വാർത്ത

കുരിശുമല തീർത്ഥാടനത്തിനായി സ്ഥാപിച്ചത് 14 കോൺക്രീറ്റ് കുരിശുകൾ; ഇതിൽ അഞ്ചെണ്ണം സർക്കാർ ഭൂമിയിലും; രണ്ടെണ്ണം പൊളിച്ചത് വനംവകുപ്പ്; ബാക്കി പൊളിക്കാനെത്തിയ ഉദ്യോഗസ്ഥർ മടങ്ങിയത് വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന്; രാത്രിയുടെ മറവിൽ കുരിശ് പൊളിച്ചത് വിവാദമായി; ബോണക്കാട്ടെ സംഘർഷത്തിന് പരിഹാരമുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ

തിരുവനന്തപുരം: ബോണക്കാട് കുരിശുമല തീർത്ഥാടന നടത്തിപ്പുമായി ബന്ധപ്പെട്ടു നിർമ്മിച്ച 14 കോൺക്രീറ്റ് കുരിശുകളിൽ മൂന്നെണ്ണം വനം വകുപ്പ് ഇളക്കിമാറ്റിയത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ബോണക്കാട് വനഭൂമിയിൽ ബാക്കി കുരിശുകളും തകർക്കപ്പെട്ട നിലയിൽ. ബോണക്കാട് വനഭൂമിയിലെ അനധികൃത നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യാൻ ഉന്നതതല യോഗം ചേരാൻ തീരുമാനിച്ചിരിക്കെയാണ് കുരിശുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്.

കുരിശുമല തീർത്ഥാടന നടത്തിപ്പിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട 14 കുരിശുകളിൽ അവസാന രണ്ടെണ്ണവും അൾത്താരയും തകർത്ത നിലയിൽ കണ്ടെത്തിയത് സംഘർഷങ്ങൾക്കും വഴി വച്ചു. ഇതിൽ ഒരു കുരിശും അൾത്താരയും മലയുടെ നിറുകയിലാണ്. വനം വകുപ്പിന്റെ അധീനതയിലാണെന്നു വകുപ്പ് അവകാശപ്പെട്ട ഭൂമിയിലെ കുരിശുകളാണു തകർക്കപ്പെട്ടത്. 14 കുരിശുകളിൽ മൂന്നെണ്ണം നേരത്തെ വനം അധികൃതർ ഇളക്കി മാറ്റിയിരുന്നു. വിശ്വാസികളുടെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മന്ത്രി കെ.രാജു ഇടപെട്ടു വകുപ്പുതല നടപടി നിർത്തിവച്ചതിനു പിന്നാലെയാണ് ഇന്നലത്തെ സംഭവം. വനം വകുപ്പിനു പങ്കില്ലെന്നു ഡിഎഫ്ഒ അറിയിച്ചു.

ശനിയാഴ്ച രാവിലെയാണ് കുരിശുകൾ തകർന്നുകിടക്കുന്നത് നാട്ടുകാർ കണ്ടത്. താഴ്ഭാഗത്തെ ഒരു കുരിശും തകർത്തിട്ടുണ്ട്. ബോണക്കാട്ടെ അഞ്ച് കുരിശുകളിൽ രണ്ടെണ്ണം കഴിഞ്ഞ 12ന് വനം ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് ബാക്കി കുരിശുകൾ പൊളിക്കാതെ അന്ന് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിശ്വാസികൾക്കൊപ്പമാണ് സർക്കാർ സമരക്കാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. തുടർന്ന് സഭാ നേതൃത്വവുമായി അടിയന്തര ചർച്ച നടത്തി. ചർച്ചയെ തുടർന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന 14 കുരിശുകളിൽ അഞ്ചെണ്ണം വനം വകുപ്പിന്റെ ഭൂമിയിലാണെന്നായിരുന്നു ആരോപണം.

ഞായറാഴ്ച വൈകീട്ട് ഏഴിന് മുഖ്യമന്ത്രി സഭാ നേതൃത്വവുമായി ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ ഓഫിസിൽ നടക്കുന്ന ചർച്ചയിൽ വനംമന്ത്രി, എംഎ‍ൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നിവരും പങ്കെടുക്കും. മതസൗഹാർദത്തിനേറ്റ വലിയ മുറിവാണിതെന്ന് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് പറഞ്ഞു. യോഗം കഴിയുന്നത് വരെ കുരിശുകൾ നീക്കം ചെയ്യേണ്ടതില്ലെന്നായിരുന്നു മന്ത്രിതല ചർച്ചയിൽ വനംവകുപ്പിന്റെ തീരുമാനം. അതേസമയം, കുരിശുകൾ തകർത്തതിൽ പ്രതിഷേധിച്ച് കേരളാ ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ഇന്ന് വിതുരയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.

കുരിശ മാറ്റാൻ തുടങ്ങിയത് വനം വകുപ്പായിരുന്നു. ഇത് വിവാദമായതോടെയാണ് തുടർ നടപടി നിർ്ത്തിയത്. വനഭൂമിയിൽ നിർമ്മാണ പ്രവർത്തനം പാടില്ലെന്ന നിർദേശമുള്ളതിനാലാണു കുരിശുകൾ മാറ്റിയതെന്നാണു വനം വകുപ്പിന്റെ വിശദീകരണം. വനഭൂമിയിലെ അഞ്ച് കുരിശുകളിൽ ബാക്കി രണ്ടെണ്ണം ഇളക്കിമാറ്റാൻ വനം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും നടന്നില്ല. വികാരിയും വിശ്വാസികളും കൂട്ടമായെത്തി തടഞ്ഞതോടെ വനം ഉദ്യോഗസ്ഥർ തിരിച്ചുപോയിരുന്നു. വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്നല്ല, പകരം റവന്യൂ അധികൃതരുടെയും പൊലീസിന്റെയും സഹായം ലഭിക്കാത്തതിനാലാണു തിരിച്ചുപോയതെന്നു വനം അധികൃതർ അറിയിക്കുകയും ചെയ്തു. തീർത്ഥാടക നടത്തിപ്പ് ചുമതലയുള്ള വികാരി ഫാ. സെബാസ്റ്റ്യൻ കണിച്ചുകുന്നത്തിനെ അറിയിക്കാതെയായിരുന്നു കുരിശുമാറ്റിയതെന്നും ആരോപണമുണ്ട്.

വനം വകുപ്പിന്റെ നടപടിക്കെതിരെ കെഎൽസിഎ, കെസിവൈഎം പ്രവർത്തകർ വിതുര വനംവകുപ്പ് ഓഫിസിലേക്കു റാലി നടത്തി. വിശ്വാസികൾ കുരിശുമലയിലെത്തി പ്രാർത്ഥിക്കുന്നതിലോ തീർത്ഥാടനം നടത്തുന്നതിലോ വനം വകുപ്പിന് എതിർപ്പില്ലെന്നു പരുത്തിപ്പള്ളി വനം റേഞ്ച് ഓഫിസർ ദിവ്യ എസ്.എസ്.റോസ് അറിയിച്ചു. എന്നാൽ അനധികൃത നിർമ്മാണം അനുവദിക്കില്ലെന്നും വിശദീകരിച്ചു. ഇതു സംബന്ധിച്ചു പല തവണ തീർത്ഥാടന നടത്തിപ്പ് കമ്മിറ്റി അധികൃതർക്കു വനം വകുപ്പ് നോട്ടിസ് നൽകിയിരുന്നു. കുരിശുമലയിലേയ്ക്കുള്ള വഴി നിയമാനുസൃതമാണു കെട്ടിയടച്ചത്.

അടുത്ത് തീർത്ഥാടന കാലം വരുമ്പോൾ അതു തുറന്നുകൊടുക്കും. നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കാത്ത സാഹചര്യത്തിൽ മരക്കുരിശുകൾ നിർമ്മിക്കാമെന്നും റേഞ്ച് ഓഫിസർ പറഞ്ഞു.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read