വാർത്ത

അന്വേഷിച്ചെത്തിയ പൊലീസുകാരനെ വാളിന് ആക്രമിച്ചു; പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചു: രണ്ടു പേർ അറസ്റ്റിൽ

പെരുമ്പിലാവ്: ലഹരിമാഫിയ സംഘത്തെ അന്വേഷിച്ചെത്തിയ പൊലീസുകാരനെ ആക്രമിക്കുകയും ബൈക്ക് മോഷ്ടിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പെരുമ്പിലാവ് പാതാക്കര കാര്യാടത്ത് അബ്ദുൾ അഹദ് (25), ചാലിശ്ശേരി മുലയംപറമ്പത്ത് ക്ഷേത്രത്തിന് സമീപം തൊഴുക്കാട് ശ്രീരാഗം വീട്ടിൽ അജയ് (18) എന്നിവരെയാണ് മംഗലാപുരത്തുനിന്ന് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

പെരുമ്പിലാവ് പാതാക്കരയിൽ ലഹരിമാഫിയ സംഘം വീടുകയറി അക്രമം നടത്തിയത് അന്വേഷിക്കാനെത്തിയ പൊലീസുകാരനെ വാൾ വീശി ആക്രമിക്കാൻ ശ്രമിക്കുകയും പൊലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയും ചെയ്‌തെന്നാണ് കേസ്. അക്രമത്തിനുശേഷം മംഗലാപുരത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. എ.സി.പി. ടി.എസ്. സിനോജിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ. വി സി. സൂരജിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പൊലീസ് സംഘാംഗങ്ങളാണ് ഇവരെ പിടികൂടിയത്. പൊലീസിനെ കണ്ട ഇവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.

മൽപ്പിടുത്തത്തിലൂടെയാണ് ഇവരെ കീഴടക്കിയത്. സ്റ്റേഷനിലെത്തിച്ച ഇവരെ പൊലീസുദ്യോഗസ്ഥൻ തിരിച്ചറിഞ്ഞു. അക്രമത്തിനുശേഷം ബൈക്കിൽ രക്ഷപ്പെടുന്ന ഇവരെ പിന്തുടർന്നപ്പോൾ വാൾ ഉയർത്തിക്കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. എസ്‌ഐ. സക്കീർ അഹമ്മദ്, ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിലെ എസ്‌ഐ. കെ. രാഗേഷ്, റിജിൻദാസ്, സുജിത്ത്, ശരത്ത് എന്നിവരാണ് ഇവരെ പിടികൂടിയത്.

 

MNM Recommends


Most Read