വാർത്ത

ബിബിസിക്ക് വക്കീൽ നോട്ടിസ് അയച്ചെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്; വിലക്കുകൾ മറികടന്ന് മുകേഷ് സിങ്ങിന്റെ അഭിമുഖം സംപ്രേഷണം ചെയ്യാനൊരുങ്ങി ചാനൽ

വിലക്കുകളും പ്രതിഷേധങ്ങളും വകവയ്ക്കാതെ ബിബിസിയിൽ നാളെ ഡൽഹി റേപ്പ് കേസിലെ പ്രതി മുകേഷ് സിങ്ങുമായി ചാനൽ നടത്തിയ അഭിമുഖത്തിന്റെ സംപ്രേഷണം നടക്കും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30നാണ് ബിബിസിയിൽ അഭിമുഖം സംപ്രേഷണം നടത്തുക.

ഇന്ത്യാസ് ഡോട്ടർ എന്ന പേരിലുള്ള ഡോക്യുമെന്ററി ബിബിസി ഫോർ ചാനലാണ് സംപ്രേഷണം ചെയ്യുന്നത്. ഡോക്യുമെന്ററി പ്രദർശിപ്പിക്കരുതെന്ന് ഡൽഹി പൊലീസ് ബിബിസിയോട് നിർദ്ദേശിച്ചിരുന്നു. അതെല്ലാം കാറ്റിൽ പറത്തിയാണ് ചാനൽ സംപ്രേഷണത്തിനൊരുങ്ങുന്നത്.

അതേസമയം ഡൽഹി കൂട്ടബലാത്സംഗക്കേസ് പ്രതി മുകേഷ് സിംഗുമായി അഭിമുഖം നടത്തുന്നതിന് ബിബിസിക്ക് അനുമതി നൽകിയത് 2013ൽ യുപിഎ സർക്കാരിന്റെ കാലത്താണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഉപാധികളോടെയാണ് അന്ന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നതെന്നും ഈ ഉപാധികൾ ബിബിസി ലംഘിച്ചുവെന്നും രാജ്‌നാഥ് സിങ് രാജ്യസഭയിൽ പറഞ്ഞു. അഭിമുഖം സംപ്രേഷണം ചെയ്യുന്നത് തടയുമെന്നും ഇത് സംബന്ധിച്ച് ബിബിസിക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു. അഭിമുഖത്തിലെ പ്രതിയുടെ പരാമർശങ്ങൾ സ്ത്രീത്വത്തിന് അപമാനകരമാണ്. ബലാത്സംഗക്കേസ് പ്രതിയുടെ അഭിമുഖം എടുക്കുന്നത് അപലപനീയമാണ്. മേലിൽ മാദ്ധ്യമങ്ങൾ ഇതാവർത്തിക്കില്ലെന്നാണ് കരുതുന്നത്. അനുമതിയില്ലാതെ അഭിമുഖം സംപ്രേഷണം ചെയ്യാൻ അനുവദിക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. നേരത്തെ രാജ്‌നാഥ് സിങ് തിഹാർ ജയിലിൽ ഡി.ജി.പി. ജനറൽ അലോക് കുമാർ വർമയെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു.

നിർഭയയെ അപമാനിച്ചുകൊണ്ടുള്ള പ്രതിയുടെ അഭിമുഖത്തിലെ വിശദാംശങ്ങൾ പുറത്തുവന്നതിൽ വ്യാപക പ്രതിഷേധം. ഉയരുകയാണ്. ഡൽഹി റേപ്പ് കേസ് പ്രതി മുകേഷ് സിങ്ങുമായി ബിബിസി നടത്തിയ അഭിമുഖത്തിൽ ബലാത്സംഗത്തിന് കാരണക്കാർ ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണെന്നായിരുന്നു പ്രതി നടത്തിയ അഭിപ്രായപ്രകടനം. രാത്രി ഒമ്പതുമണിക്കുശേഷം ചുറ്റിക്കറങ്ങുന്ന പെൺകുട്ടികളുടെ സ്വഭാവം നല്ലതല്ലെന്നും ബസ്സിൽ ബലാത്സംഗത്തിനിരയായ യുവതി നിശ്ശബ്ദമായി സഹകരിച്ചിരുന്നെങ്കിൽ അവർ കൊല്ലപ്പെടില്ലായിരുന്നെന്നുമാണ് മുകേഷ് അഭിപ്രായപ്പെട്ടത്. 'ബലാത്സംഗം ഉണ്ടാകുന്നതിന് കാരണക്കാർ ആണുങ്ങൾ അല്ല. ബലാത്സംഗം ചെയ്യപ്പെടാതിരിക്കാൻ ഉത്തരവാദിത്തം പെണ്ണുങ്ങളുടേതാണ്. ആ പെൺകുട്ടിയുടെ കൊല 'അവിചാരിതമായി' സംഭവിച്ചതാണ്. ബലാത്സംഗം ചെയ്യപ്പെടുമ്പോൾ അവൾ മിണ്ടാതെ കിടന്ന് സഹകരിച്ചാൽ മതിയായിരുന്നു, അങ്ങനെയാണെങ്കിൽ കാര്യം കഴിഞ്ഞാൽ അവളെ ബസ്സിൽ നിന്നിറക്കി വിട്ടേനെ. അവളുടെ കൂടെയുള്ളവനെ മാത്രമേ തല്ലുകയുണ്ടായിരുന്നുള്ളൂ'സംഭവത്തിന് ശേഷം പെൺകുട്ടിയെ ബസിൽ നിന്നും വലിച്ചെറിയുകയായിരുന്നുവെന്നും മുകേഷ് സിങ് പറഞ്ഞു.

അതിനിടെ ജയിൽശിക്ഷയനുഭവിക്കുന്ന പ്രതിയുമായുള്ള അഭിമുഖം പുറത്തുവിട്ടവർക്കെതിരെ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഡൽഹി പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. അഭിമുഖത്തിന്റെ സംപ്രേഷണത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഡൽഹി പൊലീസ് കമീഷണർ ബി.എസ്. ബസ്സി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡോക്യുമെന്ററിക്കെതിരെ മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയുടെ വിവാദ വിവാദ പരാമർശങ്ങൾക്കെതിരെ പെൺകുട്ടിയുടെ കുടുംബവും പ്രതിഷേധവുായി രംഗത്തത്തെി. ചെയ്ത കുറ്റത്തെ തരംതാണ രീതിയിൽ ന്യായീകരിക്കാൻ ശ്രമിക്കുന്ന പ്രതിക്ക് കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തുടരുമെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവ് പ്രതികരിച്ചു. പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

MNM Recommends


Most Read