വാർത്ത

ലോക്ഡൗൺ മുതലെടുത്ത് തമിഴ്‌നാട്ടിൽ നിന്നും സാഹസികമായി കഞ്ചാവ് കൊണ്ടുവന്ന് വൻ ലാഭത്തിന് വിൽക്കാൻ പദ്ധതി; കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ നാലുമലപ്പുറം സ്വദേശികൾ തമിഴ്‌നാട്ടിൽ പിടിയിൽ; നാല് കിലോ കഞ്ചാവും രണ്ടു ബൈക്കുകളും കസ്റ്റഡിയിൽ

മലപ്പുറം: കോവിഡും ലോക്ഡൗണും മുതലെടുത്ത് തമിഴ്‌നാട്ടിൽനിന്നും സാഹസികമായി കഞ്ചാവ് കൊണ്ടുവന്ന് വൻ ലാഭത്തിന് വിൽക്കാൻ പ്ലാൻചെയ്തു. കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ നാലുമലപ്പുറം സ്വദേശികൾ തിമിഴ്‌നാട്ടിൽതന്നെ പിടിയിൽ. നാല് കിലോ കഞ്ചാവും രണ്ടു ബൈക്കുകളും പിടിച്ചെടുത്തു. ലോക്ഡൗണിൽ യാത്രാവിലക്ക് നിലനിൽക്കുമ്പോഴും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ നാല് മലപ്പുറം സ്വദേശികൾ തമിഴ്‌നാട്ടിൽ പൊലീസ് പിടിയിലായത് ഇന്നാണ്.

നിലമ്പൂർ, വണ്ടൂർ മേഖലകളിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായ വണ്ടൂർ പാലമഠം ഇല്ലിക്കൽ വീട്ടിൽ ഹാരിസ് എന്ന ടിന്റുമോൻ (23), വണ്ടൂർ ആശുപത്രിക്കുന്ന് മധുരക്കറിയൻ വീട്ടിൽ മുജീബ് റഹ്മാൻ (29), മമ്പാട് വടപുറം കരുവണ്ണി വീട്ടിൽ റിയാസ് എന്ന പാട്ടകുട്ടൻ (35), മംഗലശേരി ഷെരീഫ് (26) എന്നിവരെ നാലു കിലോ ഗ്രാം കഞ്ചാവ് സഹിതമാണ് തമിഴ്‌നാട് മഠത്തുക്കുളം ഇൻസ്പെക്ടർ രാജാകണ്ണൻ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. പഴനി- ഉദുമൽപേട്ട് റോഡിൽ പെട്രോളിങ് നടത്തുന്ന പൊലീസ് സംഘത്തെക്കണ്ട് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ലോക്ഡൗൺ കാരണം കഞ്ചാവ് ലഭ്യമല്ലാത്തതിനാൽ സാഹസികമായി കടത്തികൊണ്ടുവന്ന് വൻ വിലക്ക് വിൽപ്പാനായിരുന്നു സംഘത്തിന്റെ നീക്കം. പ്രതിയായ ഹാരിസ് 2016ൽ നാലു കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായിരുന്നു. മറ്റു നിരവധി കഞ്ചാവു കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയാണ്. മുജീബ്റഹ്മാൻ, റിയാസ്, എന്നിവർ നിലമ്പൂർ, കാളികാവ് എക്സൈസ് റേഞ്ച് ഓഫീസുകളിലെ നിരവധി കഞ്ചാവ് കേസുകളിലെ പ്രതികളാണ്. തമിഴ്‌നാട് പൊലീസ് കൈമാറിയ വിവരത്തെതുടർന്ന് ഇവരുടെ കൂട്ടാളികൾക്കായി പൊലീസും എക്സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം ജനംഭീതിയിൽ കഴിയുന്ന ഈസമയത്തും അവസരം മുതലെടുത്ത് ലാഭംകൊയ്യാൻ ശ്രമിക്കുന്നവരും നിരവധിയാണ്് അനധികൃതമായി വിൽപനക്കായി സുക്ഷിച്ച് വെച്ച 38.5 ലിറ്റർ വിദേശമദ്യമാണ് കഴിഞ്ഞ ദിവസം താനൂർ സിഐ.പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.

താനൂർ ചിറക്കൽ കളരിപ്പടിപടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന വലിയ വീട്ടിൽ ഗിരീശ (32)ന്റെ വീട്ടിൽ നിന്നും ഇയാളുടെ വീട്ടുവളപ്പിൽ നിന്നുമാണ് അനധികൃതമായി സൂക്ഷിച്ച മദ്യ ശേഖരം പിടികൂടിയത്. മദ്യവിൽപ്പന നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തി റെയിഡിൽ ഓല കൊണ്ട് മറച്ച നിലയിൽ മണ്ണിനടിയിൽ ശവക്കല്ലറയുടെ രൂപത്തിൽ മണ്ണിനടിയിൽ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച നിലയിലും, വീടിനകത്തുനിന്നുമാണ് മദ്യം കണ്ടത്തിയത്.

പൊലീസ് വരുന്നത് കണ്ട് ഗിരിഷ് ഓടി രക്ഷപ്പെടുകയായിരുന്നു. കോവിഡ് കാരണം മദ്യം വാങ്ങൻ കഴിയാത്തവർക്ക് അമിത വില ഈടാക്കി വിൽപ്പന നടത്താൻ വൻ തോതിൽ ശേഖരിച്ച വെച്ചതാണന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. താനൂർ സർക്കിൾ ഇൻസ്പക്ടറെ കൂടാതെ എസ്‌ഐമാരായ നവീൻ ഷാജ്, ഗിരിഷ്, സിവിൽ പൊലീസ് മാരായ സി.ജി.സലീഷ്, വിമോഷ്, രജിത്ത്, മുരളി, വനിത സി പി ഒ .ജിജി എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്.

MNM Recommends


Most Read