വാർത്ത

ശബരിമലയിൽ അക്രമം ഉണ്ടാകാതെ യുവതികൾ പ്രവേശിക്കാതെ നോക്കാൻ തന്നെ ചുമതലപ്പെടുത്തിയത് കോൺഗ്രസ്; അടുത്ത തവണ കോൺഗ്രസ് അധികാരത്തിലെത്തിയാൽ നിയമ നിർമ്മാണം നടത്തുമെന്നും പ്രയാർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: ശബരിമലയിൽ അക്രമസംഭവങ്ങൾ ഉണ്ടാകാതെ സഹനത്തോടെ യുവതി പ്രവേശനം തടയാൻ കോൺഗ്രസ് തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. റിവ്യൂഹരജി അടക്കമുള്ള കാര്യങ്ങൾ ഇതിൽ ഉൾകൊള്ളുന്ന കാര്യമാണെന്നും അടുത്ത തവണ അധികാരത്തിലെത്തിയാൽ കോൺഗ്രസ് നിയമനിർമ്മാണത്തിന് മുൻകൈ എടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രയാർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രയാറിന്റെ പ്രതികരണം.

ശബരിമല വിഷയത്തിലെ ഹരജി വിശ്വാസവുമായി ബന്ധപ്പെട്ടാണ്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്യവും ആരാധനാ സ്വാതന്ത്ര്യവുമാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത് ഹിന്ദുക്കളെ മാത്രം പ്രതിപാദിക്കുന്ന വിഷയമല്ലെന്നും പ്രയാർ പറഞ്ഞു.

ഇപ്പോൾ ഭക്തന്മാർക്കിടയിൽ നിലനിൽക്കുന്ന സഹിഷ്ണുതക്കും സഹനത്തിനും കാരണം മാർക്കിസ്റ്റ് പാർട്ടിയും ഇടത് സർക്കാരും വിശ്വാസികൾക്കൊപ്പമാണെന്നുള്ളതുകൊണ്ടാണ്. എന്നാൽ വിശ്വാസികൾക്കൊപ്പമാണെന്ന് പറയുകയും നിരീശ്വരവാദം പ്രചരിപ്പിക്കുകയുമാണ് സിപി.എം. ഇത് ശബരിമല വിഷയത്തിൽ ആവർത്തിച്ചാൽ വിശ്വാസികൾ വീണ്ടും സമരത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാർ ഗോപാലകൃഷ്ണൻ, പി.സി. ജോർജ്, ബി. രാധാകൃഷ്ണ മേനോൻ എന്നിവരുൾപ്പെടെ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 20 വ്യക്തികളും എൻ.എസ്.എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്, കേരള ക്ഷേത്ര സംരക്ഷണ സമിതി എന്നിവയുൾപ്പെടെ 29 സംഘടനകളുമാണ് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയിൽ പുനഃപരിശോധനാ ഹർജി നൽകിയത്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read