വാർത്ത

വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ ബാദുഷയ്ക്ക് നേരേ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം; വടികളും ട്യൂബ് ലൈറ്റുകളും ഉപയോഗിച്ച് ക്രൂരമർദ്ദനം; വീട്ടിലെ സ്ത്രീകൾ ഒന്നും ചെയ്യല്ലേയെന്ന് കരഞ്ഞപേക്ഷിച്ചിട്ടും വളഞ്ഞിട്ട് ആക്രമിക്കുന്നത് മൊബൈൽ ദൃശ്യങ്ങളിൽ; അക്രമം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതും സദാചാര ഗൂണ്ടകൾ തന്നെ; പെരുമ്പടപ്പ് കേസിൽ ഒരാൾ പിടിയിൽ

മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. അഞ്ചാം പ്രതി പാലപ്പെട്ടി അജമീർ നഗർ സ്വദേശി ബീരാന്റകത്ത് റമിസ് റഹ്മനാണ് (20)അറസ്റ്റിലായത്. പെരുമ്പടപ്പ് സ്വദേശിയായ ബാദുഷയെ ആക്രമിച്ച കേസിലാണ് ഒരാളെ അറസ്റ്റ് ചെയ്തത്. വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ ബാദുഷയെ വടികളും ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകളും ഉപയോഗിച്ചാണ് ആക്രമിക്കുകയായിരുന്നു.പതിവായി ബാദുഷ വീട്ടിൽ വരുന്നത് ശ്രദ്ധിച്ച ചിലരാണ് രാത്രി ആക്രമിച്ചത്.

വീട്ടിൽ നിന്ന് വിളിച്ചിറക്കുന്നതും കൂടുതൽ പേരെ വിളിച്ചുകൂട്ടി ആയുധങ്ങളുമായി ആക്രമിക്കുന്നതും മൊബൈൽ ദൃശ്യങ്ങളിൽ കാണാം. വീട്ടിലെ സ്ത്രീകൾ ഒന്നും ചെയ്യല്ലേയെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് യുവാവിനെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.പുറത്ത് വിട്ട ദൃശ്യങ്ങളെല്ലാം തന്നെ സദാചാര പൊലീസ് ചമഞ്ഞ ആളുകൾ എടുത്തതാണ്. ഇവർ തന്നെയാണിത് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയത്.

സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.. സിഐ ബിജുവിന്റെ നേതൃത്വത്തിലുള്ള എസ്‌ഐ സുരേഷ്, എസ്‌ഐ പ്രദിപ്, സി.പി.ഒമാരായ റനിഷ്, അനിഷ്, അമ്പിളി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

കഴിഞ്ഞ ദിവസം രാത്രിയിൽ സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. ബാദുഷയുടെ അകന്ന ബന്ധു കൂടിയാണ് സുഹൃത്തായ യുവതി. ഇരുകുടുംബങ്ങൾ തമ്മിൽ ഏറെക്കാലമായി പരിചയവുമുണ്ട്. സുഹൃത്തായ യുവതിയുടെ ഭർത്താവ് വിദേശത്താണ്. യുവതിയുടെ ഭർത്താവിനോ കുടുംബത്തിനോ യുവതിയുടെ കുടുംബത്തിനോ ബാദുഷ വീട്ടിലെത്തിയതിൽ പരാതിയുണ്ടായിരുന്നില്ല, ബുദ്ധിമുട്ട് നാട്ടുകാരിൽ ചിലർക്കായിരുന്നു. തിവായി ഈ വീട്ടിൽ ബാദുഷ വരുന്നത് കണ്ട നാട്ടുകാരിൽ ചിലർ രാത്രി വടികളുമായി എത്തി ആക്രമിക്കുകയായിരുന്നു. ബാദുഷയെ വീട്ടിൽ നിന്ന് ചിലരെത്തി വിളിച്ചിറക്കി. പിന്നാലെ കൂടുതൽ പേർ വടികളുമായി എത്തി. ആക്രമണം തുടങ്ങി. ബാദുഷയുടെ കൈ പിടിച്ച് തിരിക്കുമ്പോൾത്തന്നെ വീട്ടിലെ സ്ത്രീകൾ ഒന്നും ചെയ്യല്ലേ എന്ന് കരഞ്ഞ് അഭ്യർത്ഥിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാലിത് കണ്ടതോടെ വളഞ്ഞിട്ട് ബാദുഷയെ ആൾക്കൂട്ടം തല്ലാൻ തുടങ്ങി.

സ്ത്രീകളുള്ള വീടാണ്, എനിക്ക് പരിചയമുള്ള വീടാണ്, നമുക്ക് പുറത്ത് പോയി സംസാരിക്കാമെന്ന് ബാദുഷ അഭ്യർത്ഥിക്കുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. വേണ്ടെടാ നീ ഇവിടെ ചെയ്യ് എന്നാണ് ബാദുഷയെ കയ്യേറ്റം ചെയ്യുന്ന കൂട്ടത്തിലൊരാൾ ആക്രോശിക്കുന്നത്. റംഷാദേ, ഇനിയെന്ത് വേണം എന്നും വീഡിയോ പകർത്തുന്നയാൾ ചോദിക്കുന്നത് കേൾക്കാം. പ്പോൾ പുറത്തുവന്ന ദൃശ്യങ്ങളെല്ലാം പകർത്തിയത് അക്രമം നടത്തിയ സദാചാര ഗുണ്ടാ സംഘത്തിലുള്ളവർ തന്നെയാണ്. ഇവർ സാമൂഹ്യമാധ്യമങ്ങളിലും വാട്സാപ്പിലും മറ്റും പ്രചരിപ്പിച്ചതിലൂടെയാണ് അക്രമം പുറത്തറിഞ്ഞത്.

പരിക്കേറ്റ ബാദുഷ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബാദുഷയുടെ പരാതിയിൽ കണ്ടാലറിയാവുന്ന പതിനഞ്ചു പേർക്കെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തു. എന്നാൽ ഇവരെല്ലാം ഇപ്പോൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

MNM Recommends


Most Read