വാർത്ത

ലാലേട്ടനിൽ നിന്നും അത്തരം ഒരു നടപടി പ്രതീക്ഷിച്ചില്ല; അദ്ദേഹത്തെ സ്‌നേഹിക്കുന്നവർ പോലും ഇത് വിശ്വസിക്കാൻ തയ്യാറാവില്ല; ആരെയും പിണക്കുന്ന ആളല്ല മോഹൻലാൽ; ഊർമ്മിള ഉണ്ണി ആരുടേയോ നിർദ്ദേശം അനുസരിച്ചു; സുകുമാരൻ ചേട്ടന്റെ മകനാണ് പൃഥ്വി, അവൻ പറഞ്ഞ വാക്ക് മാറ്റിപ്പറയില്ല; മമ്മൂട്ടിയുടെ മൗനം പ്രതിഷേധക്കാർക്ക് പ്രചോദനകരമാകും: ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത നടപടിയെ ചോദ്യം ചെയ്ത് ലിബർട്ടി ബഷീർ

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ ജയിലിൽ കിടന്ന ദിലീപിനെ സംഘടയിലേക്ക് തിരിച്ചെടുത്ത പ്രസിഡന്റ് മോഹൻലാലിന്റെ നടപടി വിശ്വസിക്കാനായില്ലെന്ന് നിർമ്മാതാവും തീയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ. ലാലിൽ നിന്നും അത്തരം ഒരു നടപടി പ്രതീക്ഷില്ലെന്ന് ലിബർട്ടി ബഷീർ ബഷീർ മറുനാടൻ മലയാളിയോട് പറഞ്ഞു. ലാലേട്ടനെ സനേഹിക്കുന്നവർപോലും ഇത് വിശ്വസിക്കാൻ തയ്യാറാവില്ല. പക്ഷേ മോഹൻലാൽ ഈ തീരുമാനം കൈക്കൊണ്ടില്ലായിരുന്നുവെങ്കിൽ അമ്മ എന്ന സംഘടന തന്നെ രണ്ടായി പിളരുമായിരുന്നുവെന്നും ലിബർട്ടി ബഷീർ കൂട്ടിച്ചേർത്തു. അന്ന് ജനറൽ ബോഡിയിൽ ബഹളമുണ്ടാക്കിയവരൊക്കെ തന്നെയാണ് ഇപ്പോ നടനെ തിരിച്ചെടുക്കണം എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കിയതെന്നും ഇത് തെറ്റായ കീഴ്‌വഴക്കമാണ് എന്നും ബഷീർ പറയുന്നു.

നടിയെ അക്രമിച്ച കേസിൽ ഇപ്പോ ഒരു വർഷവും നാല് മാസവും പിന്നിടുമ്പോൾ നിശബ്ദമായി നടിക്കൊപ്പം നിന്നവരാണ് മോഹൻലാലും മമ്മൂട്ടിയും. നടിയെ അക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് അന്ന് അവർ മിണ്ടാതിരുന്നത്. ഒരു കാര്യം പറയാലോ ദിലീപിനെ പുറത്താക്കുമ്പോൾ തന്നെ ബൈലോ പ്രകാരമൊന്നുമായിരുന്നില്ല. അന്ന് വിശദീകരണം ഒക്കെ ചോദിച്ച് പുറത്താക്കാൻ നിന്നിരുന്നെങ്കിൽ സംഘടന അപ്പോ തന്നെ പിളർന്നേനെ. ദിലീപിന് വേണ്ടി ബഹളം ഉണ്ടാക്കുന്നവർ അന്നും കൂടുതലായിരുന്നു.

ഇന്ന് തിരിച്ചെടുത്തത് ചില വ്യക്തികൾക്ക് ഉള്ള താൽപര്യത്തിന്റെ പുറത്താണ്. അല്ലാതെ അന്യായമായി പെരുമാറുന്ന കൂട്ടത്തിലല്ല മോഹൻലാലൊന്നും. ദിലീപും മഞ്ജുവും പിണക്കമായിരുന്ന സമയത്ത് ദിലീപിന്റെ എതിർപ്പ് പോലും അവഗണിച്ചാണ് അന്ന് മഞ്ജുവുമൊത്ത് മോഹൻലാൽ അഭിനയിച്ചത്. അപ്പോ ആരെയും പിണക്കുന്ന ആളല്ല മോഹൻലാൽ. ഊർമ്മിള ഉണ്ണി ഒക്കെ ആരുടേയോ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുകയാണ്. ദിലീപിനെ തിരിച്ചെടുക്കാൻ വേണ്ടി കാര്യം പറയാൻ വേണ്ടിയുള്ള പ്രസക്തി ഒന്നും ഇല്ല ആ നടിക്ക്.

പൃഥ്വിരാജ് ഇപ്പോൾ മിണ്ടാതിരിക്കുന്നത് അദ്ദേഹത്തെ ഒതുക്കിയിട്ടൊന്നും അല്ല. സുകുമാരൻ ചേട്ടൻെ മകനാണ് പൃഥ്വി, അപ്പോൾ ആര് വിചാരിച്ചാലും അങ്ങനെ ഒന്നും ഒഴിവാക്കാൻ കഴിയുക ഒന്നും ഇല്ല. പറഞ്ഞ വാക്ക് മാറ്റി പറയുന്ന ഒരാളല്ല രാജുവെന്നും 100 ശതമാനം അറിയാവുന്നതാണ്. പിന്നെ ഒരു വിഭാഗം ആളുകൾ ഇന്നലെ യോഗത്തിൽ പങ്കെടുത്തുമില്ല. ജനറൽ സെക്രട്ടറിയായിരുന്ന മമ്മൂട്ടി ഇപ്പോൾ ഒരു പദവിയും വഹിക്കുന്നില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. നടി അക്രമിക്കപ്പെട്ടുവെന്നും അതിന് ഉത്തരവാദികളായവർ സംഘടനയിലേക്ക് വരുമ്പോൾ അകത്ത് പദവികൾ വഹിക്കാൻ താൽപര്യമില്ലാത്തത് തന്നെയാണ് മമ്മൂട്ടിയുടെ പിന്മാറ്റത്തിന് കാരണം എന്നും ലിബർട്ടി ബഷീർ പറയുന്നു.

മമ്മൂട്ടി ഇപ്പോഴും പുറത്ത് നിക്കുന്നതും അന്ന് എല്ലാം സഹിച്ച് മിണ്ടാതെ നിന്നതും സംഘടന നശിക്കാതിരിക്കുന്നതിന് വേണ്ടിയാണ്. ഇപ്പോൾ മമ്മൂട്ടി മാറിനിന്ന് കാണിക്കുന്ന പ്രതിഷേധം മറ്റുള്ളവർക്കും ദിലീപിന് എതിരെ രംഗത്ത് വരുന്നതിന് കൂടുതൽ പ്രചോദനമാകും. പിന്നെ നടികൾക്ക് വലിയ റോൾ ഒന്നും ഇതിൽ ഇല്ല. എപ്പോഴും വേഷങ്ങൾ ലഭിക്കണമെന്നും ഇല്ല. അന്ന് ജനറൽ ബോഡിയിൽ പത്രക്കാരോട് ബഹളം കാണിച്ചവർ തന്നെയാണ് ഈ സമയത്ത് നടനെ തിരിച്ച് കൊണ്ട് വരുന്നതിനും മുന്നിട്ട് നിന്നത്.- ലിബർട്ടി ബഷീർ വ്യക്തമാക്കി.

ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുത്ത നടപടിക്കെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായമയായ വിമെൻ ഇൻ സിനിമാ കളക്ടീവ് രംഗത്തെത്തിയിരുന്നു. ദിലീപിനെ തിരിച്ചെടുത്ത നടപടി തികച്ചും സ്ത്രീവിരുദ്ധമാണെന്നും അതിനെ ഞങ്ങൾ അപലപിക്കുന്നുവെന്നും സിനിമാ കളക്ടീവ് വ്യക്തമാക്കിയിരുന്നു. തങ്ങൾ ഇരയ്‌ക്കൊപ്പമാണെന്നും അവർ വ്യക്തമാക്കുകയുണ്ടായി.  ദിലീപിനെ തിരിച്ചെടുത്തതിലുള്ള പ്രതിഷേധം തന്നെയാണ് ഇത്. മഞ്ജു വാര്യരും പാർവ്വതിയും അടക്കമുള്ള നടികൾ ഈ സംഘടനയുടെ ഭാഗമാണ്. വനിതാ സംഘടനക്ക് പിന്നാലെ സംവിധായകൻ ആഷിഖ് അബുവും അമ്മയുടെ നടപടിയെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.

MNM Recommends


Most Read