വാർത്ത

ന്യൂ ബോംബേ ടെക്സ്റ്റയിൽസിൽ 10 വർഷമായി ജോലി ചെയ്തിരുന്ന മൂർഷിദ് ഹസ്സൻ; രണ്ടര മാസം മുമ്പെത്തി കണ്ണൻന്തറ അൽ അമീൻ ഫുട്‌സിൽ പൊറോട്ടയടിച്ചിരുന്ന യാക്കൂബ് ബിശ്വാസ്; രാത്രിയിൽ ഉറങ്ങി കിടക്കുമ്പോൽ കതക് ചവിട്ടി തുറന്ന് അകത്തു കയറിയത് എൻഐഎ കമാണ്ടോസ്; വീടിന് ചുറ്റും വലയം തീർത്ത് കേരളാ പൊലീസും; അറസ്റ്റിലായവരുടെ തീവ്രവാദ ബന്ധത്തിൽ ഒരു സംശയവും തോന്നിയിരുന്നില്ലെന്ന് സ്ഥാപന ഉടമകൾ; കേരളത്തിൽ അൽഖ്വയ്ദ വേരുകൾ തേടി ഇനി സംയുക്ത അന്വേഷണം

കൊച്ചി: അൽഖ്വയ്ദാ ബന്ധത്തിന്റെ പേരിൽ പെരുമ്പാവൂരിൽ നിന്നും പിടിയിലായത് രണ്ടുപേർ. മറ്റൊരാൾ ആലുവയിൽ നിന്നാണ് പിടിയിലായതെന്നാണ് സൂചന. ന്യൂ ബോംബേ ടെക്സ്റ്റയിൽസിൽ 10 വർഷമായി ജോലി ചെയ്തിരുന്ന മൂർഷിദ് ഹസ്സൻ ( 38), കണ്ണൻന്തറ അൽ അമീൻ ഫുട്‌സിൽ പൊറോട്ടയടിച്ചിരുന്ന യാക്കൂബ് ബിശ്വാസ് ( 25) എന്നിവരെയാണ് പിടികൂടിയത്. പുലർച്ചെ 4 മണിയോടെ എൻ ഐ എ സംഘം വീടു വളഞ്ഞ് പിടിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇവരുടെ ബന്ധങ്ങൾ കണ്ടെത്താൻ എൻഐഎയുമായി സഹകരിച്ച് കേരളാ പൊലീസ് അന്വേഷണം തുടരും.

മൂർഷിദ് ഹസ്സൻ, യാകൂബ് ബിശ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരാണ് പിടിയിലായത്. ഇവർ പശ്ചിമ ബംഗാളിൽ നിന്ന് നിർമ്മാണ ജോലികൾക്ക് എന്ന വ്യാജേന എറണാകുളത്ത് എത്തി താമസിക്കുന്നവരാണെന്ന് എൻ.ഐ.എ പറയുന്നു. ല്യൂ യാൻ അഹമ്മദ്, അബു സുഫിയാൻ എന്നിവരാണ് ബംഗാളിൽ അറസ്റ്റിലായവരിൽ രണ്ടുപേർ. മൂർഷിദ് മുടിക്കൽ വഞ്ചിനാട് സ്വദേശി അലിയാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇയാഖുബ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മുകളിലെ നിലയിലെ മുറിയിലാണ് താമസിച്ചിരുന്നത്. യാക്കൂബ് രണ്ട് മാസം മുമ്പാണ് കേരളത്തിലെത്തിയത്. ഇരുവരെക്കുറിച്ചും യാതൊരുവിധത്തിലുള്ള സംശയങ്ങളും ഇല്ലായിരുന്നെന്നാണ് ജോലി ചെയ്തിരുന്ന സ്ഥാപന ഉടമകൾ അന്വേഷണ ഏജൻസികളെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം തുടരും. കേരളാ പൊലീസിനെ അറിയിച്ചായിരുന്നു എൻഐഎ റെയ്ഡ് നടത്തിയത്.

നാടകീയമായിരുന്നു അറസ്റ്റ്. ഉറങ്ങി കിടന്നപ്പോൾ കതക് ചവിട്ടി പൊളിച്ച് എൻഐഎ മുറിക്കുള്ളിൽ കടക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്നവർ പോലും ഞെട്ടി. ഇവർ വർഷങ്ങളായി എറണാകുളം പാതാളത്തും പെരുമ്പാവൂരിലെ വെങ്ങോല മുടിക്കലിൽ ജോലി ചെയ്യുന്നവരാണ്. ഇവർക്ക് അൽ-ഖ്വയ്ദ ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന എൻ.ഐ.എ റെയ്ഡിന്റെ ഭാഗമായാണ് എറണാകുളത്തും പെരുമ്പാവൂരിലൂം പരിശോധന നടന്നത്. അൽ ഖ്വയ്ദ ബന്ധമുള്ള ആറു പേരെ പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും പിടികൂടിയിട്ടുണ്ട്.

ഡൽഹിയിലേക്ക് കടക്കാൻ പദ്ധതിയിടുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. ഭീകരാ്രമകണത്തിന് പണം സ്വരൂപി്കാനും ഇവർ ശ്രമം നടത്തിയിരുന്നു. വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയാണ് ഇവർ കേരളത്തിലെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് ഇവർക്കായി തെരച്ചിൽ നടത്തിയത്. അൽ-ഖ്വയ്ദ കേരളവും പശ്ചിമ ബംഗാളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി ഈ മാസം 11നാണ് എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചത്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള അൽ-ഖ്വായ്ദ ഇവരെ സമൂഹമാധ്യമങ്ങളിലൂടെയാണ് ഭീകരപ്രവർത്തിലേക്ക് ആകർഷിച്ചതെന്ന് എൻ.ഐ.എ പറയുന്നു. ഡൽഹി അടക്കം പലയിടത്തും ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നു. ഇവരിൽ നിന്ന് നിരവധി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും ആയുധങ്ങളും സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങളും ജിഹാദി ലേഖനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നു പുലർച്ചെയാണ് അറസ്റ്റ് വിവരങ്ങൾ എൻ.ഐ.എ പുറത്തുവിട്ടത്. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നാണ് എറണാകുളത്ത് വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കി പ്രൊഡക്ഷൻ വാറന്റ് നൽകി ഡൽഹിയിലേക്ക് കൊണ്ടുപോകാനാണ് എൻ.ഐ.എ തീരുമാനം. ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പല ജില്ലകളിലുമുണ്ടെന്ന സൂചനയും എൻ.ഐ.എ നൽകുന്നു. വരും ദിവസങ്ങളിലും കൂടുതൽ സ്ഥലങ്ങളിൽ റെയ്ഡ് നടന്നേക്കും.

രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും റെയ്ഡ് നടത്തിയത്. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പെരുമ്പാവൂരിൽ രണ്ടിടത്ത് റെയ്ഡ്. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്ഫോടനം ഉൾപ്പെടെ ആക്രമണങ്ങൾ നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് ലഭിക്കുന്ന വിവരം. ധനസമാഹരണത്തിന് സംഘം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽനിന്ന് പിടിയിലായവർ ധനസമാഹരണത്തിനാണ് പ്രധാനമായും ശ്രമിച്ചിരുന്നത്.

ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിൽക്കൂടി ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന വിവരം. ആയുധങ്ങളും പിടിയിലായവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എൻഐഎ പറയുന്നു.

പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്.

മറുനാടന്‍ മലയാളി ലേഖകന്‍. prakash@marunadan.in

MNM Recommends


Most Read