കൂടുതൽ

യുകെയിലെ ഒറ്റപ്പെട്ടുപോയ മലയാളി വിദ്യാർത്ഥികൾക്കും സഹായം ആവശ്യമുള്ള മറ്റു മലയാളികൾക്കും സഹായവുമായി മറുനാടൻ കുടുംബം; കുടുങ്ങി കിടക്കുന്നവർക്ക് ബന്ധപ്പെടാൻ രണ്ട് ഹെൽപ്പ് ലൈൻ നമ്പറുകൾ ഒരുക്കി; കൊറോണ വൈറസ് ബാധയെ ജാഗ്രതയോടെ നേരിടാൻ സഹായകമായ അവസരം ഒരുക്കും; മഹാമാരിയെ നേരിടാൻ പ്രവാസി മലയാളികൾക്ക് സഹായം ഒരുക്കുന്നത് ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ

ലണ്ടൻ: കൊവിഡ് 19 എന്ന ലോകം മുഴുവൻ വ്യാപിച്ച മഹാവിപത്തിനെ ജനങ്ങൾ ജാതിമത ഭേദമെന്യേ ഒരുമിച്ചു നിന്ന് നേരിടുകയാണ്. മിക്ക രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കൊവിഡിനെതിരായ പോരാട്ടത്തിലാണ്. ഇതിനിടെ സർക്കാർ സംവിധാനങ്ങളും സ്വകാര്യ സംവിധാനങ്ങളുമൊക്കെ കോവിഡ് ബാധിതർക്ക് സഹായവുമായി എത്തുമ്പോൾ മറുനാടൻ കുടുംബവും അതിൽ പങ്കാളികളാകുന്നു. കോവിഡ് ബാധ സാരമായി ബാധിച്ചിരിക്കുന്ന യുകെയിലെ മലയാളികൾക്ക് സഹായം എത്തിക്കാനാണ് മറുനാടൻ കുടുംബം സന്നദ്ധമായി ഇറങ്ങുന്നത്. ബ്രിട്ടനിലെ മലയാളികൾക്ക് എല്ലാക്കാലവും താങ്ങും തണലുമായി നിന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴിയാണ് യുകെയിലെ മലയാളികൾക്ക് സഹായം എത്തിക്കുക.

ബ്രിട്ടനിൽ ദുരിതത്തിൽ കഴിയുന്ന മലയാളികളുടെ ആവശ്യം എന്തുതന്നെയായാലും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഹെൽപ്പ് ലൈൻ സേവനവുമായി ബന്ധപ്പെടാം. കൊവിഡ് - 19 ഐസൊലേഷനിൽ കഴിയുന്നവരോ അല്ലാത്തവരോ ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ അനുഭവിക്കുന്നുണ്ടെങ്കിലും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. മാത്രമല്ല, കൊവിഡ് - 19 രോഗബാധയെ കുറിച്ച് കൂടുതൽ അറിയുവാനോ രോഗം ബാധിച്ചിട്ടുണ്ടോ എന്നു സംശയമുള്ളവർക്ക് മെഡിക്കൽ സഹായം ആവശ്യമുണ്ടെങ്കിലോ ഈ ഹെൽപ്പ് ലൈൻ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

കൊറോണ വൈറസ് ബാധയെ അമിതമായി ഭയക്കേണ്ടതില്ലെന്നും ജാഗ്രതയുണ്ടായാൽ മതിയെന്നും സർക്കാരും ആരോഗ്യരംഗത്തെ വിദഗ്ധരും ആവർത്തിച്ചു പറയുമ്പോഴും നമ്മളെ എല്ലാം ആശങ്കയിലാഴ്‌ത്തിക്കൊണ്ട് ഈ രോഗം അതിവേഗം മുന്നോട്ടു തന്നെ പോകുകയാണ്. ഈ സാഹചര്യത്തിലാണ് ഒറ്റപ്പെട്ടു പോയവർക്ക് സഹായങ്ങളുമായി യുകെയിലെ ഏറ്റവും ജനസമ്മതിയുള്ളതും സുതാര്യവുമായ ചാരിറ്റി കൂട്ടായ്മയായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഹെൽപ്പ് ലൈൻ സേവനം ആരംഭിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ എങ്ങനെയാണ് ബ്രിട്ടീഷ് മലയാളികളെ സഹായിക്കേണ്ടത് എന്ന ചർച്ചകൾ പുരോഗമിക്കവെയാണ് ചാരിറ്റിയിലേക്ക് പല ചോദ്യങ്ങളുമായി ഫോൺ കോളുകൾ വരാൻ തുടങ്ങിയത്. ലോക്ഡൗൺ തുടങ്ങിയിട്ട് അധിക ദിവസമായില്ല എങ്കിലും പല പല കാര്യങ്ങളാൽ യുകെ മലയാളികൾ ആശങ്കാകുലരാണ്.

യുകെ ഗവണ്മെന്റിന്റെ കർശനമായ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് തന്നെയാകും ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ ഹെൽപ് ലൈൻ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുകയെന്ന് ചാരിറ്റി ചെയർമാൻ ഷാജി ലൂക്കോസും മറ്റു ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. തൊണ്ടവേദന, ചുമ, പനി, ശ്വാസം മുട്ടൽ അതുപോലെ മറ്റു
ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉള്ള യുകെ നിവാസികൾ 111 ൽ ആണ് വിളിക്കേണ്ടതെന്ന് പ്രിയപ്പെട്ട വായനക്കാരെ പ്രത്യേകം ഓർമിപ്പിക്കുന്നു. ഒറ്റപ്പെടലുകൾ ഏൽപ്പിക്കുന്ന ആഘാതങ്ങൾ ഏറ്റുവാങ്ങുന്നവർ, സ്വയം തൊഴിൽ ചെയ്തുകൊണ്ടിരുന്നവർ, സ്റ്റുഡന്റ് വിസയിൽ യുകെയിൽ നിൽക്കുന്നവർ, പ്രായമായവർ, അങ്ങനെ നമ്മൾ ചേർത്തുപിടിക്കേണ്ടവർ നിരവധിയാണ്. പല മേഖലകളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള ആളുകളാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ ഹെൽപ്ലൈനിൽ പ്രവർത്തിക്കുന്നത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഹെൽപ് ലൈൻ നമ്പറുകൾ: 02086387457, 03300010641

പൊതുജനങ്ങൾ നൽകുന്ന സംഭാവനകളുടെ നല്ലൊരു ശതമാനവും ജീവനക്കാരുടെ ശമ്പളത്തിനും മറ്റു ഭാവി വികസന പരിപാടികൾക്കുമൊക്കെയായി മാറ്റി വെറും അറുപത് ശതമാനമൊക്കെയാണ് യുകെയിലെ പല പ്രസിദ്ധരായ മുൻനിരചാരിറ്റികളും അർഹരായവരുടെ കയ്യിൽ എത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് നമ്മൾ എത്ര പേർക്കറിയാം? സ്വീകരിച്ച തുകയും ചെലവാക്കുന്ന തുകയും പൊതുജനങ്ങളെ കൃത്യമായി അറിയിക്കുക പോലും ചെയ്യാത്ത വലിയൊരു ശതമാനം ചാരിറ്റി പ്രസ്ഥാനങ്ങളുടെയിടയിൽ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സമാഹരിക്കുന്ന പണത്തിന്റെ വിവരങ്ങൾ അടക്കം അപ്പപ്പോൾ പ്രസിദ്ധപ്പെടുത്തുകയാണ് ചെയ്യുന്നത്.

ചാരിറ്റി രൂപീകൃതമായി ഇതുവരെ 62 ഓളം പ്രോജക്ടുകൾ/അപ്പീലുകൾ മുഖേന ഏകദേശം ഏഴര ലക്ഷം പൗണ്ടോളം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പരോക്ഷമായും നൂറു കണക്കിന് വ്യക്തികൾക്ക് നേരിട്ടും നൽകുവാൻ സാധിച്ചു. വിവിധ അസുഖങ്ങളാലും സാമ്പത്തിക പ്രതിസന്ധികളാലും വലയുന്ന നിർധനരായ കേരളത്തിലെ ജനങ്ങൾക്കാണ് ഭൂരിഭാഗം സഹായവും നൽകിയിരിക്കുന്നത്. യുകെയിൽ മരണമടയുന്നുവരുടെ ആശ്രിതർക്കും യുകെയിലും ഇന്ത്യയിലും വിദേശത്തുമായി നിരവധി ചാരിറ്റി സംരംഭങ്ങൾക്കും ഇതിനിടെ സാമ്പത്തിക പിന്തുണ നൽകുവാൻ സാധിച്ചിട്ടുണ്ട്.

യാതൊരു പ്രതിഫലവുമില്ലാതെ ചാരിറ്റിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് കൂടാതെ ട്രസ്റ്റിമാരും അഡൈ്വസറി കമ്മിറ്റി അംഗങ്ങളും ഒരു നിശ്ചിത തുക സംഭാവനയായും നൽകി കൊണ്ടിരിക്കുന്നു. സ്‌കൈ ഡൈവിങ് പോലെയുള്ള പൊതുജനപങ്കാളിത്ത പരിപാടികളുടെ ഇതര ചെലവ്ക്ക് സ്പോൺസർഷിപ് വഴിയാണ് പൈസ കണ്ടെത്തുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read