സാഹിത്യം

സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; നോവൽ വിഭാഗത്തിൽ ടി.ഡി. രാമകൃഷ്ണനും കവിതയിൽ സാവിത്രി രാജീവനും കഥയിൽ എസ് ഹരീഷനും അവാർഡ്; ഷുഹൈബ് കൊലപാതകത്തിൽ സാസ്‌കാരിക നായകർ പ്രതികരിക്കാത്തത് ആരും ചോദിക്കാത്തതുകൊണ്ടാണെന്ന് അക്കാദമി അധ്യക്ഷന്റെ മറുപടി

തൃശ്ശൂർ: 2016ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഇയ്യങ്കോട് ശ്രീധരൻ, സി. ആർ. ഓമനക്കുട്ടൻ, ലളിത ലെനിൻ, ജോസ് പുന്നാംപറമ്പിൽ, പി.കെ. പാറക്കടവ്, പൂയ്യപ്പിള്ളി തങ്കപ്പൻ എന്നിവർ അർഹരായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

സാവിത്രി രാജീവൻ ( അമ്മയെ കുളിപ്പിക്കുമ്പോൾ - കവിത), ടി.ഡി. രാമകൃഷ്ണൻ ( സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - നോവൽ), എസ്. ഹരീഷ് ( ആദം- ചെറുകഥ), ഡോ. സാംകുട്ടി പട്ടംകരി ( ലല്ല - നാടകം), എസ്. സുധീഷ് ( ആശാൻ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം ), ഫാ. വി.പി.ജോസഫ് വലിയവീട്ടിൽ ( ചവിട്ടുനാടക വിജ്ഞാനകോശം - വൈജ്ഞാനിക സാഹിത്യം), ഡോ. ചന്തവിള മുരളി ( എ.കെ.ജി: ഒരു സമഗ്രജീവചരിത്രം), ഡോ. ഹരികൃഷ്ണൻ ( നൈൽവഴികൾ - യാത്രാവിവരണം), സി.എം. രാജൻ ( പ്രണയവും മൂലധനവും - വിവർത്തനം), കെ.ടി ബാബുരാജ് ( സാമൂഹ്യപാഠം- ബാലസാഹിത്യം), മുരളി തുമ്മാരുകുടി ( ചില നാട്ടുകാര്യങ്ങൾ - ഹാസ്യസാഹിത്യം) എന്നിവർ വിവധ വിഭാഗങ്ങളിലെ പുരസ്‌കാരത്തിന് അർഹരായി. ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ. പി.എ. അബൂബക്കർ ( വടക്കൻ മലയാളം- ഐ.സി. ചാക്കോ അവാർഡ്), രവി മേനോൻ ( പൂർണേന്ദുമുഖി - സി.ബി. കുമാർ അവാർഡ്), ഡോ. കെ.പി. ശ്രീദേവി ( നിരുക്തമെന്ന വേദാംഗം - കെ.ആർ. നമ്പൂതിരി അവാർഡ്), ഡോ. പി. സോമൻ ( കവിതയുടെ കാവുതീണ്ടൽ - കുറ്റിപ്പുഴ അവാർഡ്), ആര്യ ഗോപി ( അവസാനത്തെ മനുഷ്യൻ - കനകശ്രീ അവാർഡ് ), രശ്മി ബിനോയ് ( തിരികെ നീ വരുമ്പോൾ - കനകശ്രീ അവാർഡ്), സുനിൽ ഉപാസന ( കക്കാടിന്റെ പുരാവൃത്തം - ഗീത ഹിരണ്യൻ അവാർഡ്), രവിചന്ദ്രൻ സി. ( ബുദ്ധനെ എറിഞ്ഞ കല്ല് - ജി.എൻ. പിള്ള അവാർഡ് ), സിസ്റ്റർ അനു ഡേവിഡ് (തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം ) എന്നിവർക്ക് വിവിധ എൻഡോവ്മെന്റ് പുരസ്‌കാരങ്ങൾ ലഭിച്ചു.

കണ്ണൂരിലെ ഷുഹൈബ് കൊലപാതകത്തിൽ സാസ്‌കാരിക പ്രവർത്തകർ പ്രതികരിക്കാത്തതെന്തെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരും ചോദിക്കാത്തതുകൊണ്ടാണ് പ്രതികരിക്കാത്തതെന്നായിരുന്നു സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖന്റെ മറുപടി.

 

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read