വാർത്ത

ബാങ്കിൽ നിന്നും ലോണെടുത്തിട്ടില്ലാത്ത മൂന്നര സെന്റുകാരനും വന്നു ജപ്തി നോട്ടീസ്; 50 ലക്ഷം ഉടൻ തിരിച്ചടച്ചാൽ ജപ്തി ഒഴിവാക്കാമെന്ന് ബാങ്കിന്റെ ഔദാര്യം; നിരവധിപേർക്ക് സമാനനുഭവം; കരുവന്നൂർ സഹകരണ ബാങ്കിന്റെ ലീലാവിലാസങ്ങൾ തുടരുന്നു

തൃശൂർ: 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ നിരവധിപ്പേർക്ക് ജപ്തി നോട്ടീസ്. ബാങ്കിൽ വായ്പയ്ക്ക് അപേക്ഷ നൽകാത്തവർക്ക് പോലും ജപ്തി നോട്ടീസ് ലഭിച്ചു. മൂന്ന് സെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള ഇരിങ്ങാലക്കുട സ്വദേശി ഓട്ടോ ഡ്രൈവർ രാജുവിന് 50 ലക്ഷം രൂപ ഉടൻ തിരിച്ചു അടക്കണമെന്നാവശ്യപ്പെട്ടാണ് ജപ്തി നോട്ടീസ് ലഭിച്ചത്.

ബാങ്കിൽ ഒരു അംഗത്വം ഉണ്ടായിരുന്നു. അത് മാത്രമാണ് രാജുവിനെ ബാങ്കുമായുള്ള ബന്ധം. ഇതുവരെ ബാങ്കുമായി പണമിടപാടുകളൊന്നും നടത്തിയിട്ടില്ല. ജപ്തി നോട്ടീസ് വന്നതോടെ ഇക്കാര്യം ബാങ്കിലെ മാനേജർ ബിജു കരീമിനെ അറിയിച്ചെന്നും സാരമില്ലെന്നായിരുന്നു മറുപടിയെന്നും രാജു പറഞ്ഞു. അഡ്‌മിനിസ്‌ട്രേർക്കും രാജു പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസം ബാങ്ക് ജപ്തി നോട്ടീസയച്ച മുൻ പഞ്ചായത്ത് അംഗം ആത്മഹത്യ ചെയ്തിരുന്നു. മുൻ കൗൺസിലറുടേത് അടക്ക് നിരവധിപേരുടെ കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ ബാങ്ക് അന്യായമായി ജപ്തി ചെയ്തിട്ടുണ്ടെന്ന പരാതിയും ഉയർന്നുവരുന്നുണ്ട്.

അതിനിടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി ടിആർ സുനിൽകുമാറും ബാങ്ക് മാനേജർ ബിജു കരീമും ഉൾപ്പെടെ ആറു പേരാണ് പ്രതികൾ. ബാങ്ക് മാനേജർ ബിജു കരീം സിപിഎമ്മിന്റെ പൊറത്തിശേരി ലോക്കൽ കമ്മിറ്റി അംഗമാണ്. സെക്രട്ടറി ടി ആർ സുനിൽകുമാറാകട്ടെ കരുവന്നൂർ ലോക്കൽകമ്മിറ്റി അംഗവും. ചീഫ് അക്കൗണ്ടന്റ് സി.കെ ജിൽസും പാർട്ടി അംഗമാണ്.

പാർട്ടി നടത്തിയ അന്വേഷണത്തിൽ ഇവർ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ ഇതുവരെ അച്ചടക്ക നടപടി എടുത്തിട്ടില്ല. കഴിഞ്ഞ 19നു ശേഷം പ്രതികളെ നാട്ടിൽ കണ്ടിട്ടില്ല. ഒളിവിലാണെന്നാണ് സൂചന. ബാങ്കിൽ പണം നിക്ഷേപിച്ചവർ തുക മടക്കികിട്ടാൻ ശാഖയ്ക്കു മുന്പിൽ കാത്തു കെട്ടി നിൽക്കുകയാണ്.  എത്ര വലിയ തുക നിക്ഷേപിച്ചവരായാലും പതിനായിരം രൂപ മാത്രമേ നൽകൂ. ബാങ്ക് ശാഖയ്ക്കു മുന്പിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രക്ഷോഭം തുടരുകയാണ്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read