വാർത്ത

ചെങ്കുപ്പായമിട്ട് ചലച്ചിത്ര പ്രവർത്തകർ! സർക്കാരിന് കീഴിലെ ഒരു ചുമതലയും ഏറ്റെടുക്കില്ലെന്ന് ബി ഉണ്ണിക്കൃഷ്ണൻ; സ്ഥാനമാനങ്ങൾക്കായി ഫെഫ്ക സമ്മർദ്ദം ചെലുത്തുന്നുവെന്നത് വ്യാജ പ്രചരണം; കോവിഡിൽ സിനിമ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയെന്നും സംവിധായകൻ

തിരുവനന്തപുരം: സർക്കാരിന്റെ ഭാഗമായുള്ള സ്ഥാനമാനമൊന്നും താൻ സ്വീകരിക്കില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണിക്കൃഷ്ണൻ. ചലച്ചിത്ര അക്കാഡമി ചെയർമാൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങൾക്കായി ഫെഫ്ക സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നില്ലെന്നും ഉണ്ണിക്കൃഷ്ണൻ വിശദീകരിച്ചു. ചെങ്കുപ്പായമിട്ട് ചലച്ചിത്ര പ്രവർത്തകർ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്നും ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർത്തു.

ചലച്ചിത്ര അക്കാദമിയും കെ എസ് എഫ് ഡിസിയും കൈക്കലാക്കാൻ വെള്ളയും പച്ചയും കാവിയും വരെ സജീവമെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ഫെഫ്കയുടെ ഭാരവാഹികളായ സിബി മലയിലും ബി ഉണ്ണികൃഷ്ണനും അടക്കമുള്ളവർ ചരടുവലികൾ നടത്തുന്നുവെന്നായിരുന്നു പ്രചരണം. ഇതിൽ ഒരു സത്യവുമില്ലെന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു. സിനിമയുമായി ചേർന്ന് നിന്ന് തൊഴിലാളി സംഘടനാ പ്രവർത്തനം തുടരുമെന്നും വിശദീകരിച്ചു.

സർക്കാരിൽ സ്ഥാനമാനങ്ങൾക്ക് ആർക്കെങ്കിലും വാങ്ങി കൊടുക്കാനായി ഒരു സമ്മർദ്ദവും ചെലുത്തില്ലെന്നും ഉണ്ണിക്കൃഷ്ണൻ വിശദീകരിച്ചു. കോവിഡ് പ്രതിസന്ധിയിൽ സിനിമാ വ്യവസായം പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തിൽ പാവപ്പെട്ട സിനിമാ പ്രവർത്തകർക്ക് സഹായം എത്തിക്കാനാണ് ഫെഫ്ക ശ്രമിക്കുന്നത്. ഫെഫ്കയുടെ പ്രസിഡന്റ് കൂടിയായ സിബി മലയിലും സ്ഥാനമാനങ്ങൾക്ക് പിറകെ പോകുന്ന വ്യക്തിയല്ലെന്നും ഉണ്ണിക്കൃഷ്ണൻ പറയുന്നു.

ചലച്ചത്രി മേഖലയിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളുടെ തലപ്പത്ത് എത്താൻ സജീവ കരുനീക്കങ്ങൾ നടക്കുന്നതായിട്ടാണ് വാർത്തകൾ. ഉണ്ണികൃഷ്ണനും സിബിമലയിലിനും പുറമേ കെ മധു, ടികെ രാജീവ് കുമാർ, സിയാദ് കോക്കർ, മധുപാൽ, രഞ്ജിത്ത് എന്നിവർ രംഗത്തുണ്ടെന്നാണ് ആക്ഷേപം. ഇതിന് വേണ്ടി ഫെഫ്കയുടെ സംഘടിത ശക്തിപോലും ഉപയോഗിക്കുന്നുവെന്ന തരത്തിലാണ് പ്രചരണം. ഇതാണ് ഉണ്ണിക്കൃഷ്ണൻ തള്ളിക്കളയുന്നത്.

മോഹൻലാൽ ചിത്രമായ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രം പൂർത്തിയാക്കി റിലീസിനുള്ള അവസാന ഘട്ട പ്രവർത്തനത്തിലാണ് ഉണ്ണിക്കൃഷ്ണൻ. കോവിഡ് പ്രതിസന്ധിക്കിടയിലും നിരവധി പുതിയ പ്രോജക്ടുകൾ പരിഗണനയിലുണ്ട്. അതുകൊണ്ട് തന്നെ സിനിമയുമായി മുമ്പോട്ട് പോകാനാണ് ഉണ്ണികൃഷ്ണന്റെ തീരുമാനം. ഫെഫ്കയിലെ സാധാരണ അംഗങ്ങൾക്ക് വേണ്ടി നിരവധി ക്ഷേമ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

ഇതിനിടെയാണ് കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതിക്കെതിരെയുള്ള ആശങ്ക. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന നിയമഭേദഗതിയെ മലയാളത്തിലെ ചലച്ചിത്രപ്രവർത്തകർ അത്യന്തം ആശങ്കയോടെയാണ് കാണുന്നതെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു. സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് കിട്ടിയതിനു ശേഷം പ്രേക്ഷകരിലെത്തുന്ന ഏതൊരു സിനിമയും പ്രേക്ഷകരുടെ പരാതിയിൽ ആവശ്യമെന്ന് കണ്ടാൽ കേന്ദ്രസർക്കാരിന് നേരിട്ട് ഉള്ളടക്ക സംബന്ധിയായി പുനപരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയും വിധമുള്ള നിമയമ ഭേദഗതി ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യത്തെ ഭയാനകമാം വിധം പരിമിതപ്പെടുത്തുന്ന ഒന്നാണെന്ന് ഫെഫ്ക വിലയിരുത്തുന്നു.

സിനിമാറ്റോഗ്രാഫ് ആക്ട് 2021 ഈ വിധം നടപ്പിലാക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മലയാളത്തിലെ ചലച്ചിത്ര പ്രവർത്തകർ ഒന്നടങ്കം ആവശ്യപ്പെടുകയാണെന്ന് ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read