിരവധി രക്ഷിതാക്കൾ സംഘടിച്ചു വന്ന് 'കിത്താബ്' പിൻവലിച്ചില്ലെങ്കിൽ ടിസി ആവശ്യപ്പെട്ടു; ഒറ്റയടിക്ക് അഞ്ഞൂറോളം കുട്ടികളെ കുറയ്ക്കുമെന്ന് ആയപ്പോൾ നവോത്ഥാനം വിട്ട് സിപിഎം ട്രസ്റ്റ് പ്രായോഗിക വാദികളായി; 'സ്വർഗ്ഗത്തിൽ ഹൂറന്മാരുണ്ടോ?' എന്ന് ചോദിച്ച് വിവാദമായ നാടകത്തിന് അനുമതി നിഷേധിച്ചത് സ്‌കൂൾ അധികൃതർക്കു നേരെ വന്ന കടുത്ത സമ്മർദം; ഇതേ സമ്മർദം സാംസ്കാരിക പ്രവർത്തകർക്ക് നേരെയുമെന്ന് റഫീഖ് മംഗലശ്ശേരി: വീണ്ടും ആളിക്കത്തി കിത്താബ് വിവാദം

കോഴിക്കോട്: വിവാദമായ കിത്താബ് നാടകം സംസ്ഥാന സ്‌കുൾ കലോത്സവത്തിലേക്ക് പോവാതെ പിൻവലിക്കപ്പെട്ടതിനുപിന്നിൽ രക്ഷിതാക്കളുടെയും കടുത്ത സമ്മർദം. നാടകം വിവാദമാവുകയും അത് മുസ്ലിം വിരുദ്ധമാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തതോടെ രക്ഷിതാക്കളുടെ കടുത്ത സമ്മർദമാണ് സിപിഎം നിയന്ത്രണത്തിലുള്ള ട്രസ്റ്റ് നടത്തുന്ന മേമുണ്ട ഹയർസെക്കൻഡിറി സ്‌കൂളിനുനേരെയുണ്ടായത്്. നിരവധി പേർ സ്‌കൂളിൽ സംഘടിച്ചെത്തി ടിസി ആവശ്യപ്പെടുകയുണ്ടായെന്ന് പേരുവെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെ ഒരു അദ്ധ്യാപകൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഫോൺ കോളുകളുടെ ബഹളം വേറെയും. ഒറ്റയടിക്ക് അഞ്ഞൂറോളം കുട്ടികളെ കുറക്കുമെന്ന് ആയപ്പോൾ നവോത്ഥാനം വിട്ട് സിപിഎം ട്രസ്റ്റ് പ്രായോഗിക വാദികളായതാണ് നാടകത്തിന് സത്യത്തിൽ സംഭവിച്ചത്. അമ്പതുകുട്ടികൾ കുറഞ്ഞാൽപോലും ഡിവിഷൻ ഫാൾ വരും. രണ്ട് അദ്ധ്യാപകരുടെയെങ്കിലും പണി പോവും. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് നാടകം ആലപ്പുഴയിലെ സംസ്ഥാന കലോത്സവത്തിൽ പോവേണ്ട എന്ന് സ്‌കൂൾ അധികൃതർ തീരുമാനിച്ചത്.

എന്നാൽ നാടകത്തിൽ അഭിനയിച്ച കുട്ടികൾക്ക് യാതൊരു പേടിയും ഉണ്ടായിരുന്നില്ലെന്ന് സംവിധായകൻ റഫീഖ് മംഗലശ്ശേരി പറയുന്നു. കൈ പോയാലും കാൽ പോയാലും കളിക്കും എന്ന ഉറച്ച തീരുമാനത്തിലായിരുന്നു കുട്ടികൾ. പക്ഷേ നാടകവുമായി മുന്നോട്ടു പോയാൽ സ്‌കൂളിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളെ ടി.സി വാങ്ങിച്ചു കൊണ്ടു പോകുമെന്ന രക്ഷിതാക്കളുടെ ഭീഷണിയടക്കം മേമുണ്ട സ്‌കൂളിന് നേരിടേണ്ടി വന്നിരുന്നു. സംഭാഷണങ്ങളിൽ ചെറിയ മാറ്റം വരുത്തി അവതരിപ്പിക്കാമെന്ന വാദം പോലും ചർച്ചയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സ്‌കൂളധികൃതർക്ക് നാടകാവതരണത്തിൽ നിന്നും പിന്മാറേണ്ടി വരികയായിരുന്നു.- റഫീഖ് മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേസമയം സോഷ്യൽ മീഡിയയിൽ അടക്കം നാടകം സൂപ്പർ ഹിറ്റായിരിക്കയാണ്. കിതാബ് നാടകത്തിന്റെ സ്‌ക്രിപ്റ്റ് പ്രതിഫലം കൂടാതെ വിതരണം ചെയ്യാൻ തയ്യാറാണെന്ന് റഫീഖ് മംഗലശ്ശേരി പറഞ്ഞു. തന്നെ സമീപിക്കുന്ന ഏതു വ്യക്തിക്കും സംഘടനയക്കും നിബന്ധനകളില്ലാതെ നാടകത്തിന്റെ സ്‌ക്രിപ്റ്റ് കൈമാറുമെന്നും, ആർക്കു വേണമെങ്കിലും സ്വതന്ത്രമായി അവതരിപ്പിക്കാമെന്നും റഫീഖ് പറയുന്നു. കേരളത്തിലെ ഏറ്റവും മികച്ച നാടകപ്രവർത്തകരെ ഉൾപ്പെടുത്തിക്കൊണ്ട് ഒന്നോ രണ്ടോ വേദികളിൽ കിതാബ് റഫീഖിന്റെ തന്നെ സംവിധാനത്തിൽ അവതരിപ്പിക്കാനും പദ്ധതികളുണ്ട്.

നാടകം മറ്റു വേദികളിലെത്തിക്കാനുള്ള സഹായവാഗ്ദാനവുമായി നൂറോളം സംഘടനകൾ തന്നെ ഇതിനോടകം സമീപിച്ചു കഴിഞ്ഞെന്ന് റഫീഖ് പറയുന്നു. 'കലാസമിതികൾ, ക്ലബുകൾ, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി, ബാലസംഘം എന്നിങ്ങനെ കേരളത്തിലെ നൂറോളം പുരോഗമന സംഘങ്ങൾ സമീപിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ സംഘങ്ങളെ മാത്രം തെരഞ്ഞെടുത്ത് അവതരിപ്പിക്കാനല്ല, മറിച്ച് എല്ലാവരിലേക്കും നാടകമെത്താനായി എല്ലാവർക്കും സ്‌ക്രിപ്റ്റ് കൊടുക്കാനാണ് തീരുമാനം. യാതൊരു പ്രതിഫലവും വാങ്ങാതെ ആ സ്‌ക്രിപ്റ്റ് കേരളത്തിനു മുന്നിൽ വയ്ക്കുകയാണ്.'

'കിത്താബിനൊപ്പം' ക്യാമ്പയിനിൽ ഒപ്പിടുകയും പിന്നീട് അതിൽ നിന്ന് പിൻവലിയുകയും ചെയ്ത സച്ചിദാനന്ദനടക്കമുള്ള എഴുത്തുകാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനവും പരിഹാസവും നിറയുകയാണ്. നാടകം പിൻവലിക്കുകയും രണ്ടാംസ്ഥാനം നേടിയ എലിപ്പെട്ടി നാടകത്തെ സംസ്ഥാന മത്സരത്തിലേക്ക് അയയ്ക്കാൻ തീരുമാനിക്കുകയും ചെയ്ത ശേഷമാണ് സച്ചിദാനന്ദനടക്കമുള്ള ഒരുകൂട്ടം എഴുത്തുകാരും മറ്റും നാടകത്തിന് പിന്തുണയുമായി രംഗത്ത് വന്നത്. എന്നാൽ പ്രസ്താവനയിൽ ഒപ്പിട്ട് മഷി ഉണങ്ങുന്നതിന് മുമ്പ് സച്ചിദാനന്ദൻ, എസ്. ഹരീഷ് തുടങ്ങിയ എഴുത്തുകാർ പ്രസ്താവനയിൽ നിന്ന് പിൻവലിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

ഉണ്ണി.ആർ തനിക്ക് കത്തെഴുതിയെന്നും ഇസ്ലാമിനെ കിത്താബ് പ്രാകൃതമായി ചിത്രീകരിക്കുകയാണെന്നും ഉണ്ണി പറഞ്ഞതായും സച്ചിദാനന്ദൻ വിശദീകരിക്കുന്നു. നാടകം കാണാൻ അവസരം ഉണ്ടായിട്ടില്ലെന്നും നാടകം കളിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പിട്ടവർ ഈ വസ്തുതകൾ കണക്കിലെടുത്ത് സ്വന്തം അഭിപ്രായം പുനഃപരിഗണനയ്ക്ക് വിധേയമാക്കണമെന്നുമാണ് സച്ചിദാനന്ദൻ ആവശ്യപ്പെട്ടത്. സച്ചിദാനന്ദന്റെ ഈ വഞ്ചനാപരമായ നിലപാടിനെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ കടുത്തവിമർശനം ഉയരുന്നത്. പതിഷേധക്കുറിപ്പിൽ ഒപ്പുവെച്ചവരെ പിന്തിരിപ്പിക്കുകയും കിത്താബ് എന്ന നാടകം ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നു എന്നും അത് പ്രാകൃത ഇസ്ലാമിനെയാണ് ചിത്രീകരിക്കുന്നതെന്നും വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്ന ഉണ്ണി.ആർ എന്ന ബിംബം ഉടഞ്ഞു ചിതറേണ്ടതുണ്ടെന്ന് കിത്താബിന്റെ സംവിധായകൻ റഫീഖ് മംഗലശ്ശേരി പ്രതികരിച്ചു. റഫീക്കിന്റെ കിത്താബാണോ, ഉണ്ണി .ആറിന്റെ വാങ്കാണോ ഇസ്ലാമിനെ പ്രാകൃതമാക്കിയതെന്ന ചർച്ചയ്ക്ക് താൻ തയാറാണെന്നും റഫീക്ക് വെല്ലുവിളിക്കുന്നു.

പ്രസ്താവന പത്രങ്ങൾക്ക് കൊടുത്തശേഷമാണ് എസ്. ഹരീഷ് പേരൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ബൈജു മേരിക്കുന്ന് ഫേസ്‌ബുക്കിൽ കുറിച്ചു. രണ്ടാം ദിവസമാണ് ഉണ്ണി ആർ ആവശ്യപ്പെട്ടതെന്നതിനാലാണ് പിന്തുണ പിൻവലിക്കുന്നതായി സച്ചിദാനന്ദൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതെന്നും ബൈജു തുടരുന്നു. പ്രസിദ്ധീകരിക്കുന്ന കഥകളുടെ സ്വതന്ത്ര ആവിഷ്‌കാരങ്ങൾ കലോത്സവങ്ങളിൽ നാടകങ്ങളായി അരങ്ങേറാറുണ്ടെന്നും ടാഗോറും സാറാ ജോസഫും മഹാേശ്വതാദേവിയും സന്തോഷ് ഏച്ചിക്കാനവും ചാർലി ചാപ്ലിനും റോയൽറ്റി അവകാശപ്പെട്ട് രംഗത്ത് വരാറില്ലെന്നുമൊക്കെ സമൂഹമാധ്യമങ്ങളിൽ ഉണ്ണി.ആറിനെതിരെ കടുത്ത പരിഹാസമാണ് ഉയരുന്നത്. സംസ്ഥാന സർക്കാറിന്റെ നവോത്ഥാന മതിലുമായി കൂട്ടിക്കെട്ടി ഒരു പ്രത്യേകതരം നവോത്ഥാനം എന്നപേരിലാണ് ഈ ഇരട്ടത്താപ്പിനെ സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read