വാർത്ത

31 പാക്കറ്റുകൾ മലപ്പുറത്തേക്ക് മിനി ലോറിയിൽ കൊണ്ടു പോയെന്ന് ഒരാൾ; ആറു വാഹനങ്ങൾ ഓടിയിട്ടുണ്ടെന്ന് മറ്റൊരു മൊഴി; ജിപിഎസിന്റെ പ്രവർത്തനം നിറുത്തിയത് ബോധപൂർവമെന്നും നിഗമനം; വാഹനത്തിലുള്ള കണക്ഷൻ വിച്ഛേദിച്ചാലും ആറു മണിക്കൂർ ജിപിഎസ് പ്രവർത്തിക്കുമെന്നത് നിർണ്ണായകം; ക്ലൗഡ് സർവ്വറിൽ നിന്ന് സത്യം കണ്ടെത്താൻ എൻഐഎ; സിആപ്പിറ്റിൽ ഇനിയും കേന്ദ്ര ഏജൻസി പരിശോധനയ്ക്ക് എത്തും; മന്ത്രി ജലീലിന്റെ മൊഴികൾ വിശ്വസിക്കാതെ അന്വേഷണം

തിരുവനന്തപുരം: ഖുറാനൊപ്പം സ്വർണം കടത്തിയെന്ന സംശയത്തിൽ നിന്ന് മാറാതെ എൻഐഎ. യുഎഇ കോൺസുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണത്തിനു കൊണ്ടുപോയതുമായി ബന്ധപ്പെട്ടു നിരവധി സംശയങ്ങൾ അന്വേഷണ ഏജൻസിക്കുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ വ്യക്തത തേടി എൻഐഎ വീണ്ടും സിആപ്റ്റിലെത്തും. കസ്റ്റംസിനും എൻഐഎക്കും ഉദ്യോഗസ്ഥർ നൽകിയ മൊഴിയിലെ വൈരുധ്യവും സിആപ്റ്റിലെ ചിലരുടെ സംശയാസ്പദ നീക്കങ്ങളും ദുരൂഹത കൂടട്ുന്നു.

കോൺസുലേറ്റിൽ നിന്നു ഗ്രന്ഥം കൊടുത്തുവിട്ട ഉദ്യോഗസ്ഥന്റെ ഫോൺ വിളികൾ പരിശോധിക്കും. സിആപ്റ്റിന്റെ മുൻ എംഡി എം. അബ്ദുൽറഹ്മാനെയും ഈയിടെ പിരിഞ്ഞ ചില ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് എൻഐഎയുടെ നിർണായക നീക്കങ്ങൾ. അതീവ രഹസ്യമായി ജലീലിനെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനം. മന്ത്രിയുടെ കൂടെ അഭ്യർത്ഥന മാനിച്ചാണ് ഇത്. സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തിയാണ് ഇത്.

മലപ്പുറത്തേക്കുള്ള സി-ആപ്റ്റ് വാഹനത്തിലെ ജി.പി.എസിന്റെ പ്രവർത്തനം നിറുത്തിയത് ബോധപൂർവമെന്നാണ് നിഗമനം. വാഹനത്തിലുള്ള കണക്ഷൻ വിച്ഛേദിച്ചാലും ആറു മണിക്കൂർ ജി.പി.എസ്. പ്രവർത്തിക്കും. സി-ആപ്റ്റിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ജി.പി.എസ്. ബന്ധം വിച്ഛേദിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. ക്ലൗഡ് സെർവറിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കാനാണ് എൻ.ഐ.എ ശ്രമം. ജി.പി.എസിലെ എല്ലാ വിവരങ്ങളും ക്ലൗഡ് സെർവറിലാണ് ശേഖരിക്കപ്പെടുന്നത്. ക്ലൗഡ് സെർവറിൽ നിന്ന് ഇതുസംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭിക്കും.. കെൽട്രോണിന്റെയും സി-ഡാക്കിന്റെയും സഹായത്തോടെ വിവരങ്ങൾ വീണ്ടെടുക്കാനാണ് ശ്രമം. ഇത് കേസിൽ നിർണ്ണായകമാകും.

32 പാക്കറ്റ് മതഗ്രന്ഥമാണു സിആപ്റ്റിലെത്തിച്ചത്. ഇതിൽ ഒരു പാക്കറ്റ് പൊട്ടിച്ചു ഗ്രന്ഥങ്ങൾ സിആപ്റ്റ് ജീവനക്കാരെടുത്തെന്നാണു മൊഴി. ബാക്കി 31 പാക്കറ്റുകൾ മലപ്പുറത്തെ 2 സ്ഥാപനങ്ങളിലേക്കു കൊണ്ടുപോയി. ഒരു പാക്കറ്റിൽ 32 മതഗ്രന്ഥങ്ങളാണെന്നും ഒരു ഗ്രന്ഥത്തിന് 567 ഗ്രാം തൂക്കമെന്നും കണ്ടെത്തിയിരുന്നു. അങ്ങനെ ഒരു പാക്കറ്റിന് 18 കിലോഗ്രാം ഭാരം. ഇത്തരം 31 പാക്കറ്റുകൾ മലപ്പുറത്തേക്കു മിനി ലോറിയിൽ കൊണ്ടുപോയി എന്നായിരുന്നു ഒരാളുടെ മൊഴി. ആകെ ഏകദേശം 580 കിലോ ഭാരം.

എന്നാൽ, ഇതേ ആവശ്യത്തിനു പലപ്പോഴായി 6 വാഹനങ്ങൾ ഓടിയിട്ടുണ്ടെന്നു മറ്റൊരാളുടെ മൊഴിയും അന്വേഷണ സംഘത്തിനു ലഭിച്ചു. ഇതാണ് ദുരൂഹതയാകുന്നത്. എന്തിന് ആറു വാഹനങ്ങൾ പലപ്പോഴായി ഓടിയെന്നതാണ് അന്വേഷണ പരിധിയിലുള്ളത്. ഇതിൽ കസ്റ്റംസിനു തോന്നിയ സംശയമാണ് അന്വേഷണത്തിലേക്ക് എൻഐഎയും എത്തിച്ചത്. വാഹനങ്ങളുടെ ലോഗ്ബുക്കും ജിപിഎസ് റെക്കോർഡുകളും പിടിച്ചെടുത്തു. ചില വാഹനങ്ങളുടെ ജിപിഎസ് ഓഫ് ആക്കിയിട്ടതും കണ്ടെത്തി.

സിആപ്റ്റിന്റെ വാഹനം മതഗ്രന്ഥവുമായി ബെംഗളൂരുവിലേക്കു പോയതായും ഒരു വാഹനത്തിൽ നിന്നു മറ്റൊരു സ്വകാര്യ വാഹനത്തിലേക്കു പാക്കറ്റുകൾ മാറ്റിയതായും നേരത്തേ അന്വേഷണ സംഘത്തിനു സംശയം ഉണ്ടായിരുന്നു. ആകെ വന്ന 250 പാക്കറ്റിൽ 32 എണ്ണം സിആപ്റ്റിലെത്തിച്ചു. ബാക്കി കോൺസുലേറ്റിൽ ഉണ്ടെന്നാണു വെളിപ്പെടുത്തൽ. കോൺസുലേറ്റിലെ പരിശോധനയ്ക്കു പക്ഷേ, അനുമതി വേണം. ഇതും എൻഐഎയെ പ്രതിസന്ധിയിലാക്കുന്നു. അന്വേഷണവുമായി നിലവിൽ യുഇഎ കാര്യമായി സഹകരിക്കുന്നില്ല. അതുകൊണ്ട് തന്നെ കോൺസുലേറ്റിലെ പരിശോധനയ്ക്ക് തടസ്സം ഏറെയാണ്.

അതിനിടെ 2017 ൽ വിതരണം ചെയ്ത 17,000 കിലോ ഈന്തപ്പഴം സംബന്ധിച്ചും അന്വേഷണം വിപുലമാക്കി. കൊച്ചിയിൽ തുറമുഖത്തു കണ്ടെയ്‌നറിലെത്തിയ ഈന്തപ്പഴം ഏറ്റുവാങ്ങാൻ സ്വർണക്കടത്തു കേസ് മുഖ്യപ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിതും നേരിട്ട് തുറമുഖത്ത് എത്തിയിരുന്നു. ഈന്തപ്പഴം വിതരണത്തിലും കസ്റ്റംസ് പ്രത്യേകം കേസ് എടുത്തിരുന്നു. വിതരണത്തിന്റെ കണക്കു നൽകാൻ സാമൂഹികനീതി വകുപ്പിനു നോട്ടിസ് നൽകി.

8 ജില്ലകളിൽ നിന്നു മാത്രമാണു ഭാഗികമായെങ്കിലും കണക്കു കിട്ടിയതെന്നാണു വിവരം. ഈന്തപ്പഴം വിതരണത്തിന് ആരാണ് അനുമതി നൽകിയതെന്നും ആരാഞ്ഞിട്ടുണ്ട്. ഇതും ആർക്കും വ്യക്തതയില്ലാത്ത ഉത്തരമാണ്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read