വാർത്ത

കർക്കടക മാസപൂജകൾ: ശബരിമല, മാളികപ്പുറം ക്ഷേത്ര നടകൾ തുറന്നു; ശബരീശ ദർശന പുണ്യം നേടി അയ്യപ്പഭക്തർ; 21 ന് നട അടയ്ക്കും

സന്നിധാനം: കർക്കടകമാസപൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര ഇന്ന് വൈകുന്നേരം 5 മണിക്ക് ആണ് തുറന്നത്.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങൾ തെളിച്ചു.പിന്നേട് ഗണപതി,നാഗർ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിക്കുകയായിരുന്നു.

ശേഷം പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്‌നിപകർന്നു. തുടർന്ന് അയ്യപ്പഭക്തർ പതിനെട്ടാം പടികയറി ശരണം വിളികളുമായി സ്വാമി ദർശനം നടത്തി. ശബരീശ നടതുറന്നതിനു പിന്നാലെ മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപം തെളിച്ചു. നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടച്ചു.ഇന്ന് മുതൽ 21 വരെയാണ് ശബരിമല നട തുറന്നിരിക്കുക.വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാം.

കൂടാതെ നിലയ്ക്കലിൽ എത്തിച്ചേരുന്ന അയ്യപ്പഭക്തന്മാർക്ക് സ്‌പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.കർക്കടകം ഒന്നായ നാളെ പുലർച്ചെ 5 മണിക്ക് തിരുനട തുറക്കും.ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതിഹോമവും മറ്റ്പൂജകളും നടക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും.പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read